ഡൽഹി: മെയ് 1 മുതല്‍ ആരംഭിക്കുന്ന വാക്സിനേഷന്‍റെ പുതിയ ഘട്ടത്തിന് രാജ്യം സന്നദ്ധമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മുന്‍ നിശ്ചയിച്ച പ്രകാരം വാക്സിന്‍ വിതരണത്തിന്‍റെ മൂന്നാം ഘട്ടം ഇന്ന് മുതല്‍ ആരംഭിക്കും. വാക്സിനുകളുടെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും, മൂന്നാം ഘട്ടത്തില്‍ പ്രതിരോധ കുത്തിവയ്പ് നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമെ സ്വകാര്യമേഖലയ്ക്കും അനുമതി നല്‍കിയിട്ടുണ്ടെന്നും, ഇതിന് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര മികച്ച രീതിയില്‍ പിന്തുണ നല്‍കുന്നുവെന്നും ആരോഗ്യ വകുപ്പ് സെക്രട്ടറി വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാറുകള്‍ നേരിട്ട് വാക്സിന്‍ വാങ്ങുന്നതിനായി നിര്‍മ്മാതാക്കളുമായി സംസാരിക്കുന്നുണ്ട്. കേന്ദ്ര സൗജന്യമായി നല്‍കുന്ന വിഹിതത്തിന് പുറത്താണ് കേന്ദ്രം നിര്‍മ്മാതാക്കളില്‍ നിന്നും നേരിട്ടും വാക്സിന്‍ വാങ്ങിക്കുന്നത്. ആവശ്യമായ ഡോസ് വാക്സിനുകള്‍ ലഭ്യമല്ലാത്തതിനാല്‍ മൂന്നാം ഘട്ടം മെയ് 1 ന് ആരംഭിക്കാന്‍ കഴിയില്ലെന്ന് ഡൽഹി, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ തുടങ്ങി നിരവധി സംസ്ഥാനങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് എല്ലാ സംസ്ഥാനങ്ങളിലേക്കും വാക്സിനുകള്‍ ലഭ്യമാക്കാന്‍ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്ന് വ്യക്തമാക്കി വകുപ്പ് സെക്രട്ടറി രംഗത്ത് എത്തിയത്.
അതേസമയം ഇന്ന് രാവിലെ 8 മണി വരെയുള്ള കണക്കുകള്‍ പ്രകാരം ഭാരത സര്‍ക്കാര്‍ ഇതുവരെ 16.33 കോടി വാക്സിന്‍ ഡോസുകള്‍ (16,33,85,030) സംസ്ഥാനങ്ങള്‍ക്കുംകേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും സൗജന്യമായി നല്‍കിയിട്ടുണ്ട് .ഇതില്‍ ഉപയോഗശൂന്യമായി പോയത് ഉള്‍പ്പെടെ മൊത്തം ഉപഭോഗം 15,33,56,503 ഡോസുകളാണ്. 1 കോടിയിലധികം കോവിഡ് വാക്സിന്‍ ഡോസുകള്‍ (1,00,28,527) ഇപ്പോഴും സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും കൈവശം ജനങ്ങള്‍ക്ക് നല്‍കാനായി ബാക്കിയുണ്ട്.. ഏകദേശം 20 ലക്ഷം (19,81,110) വാക്സിന്‍ ഡോസുകള്‍അടുത്ത 3 ദിവസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി ലഭിക്കുമെന്നും കേന്ദ്ര അറിയിച്ചു.
Discussion about this post