ഡൽഹി; ഇന്ത്യൻ നാവികസേനയുടെ കോവിഡ് പ്രതിരോധ സംരംഭങ്ങൾ,കോവിഡ് അതി തീവ്രവ്യാപനത്തിന്റെ സമയത്ത് ഇന്ത്യൻ നാവികസേന സ്വീകരിക്കുന്ന വിവിധ നടപടികൾ എന്നിവ ചീഫ് ഓഫ് നേവൽ സ്റ്റാഫ് അഡ്മിറൽ കരംബീർ സിംഗുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച അവലോകനം ചെയ്തു.
ഇന്ത്യൻ നാവികസേന എല്ലാ സംസ്ഥാന ഭരണാധികാരികളെയും സമീപിച്ചിട്ടുണ്ടെന്നും ആശുപത്രി കിടക്കകൾ, ഗതാഗതം, മറ്റ് കാര്യങ്ങൾ എന്നിവയിൽ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു. വിവിധ നഗരങ്ങളിലെ സാധാരണക്കാരുടെ ഉപയോഗത്തിനായി നാവിക ആശുപത്രികൾ തുറക്കുന്നതിനെക്കുറിച്ച് അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു.
കോവിഡ് ഡ്യൂട്ടികളിൽ വിന്യസിക്കുന്നതിനായി ബാറ്റിൽ ഫീൽഡ് നഴ്സിംഗ് അസിസ്റ്റന്റ് പരിശീലനം നാവിക ഉദ്യോഗസ്ഥർക്ക് നൽകുന്നുണ്ടെന്നും, കോവിഡ് ചുമതലകൾ കൈകാര്യം ചെയ്യുന്നതിനായി രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ നാവികസേനയിലെ മെഡിക്കൽ ഓഫീസർമാരെ വീണ്ടും വിന്യസിച്ചിട്ടുണ്ടെന്നും സിംഗ് പ്രധാനമന്ത്രിയെ അറിയിച്ചു.
ലക്ഷദ്വീപ്പിലും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും ഓക്സിജൻ ലഭ്യത വർദ്ധിപ്പിക്കാൻ നാവികസേന സഹായിക്കുന്നുണ്ടെന്നും, ബഹ്‌റൈൻ, ഖത്തർ, കുവൈറ്റ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് ഓക്‌സിജൻ കണ്ടെയ്നറുകൾ കൊണ്ട് വരുന്നുണ്ടെന്നും അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു.








