സി.പി.എം ആലപ്പുഴ ജില്ലാ നേതൃത്വവും മുതിർന്ന നേതാവും അമ്പലപ്പുഴ എം.എൽ.എയുമായ ജി. സുധാകരനും തമ്മിലുള്ള പരസ്യപ്പോര് തെരുവിലേക്ക്. തന്നെ ‘കൈകാര്യം ചെയ്യുമെന്ന’ സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസറിന്റെ ഭീഷണി പ്രസംഗത്തിന് തൊട്ടുപിന്നാലെ കടുത്ത ഭാഷയിൽ മറുപടിയുമായി ജി. സുധാകരൻ രംഗത്തെത്തി. ഇനി ആരെങ്കിലും തന്റെ നേരെ വിരൽ ചൂണ്ടുകയോ ആക്രമിക്കുകയോ ചെയ്താൽ അതിന് പൂർണ്ണ ഉത്തരവാദി ജില്ലാ സെക്രട്ടറി ആർ. നാസർ ആയിരിക്കുമെന്ന് ജി. സുധാകരൻ തുറന്നടിച്ചു. പൊതുവേദിയിൽ പരസ്യമായി തന്നെ കൈകാര്യം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ നാസറിനെതിരെ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യുകയാണ് വേണ്ടതെന്നും ഈ നിയമങ്ങളൊന്നും ജില്ലാ സെക്രട്ടറിക്ക് അറിയില്ലേയെന്നും അദ്ദേഹം പരിഹസിച്ചു. സി.പി.എമ്മിനെ നിരന്തരം വിമർശിക്കുന്ന സുധാകരന്റെ ശൈലി മാറ്റിയില്ലെങ്കിൽ ജനങ്ങൾ കൈകാര്യം ചെയ്യുമെന്നും ക്രമസമാധാന പ്രശ്നമുണ്ടായാൽ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്നും ആർ. നാസർ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനോട് ജനങ്ങൾ സി.പി.എമ്മിനെ ഇതിനകം തന്നെ കൈകാര്യം ചെയ്തു കഴിഞ്ഞു എന്നായിരുന്നു സുധാകരന്റെ പരിഹാസം.
തനിക്കെതിരെ സംസാരിച്ച നാസർ വർഗ്ഗവഞ്ചകനാണെന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ സി.പി.എമ്മിന് ഒരൊറ്റ സീറ്റ് പോലും കിട്ടാൻ പോകുന്നില്ലെന്നും സുധാകരൻ പ്രവചിച്ചു. നിലവിൽ യു.ഡി.എഫ് സ്വതന്ത്രനായി അമ്പലപ്പുഴയിൽ നിന്ന് ജയിച്ച ജി. സുധാകരൻ മുൻപ് പാർട്ടിയിൽ പ്രവർത്തിച്ച കാലത്തെ ധനസമാഹരണ കണക്കുകൾ ബോധ്യപ്പെടുത്താൻ സി.പി.എം നേതാക്കൾ വെല്ലുവിളിച്ചിരുന്നു. ഇതിനെതിരെയും കടുത്ത പ്രതികരണമാണ് സുധാകരൻ നടത്തിയത്. സി.പി.എമ്മിന്റെ വേഷം കെട്ടി നടക്കുന്ന ചില ‘പൊളിറ്റിക്കൽ ക്രിമിനലുകളാണ്’ ഇപ്പോൾ പാർട്ടിയെ നയിക്കുന്നതെന്നും മുൻ എം.എൽ.എ എച്ച്. സലാമിനെപ്പോലുള്ളവർ തന്നെ വിമർശിക്കാൻ വളർന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം സുധാകരന്റെ ഓഫീസ് സ്ഥിതി ചെയ്യുന്ന പറവൂർ ജങ്ഷനിലേക്ക് സി.പി.എം അമ്പലപ്പുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൻ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. സുധാകരന്റെ നാവിൽ ആണി അടിക്കേണ്ടി വരുമെന്നും കഴുതയെപ്പോലെ ചില സമയത്ത് കരഞ്ഞുതീർക്കുകയാണ് സുധാകരനെന്നും ഏരിയ സെക്രട്ടറി സി. ഷാംജി മാർച്ചിൽ അധിക്ഷേപിച്ചു. പോലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞ മാർച്ചിൽ നേതാക്കൾ പോലീസിനെയും സുധാകരനെയും ഒരേപോലെ വെല്ലുവിളിച്ചതോടെ ആലപ്പുഴയിലെ രാഷ്ട്രീയ അന്തരീക്ഷം വൻ സംഘർഷഭരിതമായി തുടരുകയാണ്.












