ഡൽഹി: കേരളത്തിലെ ബിജെപിയുടെ അക്കൗണ്ട് പൂട്ടി എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ആവേശമായി ഏറ്റെടുത്ത് അണികൾ ആഘോഷിക്കുമ്പോൾ ബംഗാളിൽ സംപൂജ്യരായി സിപിഎം. തുടർച്ചയായി മൂന്ന് ദശാബ്ദം അധികാരത്തിലിരുന്ന സംസ്ഥാനത്താണ് ഇപ്പോള്‍ പൂജ്യത്തിലേക്ക് സിപിഎം നിലംപൊത്തിയിരിക്കുന്നത്.
ഇതോടെ സിപിഎം എന്ന രാഷ്ട്രീയ പാര്‍ട്ടി കേരളത്തില്‍ മാത്രമായി ഒതുങ്ങിയിരിക്കയാണ്. കഴിഞ്ഞ തവണ 20 സീറ്റുണ്ടായിരുന്നിടത്തായിരുന്നു ബംഗാളിലെ സിപിഎമ്മിന്റെ ദയനീയമായ പതനം. 1957 മുതലുള്ള ചരിത്രത്തില്‍ ആദ്യമായാണ് ഇടതുപക്ഷം ബംഗാളിൽ സംപൂജ്യരാകുന്നത്.
പല പരീക്ഷണങ്ങളും നടത്തിയിട്ടും ബംഗാളില്‍ മാറ്റം സാധ്യമാകുന്നില്ലെന്നതാണ് സിപിഎമ്മിനെ കടുത്ത പ്രതിസന്ധിയിലാക്കുന്നത്.
ബംഗാളില്‍ സംയുക്ത മുന്നണിയുടെയും ഇടതിന്റെയും പരാജയം നിരാശയുണ്ടാക്കുന്നുവെന്നാണു പൊളിറ്റ്ബ്യൂറോ പ്രതികരിച്ചത്. സ്വയംവിമര്‍ശനപരമായ അവലോകനം നടത്തി പാഠങ്ങള്‍ മനസ്സിലാക്കുമെന്നും പറയുന്നു.
അതേസമയം തൃണമൂല്‍ വിരുദ്ധ ഇടതുവോട്ടുകള്‍ ബിജെപിയിലേക്ക് ഒഴുകാന്‍ തുടങ്ങി. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 42 സീറ്റില്‍ 18 എണ്ണത്തില്‍ വിജയിച്ച് ബിജെപി എല്ലാവരെയും ഞെട്ടിച്ചു. 2016ലെ വോട്ടുശതമാനം 10 ആയിരുന്നത് 40ലേക്ക് എത്തി. ഇടതുപക്ഷത്തിന്റെ വോട്ടുശതമാനം 27ല്‍ നിന്ന് 7.5 ആയി. കോണ്‍ഗ്രസിന് 7ശതമാനവും തൃണമൂലിന് 2 ശതമാനവും വോട്ട് കുറഞ്ഞു.
ഈ കാലയളവില്‍ ഇടതുപക്ഷത്തിന്റെ ഒരു കോടി വോട്ട് ബിജെപിയിലേക്ക് പോയെന്നാണ് കണക്ക്. അതോടെ തൃണമൂലിന് ബദല്‍ ബിജെപി എന്ന നിലവന്നു.
മമതയ്ക്ക് എതിരായ ഭരണവിരുദ്ധ വികാരം ക്രമേണ വര്‍ധിച്ചുവന്നത് ബിജെപിക്ക് അനുകൂലമായി. മുന്‍ മന്ത്രിയായ സുവേന്ദു അധികാരി ഉൾപ്പെടെ 9 എം എൽ എമാർ ബിജെപിയിൽ എത്തി. ഇതില്‍ ഓരോ സിപിഎം, സിപിഐ, കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി ഉണ്ടായിരുന്നു.
ബംഗാളിലെ സിപിഎമ്മിന്റെ തകർച്ച ത്രിപുരയിലും പ്രതിഫലിക്കുമെന്നാണ് സൂചന. നിലവിൽ 16 എം എൽ എമാർ സിപിഎമ്മിന് ത്രിപുരയിൽ ഉണ്ട്. ഇതും നഷ്ടമാകുമെന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
Discussion about this post