ചിരിയുടെ തിരുമേനി! നർമ്മത്തിന്റെ തമ്പുരാൻ!
ക്രിസോസ്റ്റം തിരുമേനിയ്ക്ക് മാദ്ധ്യമങ്ങൾ അടുത്തിടെ നൽകിയ വിശേഷണമാണ്. അദ്ദേഹത്തിന്റെ ഭൗതികജീവിതമവസാനിച്ചപ്പോഴും മാദ്ധ്യമവിശേഷണം വ്യത്യസ്തമല്ല. പക്ഷേ പൊതുവേദികളിൽ സരളമായി സംസാരിയ്ക്കുന്ന ഒരു മതമേലദ്ധ്യക്ഷൻ മാത്രമായിരുന്നോ ഡോക്ടർ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രൊപ്പൊലീത്ത? നർമ്മത്തിന്റെ, സന്തോഷത്തിന്റെ വെട്ടം അദ്ദേഹത്തിനു ചുറ്റും എപ്പോഴും നിറഞ്ഞിരിയ്ക്കുന്നതിൽ മറ്റെന്തെങ്കിലും കാരണമുണ്ടായിരുന്നോ?
1917 ഏപ്രിൽ 27നാണ് അടങ്ങാപ്പുറത്ത് കലമണ്ണിൽ കുടുംബത്തിൽ വികാര്‍ ജനറൽ കെ.ഇ ഉമ്മന്‍റേയും നടക്കേവീട്ടിൽ ശോശാമ്മയുടെയും മകനായി അദ്ദേഹം ജനിച്ചത്. ഫിലിപ്പ് ഉമ്മനെന്ന അദ്ദേഹത്തെ സ്വഭാവഗുണം കൊണ്ട് ധർമ്മിഷ്ഠനെന്നായിരുന്നു ആദ്യകാലത്ത് വിളിച്ചിരുന്നത്. കോഴഞ്ചേരി, ഇരവിപേരൂർ എന്നീ സ്ഥലങ്ങളിൽ നിന്നും ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം ആലുവാ യുസി കോളേജിൽ നിന്ന് ബിരുദം നേടി. ബാംഗ്ലൂർ യൂണിയൻ തിയോളജിക്കൽ കോളേജ്, കാന്റർബറി സെന്റ്.അഗസ്റ്റിൻ കോളേജ് എന്നിവിടങ്ങളിൽ നിന്നും തിയോളാജിയിലും വിദ്യാഭ്യാസം നേടി. 1944ൽ വൈദീകനായി പട്ടം സ്വീകരിച്ചു. 1953-ൽ എപ്പിസ്കോപ്പാ സ്ഥാനത്തെത്തി.
1999 ഒക്ടോബർ 23-ന് ഡോ. അലക്‌സാണ്ടർ മാർത്തോമാ മെത്രാപ്പൊലീത്തയുടെ പിൻഗാമിയായി മാർത്തോമ സഭയുടെ തലവനായി. 2007 വരെ മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷസ്ഥാനമായ മാർത്തോമ്മ മെത്രാപ്പൊലീത്തയായി സേവനമനുഷ്ഠിച്ചു. ശരീരിക ബുദ്ധിമുട്ടിനെ തുടർന്ന് മേലദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞപ്പോൾ അദ്ദേഹത്തെ മാർത്തോമ്മ സഭ വലിയ മെത്രാപ്പൊലീത്തയായി അവരോധിച്ചു.
ക്രിസോസ്റ്റം തിരുമേനി ഒരുപാട് വലുതായിരുന്നു. ഒരുപക്ഷേ ഭാരതീയ ക്രിസ്തീയ സഭകളുടെ ചരിത്രത്തിൽ ഇതുപോലെയൊരാൾ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്.
ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു “ആത്യന്തികമായ സത്യമാണ് ദൈവം. ആത്യന്തികമായി സത്യമുണ്ടോ അതോ ആപേക്ഷികമായ സത്യമാണോ? മനുഷ്യർ സാധാരണ വിചാരിയ്ക്കുന്നതുപോലെയുള്ളതാണോ ദൈവമെന്ന് എനിയ്ക്ക് സംശയമുണ്ട്. അതിനെ പൂർണ്ണമായി അറിയുന്നത് പ്രയാസം. എന്നാൽ മനസ്സിലാക്കുന്നതിനു സാധിയ്ക്കും. ബുദ്ധിയുടെ ഉള്ളിൽ അടങ്ങുന്നയാളല്ല ദൈവം. ബുദ്ധി നമുക്ക് ദൈവത്തെ അനുഭവിപ്പിക്കുന്നതിനു സഹായിയ്ക്കും.” ശ്രീനാരായണഗുരു എഴുതിയ ‘അനുഭവിയാതറിവീല്ല‘ എന്ന തത്വത്തിന് ഇത്ര സരളമായ വ്യാഖ്യാനം അദ്ദേഹത്തിൽനിന്ന് വരുമ്പോൾ എത്രത്തോളം ആഴത്തിലാണ് ആ ആത്മീയതേജസ്സ് പരന്നിരുന്നത് എന്നത് വ്യക്തമാണ്.
എല്ലാറ്റിനേയും കൂട്ടിയിണക്കുന്ന കണ്ണിയായി ആത്മജ്ഞാനം എന്നെല്ലാവരും പറയുന്ന, പരമസത്യമനുഭവിച്ചറിയുന്ന ഭാരതത്തിലെ ആർഷസംസ്കാരത്തിന്റെ വെളിച്ചത്തെ ഒരു ക്രൈസ്തവസഭയുടെ അധികാരിയായിരുന്നുതന്നെ ലോകമെമ്പാടും പരത്താൻ കഴിയുമെന്ന് തെളിയിച്ച മഹാത്മാവാണ് ക്രിസോസ്റ്റം തിരുമേനി. ഭാരത തത്വജ്ഞാനത്തെ ക്രൈസ്തവവിശ്വാസവുമായി കൂട്ടിയിണക്കിയ യുഗപുരുഷനായിരുന്നു അദ്ദേഹം. ലോകത്തെ ഏറ്റവും വലിയ ക്രിസ്തീയ സഭകളുടെ മേലദ്ധ്യക്ഷന്മാർ പോലും ആത്മജ്ഞാനമെന്ന സങ്കൽപ്പത്തെപ്പറ്റിയൊക്കെ ചിന്തിച്ചുമാത്രം തുടങ്ങുന്ന ഇക്കാലത്ത് ആ സങ്കൽപ്പങ്ങളെ അതീവ ലളിതമായി ജീവിതത്തിലിഴുക്കിച്ചേർത്തയാളാണ് വലിയ മെത്രൊപ്പോലീത്ത.
അയ്യപ്പസ്വാമിയെന്നും ഭഗവാൻ ശ്രീകൃഷ്ണനെന്നും ക്രിസോസ്റ്റം തിരുമേനി പറയുമ്പോൾ ആ വാക്കുകൾ വരുന്ന നേരം തന്നെ കേൾക്കുന്നവനു മനസ്സിലാകും ആ മനസ്സിലെ താദാത്മ്യപ്പെടലിന്റെ ആഴം. അതിലുപരിയായി ക്രൈസ്തവ തിയോളജിയെ ആത്മ ജ്ഞാനത്തിന്റെ ധാരയിലേയ്ക്ക് ഒഴുക്കിച്ചേർത്ത ഒരു വിശുദ്ധപുരുഷനുമാണ് അദ്ദേഹം. ലോകത്ത് എന്തിനെയും ഉള്‍ക്കൊള്ളാനാകും വിധം വിശാലമാണ് ഹിന്ദു മതമെന്നും വ്യത്യസ്തതകള്‍ അംഗീകരിച്ച് മുന്നോട്ട് പോകുന്നതാണ് ഹിന്ദു സംസ്‌കാരമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഹിന്ദുത്വത്തിന്റെ ഉള്ളറിഞ്ഞയാളായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് മാനസികമായി വളരെയടുപ്പമുണ്ടായിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. അദ്ദേഹത്തിനും തിരികെ അങ്ങനെ തന്നെയായിരുന്നു. ബിജെപി അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനോടും വലിയ ആത്മബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. കുമ്മനത്തെ പോലെ ഒരാളെ ഗവര്‍ണറായി ലഭിച്ചതിനാലാൽ മിസോറാം ജനത ഭാഗ്യം ചെയ്തവരാണെന്ന് തിരുമേനി ഒരിയ്ക്കൽ പറഞ്ഞിട്ടുണ്ട്.
തന്റെ അരമനയുടെ മുറ്റത്തെ തുളസിത്തറയിൽ വെള്ളമൊഴിച്ചും മാതാ അമൃതാനന്ദമയി നൽകിയ രുദ്രാക്ഷമാല സ്നേഹമോടെ അണിഞ്ഞും എല്ലാ സംസ്കാരങ്ങളുടേയും നല്ലതിനെ സ്വീകരിച്ച് സന്തോഷത്തോടെ അദ്ദേഹം ജീവിച്ചു. ചുറ്റിനുമുള്ളവർക്കും സന്തോഷം പകർന്നു. “അമ്മ നട്ടുവളർത്തിയ രുദ്രാക്ഷച്ചെടിയിൽനിന്നുള്ള കായയാണിത്. ഇവിടെ വളരാൻ പ്രയാസമുള്ള മരത്തെ അമ്മ സ്നേഹത്താൽ വളർത്തി”. അമ്മ നൽകിയ രുദ്രാക്ഷമാലയെപ്പറ്റി അദ്ദേഹം പറഞ്ഞു. തുളസിത്തറയിൽ ഒരു ക്രിസ്തീയ മതമേലദ്ധ്യക്ഷൻ വെള്ളമൊഴിയ്ക്കുന്നത് ആരെങ്കിലും പരിഹസിയ്ക്കുമോ എന്ന സംശയത്തിന് ഇവിടത്തെ അപ്പച്ചന് കൊതുകുകടി കൊള്ളാതിരിക്കാനാണ് തുളസി വളർത്തുന്നതെന്ന് പറഞ്ഞാൽ മതിയെന്ന് ആശങ്കപ്പെട്ടവരെ ആശ്വസിപ്പിച്ചു.
ചിരിയുടെ തമ്പുരാൻ തന്നെയായിരുന്നു. പക്ഷേ അത് കുറച്ച് തമാശകൾ പറയുന്നതിലൊതുങ്ങുന്ന ചിരിയല്ലായിരുന്നു. പരമമായ സത്യത്തെ അനുഭവിക്കുമ്പോഴുണ്ടാകുന്ന ആനന്ദത്തിന്റെ ആഴത്തിൽനിന്ന് വരുന്ന പ്രസാദാത്മകതയുടെ ചിരിയായിരുന്നു. ചൈനയിലേയും ജപ്പാനിലേയും ബുദ്ധതത്വങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒരു സങ്കൽപ്പമാണ് ചിരിയ്ക്കുന്ന ബുദ്ധൻ. ഉള്ളു തുറന്ന് ചിരിയ്ക്കാൻ അകത്തു നിന്നുള്ള വെളിച്ചമാവശ്യമാണെന്ന അറിവാണത്. ചിരിയ്ക്കുന്ന ബുദ്ധൻ എന്നതു പോലെയാണ് വലിയ തിരുമേനി ചിരിയുടെ തമ്പുരാനായത്. അത് തിരിച്ചറിയാൻ മലയാളത്തിനു കഴിഞ്ഞാൽ തമാശകൾക്കപ്പുറമുള ഒരു യഥാർത്ഥ വിശുദ്ധന്റെ ജീവിതം മനസ്സിലാകും. രാജ്യത്തെ പരമമായ ബഹുമതികളിൽ ഒന്നായ പത്മഭൂഷൺ നൽകിയാദരിച്ചത് ആ വിശുദ്ധിയുടെ അംഗീകാരമായാണ്.
പരിവർത്തനത്തിനപ്പുറം പരാവിദ്യയുടെ ആഴങ്ങളിലേക്ക് യാത്രചെയ്യാൻ ക്രിസോസ്റ്റം തിരുമേനിയുടെ ജീവിതവും സന്ദേശവും സകലമതസ്ഥർക്കും പ്രചോദനമാകട്ടെ.
ചിരിയുടെ തിരുമേനിയ്ക്ക് ബ്രേവ് ഇന്ത്യയുടെ ആദരാഞ്ജലി.
Discussion about this post