ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ കമൽഹാസൻ നയിക്കുന്ന മക്കൾ നീതി മയ്യം പാർട്ടിയിൽ കൂട്ടരാജി. പാർട്ടിയിലെ രണ്ടാമനും വൈസ് പ്രസിഡൻ്റുമായ ആർ മഹേന്ദ്രനടക്കമുള്ള പത്തിലധികം പ്രധാന നേതാക്കളാണ് പാർട്ടി വിട്ടത്. കമലിൻ്റെ പ്രവർത്തന ശൈലിയെ ചോദ്യം ചെയ്‌താണ് ഇവർ പാർട്ടി വിട്ടതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
ജനറൽ സെക്രട്ടറിമാരായിരുന്ന എജി മൗര്യ, ഉമാദേവി, സികെ കുമാരവേൽ, എം മുരുകാനന്ദം, സുരേഷ് അയ്യർ എന്നീ പ്രധാന നേതാക്കളാണ് മക്കൾ നീതി മയ്യത്തിൽ നിന്ന് പുറത്ത് പോയത്. തെരഞ്ഞെടുപ്പിലെ പ്രചാരണത്തിൽ വീഴ്‌ചകൾ സംഭവിച്ചിരുന്നുവെന്നും ശരിയായ ദിശയിലായിരുന്നില്ല പ്രചാരണ പ്രവർത്തനങ്ങൾ നടന്നതെന്നും മഹേന്ദ്രൻ ആരോപിച്ചു. താൻ ഉന്നയിച്ച കാര്യങ്ങളെ കമൽ ഹാസൻ തള്ളിക്കളഞ്ഞു. തോൽവിയുണ്ടായിട്ടും പ്രചാരണ പ്രവർത്തനങ്ങൾ മികച്ച രീതിയിലായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. നിലവിലെ പ്രവർത്തന ശൈലി മാറ്റില്ലെന്ന് കമൽ ഉറപ്പിച്ച് പറഞ്ഞതോടെ പാർട്ടി വിടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോയമ്പത്തൂരിലെ സിങ്കനെല്ലൂർ നിയോജക മണ്ഡലത്തിൽ നിന്നായിരുന്നു ഡോക്‌ടറും ബിസിനസുകാരനുമായ മഹേന്ദ്രൻ മഹേന്ദ്രൻ മത്സരിച്ചത്.
154 സീറ്റുകളിലാണ് കമൽഹാസൻ്റെ പാർട്ടിക്ക് ഒരിടത്തും ജയിക്കാനായില്ല. കോയമ്പത്തൂർ സൗത്തിലെ കമൽഹാസൻ്റെ പരാജയം പാർട്ടിക്ക കനത്ത തിരിച്ചടിയായി. മത്സരിച്ച ഭൂരിഭാഗം മണ്ഡലങ്ങളിലും മക്കൾ നീതി മയ്യം സ്ഥാനാർഥികൾ നാല് അഞ്ച് സ്ഥാനങ്ങളിലേക്ക് പിന്തള്ളപ്പെട്ടിരുന്നു.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ് മക്കൾ നീതി മയ്യത്തിൽ കൂട്ട രാജിയുണ്ടായത്. വരും ദിവസങ്ങളിൽ പാർട്ടിയിലെ മറ്റ് ഭാരവാഹികളും രാജിവെച്ചേക്കുമെന്നാണ് റിപ്പോർട്ട്.
Discussion about this post