മുംബൈ: നാഗ്പൂരിൽനിന്ന് രോഗിയെയും വഹിച്ച് പറന്നുപൊങ്ങുന്നതിനിടെ ചക്രം ഊരിത്തെറിച്ച എയർ ആംബുലൻസ് മുംബൈ വിമാനത്താവളത്തിൽ ബെല്ലി ലാൻഡിങ് നടത്തി ദുരന്തമൊഴിവാക്കി. ബീച്ച്ക്രാഫ്റ്റ് വി.ടി-ജെ.ഐ .എൽ വിമാനമാണ് ഒരു രോഗിയും ഒരു കൂട്ടിരിപ്പുകാരും രണ്ട് വൈമാനികരുമായി പറന്നുയർന്നത്. ചക്രം ഊരിത്തെറിച്ചത് ശ്രദ്ധയിൽപ്പെട്ട ഉടൻ മുംബൈ വിമാനത്താവളത്തിൽ വിളിച്ച് അടിയന്തര ലാൻഡിംഗിന് അനുമതി തേടുകയായിരുന്നു.
ചക്രമില്ലാതെ ഇറങ്ങുന്നതിനാൽ വിമാനം ഉരസി തീപിടിക്കാൻ സാധ്യത കണക്കിലെടുത്ത് ആവശ്യമായ സുരക്ഷ മുൻകരുതൽ സ്വീകരിച്ചിരുന്നു. ഫോമിങ് നടത്തിയ റൺവേയിൽ വലിയ ശബ്ദത്തോടെ അമിത വേഗത്തിൽ നിലംതൊട്ട എയർ ആംബുലൻസ് ഏറെ ദൂരം ഓടിയ ശേഷം യാത്ര അവസാനിപ്പിച്ചു. യാത്രക്കാർ സുരക്ഷിതരായിരുന്നു.
വൈമാനികന്‍റെ മനഃസാന്നിധ്യമാണ് തുണയായതെന്നും ക്യാപ്റ്റൻ കേസരി സിങ്ങിനെ അഭിനന്ദിക്കുന്നതായും മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു.
Discussion about this post