കൊൽക്കത്ത: നാരദ കേസിൽ തൃണമൂൽ മന്ത്രിമാരായ ഫിർഹാദ് ഹക്കീമിനെയും സുബ്രത മുഖർജിയെയും മറ്റ് നേതാക്കളെയും സിബിഐ അറസ്റ്റ് ചെയ്തു. തൃണമൂൽ എം എൽ എ മദൻ മിത്ര, മുൻ കൊൽക്കത്ത മേയർ സൗവൻ ചാറ്റർജി എന്നിവരും അറസ്റ്റിലായി.
തിങ്കളാഴ്ച രാവിലെ ഇവരുടെ വീടുകളിലെത്തിയായിരുന്നു അറസ്റ്റ്. ഇവരെ ഉടൻ കോടതിയിൽ ഹാജരാക്കും.
നേതാക്കളെ അറസ്റ്റ് ചെയ്യാൻ പശ്ചിമ ബംഗാൾ ഗവർണ്ണർ ജഗദീപ് ധാങ്കർ അനുമതി നൽകിയതിന് തൊട്ട് പിന്നാലെയായിരുന്നു നടപടി. പശ്ചിമ ബംഗാളിലെ കാമർഹാട്ടി മണ്ഡലത്തിൽ നിന്നുള്ള എം എൽ എ ആണ് മദൻ മിത്ര.
അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. എന്നാൽ ബിജെപി ആരോപണം നിഷേധിച്ചു.
2016ലെ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വകാര്യ കമ്പനിക്ക് അനധികൃത സഹായം നൽകുന്നതിന് വേണ്ടി ഉന്നത തൃണമൂൽ നേതാക്കൾ വൻ തുകകൾ കൈക്കൂലി വാങ്ങിയിരുന്നു. ഇതിന്റെ വീഡിയോകൾ നാരദ ന്യൂസ് പോർട്ടൽ പുറത്ത് വിട്ടിരുന്നു.
Discussion about this post