ജെറുസലേം : ഇസ്രയേലുമായി കോർത്ത് കനത്ത നാശനഷ്ടങ്ങൾ നേരിട്ട് ഹമാസ്.ഗാസയിലെ പ്രമുഖരായ നേതാക്കൾ ഉൾപ്പെടെ മുപ്പതിലധികം ഭീകര കമാൻഡർമാർ ഇസ്രയേലിന്റെ ടാർഗറ്റഡ് ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇരുപതോളം ഭീകരർ കൊല്ലപ്പെട്ടതായി ഹമാസ് നേരിട്ട് സമ്മതിച്ചു കഴിഞ്ഞു. ഹമാസിന്റെ നിരവധി കേന്ദ്രങ്ങളും തകർക്കപ്പെട്ടു. ഇസ്രയേൽ ആക്രമണത്തിൽ നിന്ന് രക്ഷ നേടാൻ ഹമാസ് തയ്യാറാക്കിയ ഭൂഗർഭ തുരങ്ക ശൃംഖലകളിൽ പകുതിയും തകർന്നടിഞ്ഞു.
ഹമാസിന്റെ റോക്കറ്റ് ആക്രമണത്തിൽ പന്ത്രണ്ട് ഇസ്രയേലി പൗരന്മാരാണ് കൊല്ലപ്പെട്ടത്. ഇതിൽ ഒരാൾ മാത്രമാണ് സൈനികനായിട്ടുള്ളത്. ഗതി നിയന്ത്രണ സംവിധാനമില്ലാത്ത റോക്കറ്റുകളാണ് ഹമാസ് ഇസ്രയേലിലേക്ക് തൊടുത്തു വിടുന്നത്. ഇത് സാധാരണക്കാരെ മാത്രം ലക്ഷ്യമിട്ടാണ് അയയ്ക്കുന്നത്. ഇതിൽ മൂന്നിലൊന്നും ലക്ഷ്യം തെറ്റി ഗാസയിൽ തന്നെ പതിക്കുന്നു. ഇങ്ങനെയും കുട്ടികളും സാധാരണക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്. ബാക്കിയുള്ളവ ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനമായ അയൺ ഡോം തകർക്കുന്നുണ്ട്.
അതേസമയം സാധാരണക്കാരേയും കുട്ടികളേയും സ്ത്രീകളേയും മറയാക്കി ഹമാസ് ഒളിയുദ്ധം നടത്തുന്നതിനാൽ ഇസ്രയേൽ ടാർഗറ്റഡ് ആക്രമണമാണ് നടത്തുന്നത്. ഭീകര കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന മുന്നറിയിപ്പ് നേരത്തെ കൊടുത്തതിനു ശേഷമാണ് വ്യോമാക്രമണം നടത്തുക. സാധാരണക്കാർക്ക് ഒഴിഞ്ഞു പോകാൻ സമയം നൽകിയതിനു ശേഷമാണ് ബോംബുകൾ ഇടുന്നത്.സ്കൂളുകളുടേയും ജനവാസ കേന്ദ്രങ്ങളുടേയും നടുവിൽ നിന്ന് ഹമാസ് നടത്തുന്ന ആക്രമണങ്ങൾക്ക് ജീവൻ നഷ്ടമാകുന്നത് സാധാരണക്കാരായ പലസ്തീനികൾക്കുമാണ്.
അതേസമയം ഭീകരരുൾപ്പെടെ ഇരുനൂറിലധികം പേരെ കുരുതി കൊടുത്തതിനു ശേഷം ജയിച്ചെന്ന വാദവുമായി ഹമാസ് രംഗത്തെത്തിയത് പരിഹാസ്യമായി. ഇസ്രയേലിലേക്ക് റോക്കറ്റ് അയച്ചതിനു ശേഷം കിട്ടിയ തിരിച്ചടിയിൽ ഗാസയിലെ പ്രധാന സൈനിക കമാൻഡർമാർ ഉൾപ്പെടെ കൊല്ലപ്പെട്ടതിനു ശേഷമാണ് ഈ അവകാശവാദം. ഹമാസിന്റെ വിജയം ആഘോഷിച്ച് കേരളത്തിൽ പോപ്പുലർ ഫ്രണ്ടും രംഗത്തെത്തിയിരുന്നു.
Discussion about this post