ഡൽഹി: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ബംഗാളിൽ അരങ്ങേറിയ കലാപത്തിൽ നാട് കടത്തപ്പെട്ടവർക്ക് ദുരിതാശ്വാസം നൽകുന്നതുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ സർക്കാരിന് സുപ്രീം കോടതി നോട്ടീസയച്ചു. സാമൂഹ്യ പ്രവർത്തകർ നൽകിയ ഹർജിയിലാണ് ജസ്റ്റിസുമാരായ വിനീത് ശരണും ബി ആർ ഗവായും അടങ്ങുന്ന ബെഞ്ച് നോട്ടീസ് അയച്ചിരിക്കുന്നത്.
ദേശീയ മനുഷ്യാവകാശ കമ്മീഷൻ, ദേശീയ പട്ടിക ജാതി കമ്മീഷൻ, ദേശീയ പട്ടിക വർഗ്ഗ കമ്മീഷൻ, ദേശീയ വനിതാ കമ്മീഷൻ, ദേശീയ ബാലാവകാശ കമ്മീഷൻ, എന്നിവരെയും കേസിൽ കക്ഷി ചേരാൻ കോടതി അനുവദിച്ചു. ജൂൺ 7ന് കേസിന്റെ വാദം ആരംഭിക്കും.
കലാപത്തിൽ ഒറ്റപ്പെട്ടു പോയ ജനങ്ങൾ, പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ അനുഭവിച്ച യാതനകളുടെ കണക്കുകൾ കമ്മിഷനുകൾ ശേഖരിച്ചിരുന്നു. ഇതിനെ തുടർന്ന് പശ്ചിമ ബംഗാൾ ഡിജിപിയോട് മെയ് 31ന് ഹാജരാകാൻ ദേശീയ വനിതാ കമ്മീഷൻ ഉത്തരവിട്ടു. ഏപ്രിൽ 1 മുതൽ സംസ്ഥാനത്തെ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടന്ന അക്രമങ്ങൾക്കെതിരെ സ്വീകരിച്ച നടപടികൾ വിശദീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
നേരത്തേ, പശ്ചിമ ബംഗാളിൽ ക്രമസമാധാനം നഷ്ടപ്പെട്ടുവെന്നും അക്രമ സംഭവങ്ങൾ വർദ്ധിച്ചെന്നും ചൂണ്ടിക്കാട്ടി 2,093 വനിതാ അഭിഭാഷകർ സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. തെരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്ത് രക്തച്ചൊരിച്ചിൽ അവസാനിച്ചിട്ടില്ല. അക്രമസംഭവങ്ങളെ സംബന്ധിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു.
Discussion about this post