ബംഗലൂരു: തൊഴിൽ വാഗ്ദാനം ചെയ്ത് കടത്തിക്കൊണ്ട് വന്ന ബംഗ്ലാദേശി യുവതിയെ കൂട്ടം ചേർന്ന് പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു. സംഭവത്തിൽ മുഖ്യപ്രതി മുഹമ്മദ് ബാബു ഷെയ്ഖ് ഉൾപ്പെടെ ആറു പേരെ കർണ്ണാടക പൊലീസ് പിടികൂടി.
‘സ്പാ’കളില്‍ ജോലിക്കെന്നു പറഞ്ഞ് ബംഗ്ലാദേശില്‍നിന്നും കടത്തിക്കൊണ്ടു വന്ന യുവതിയാണ് പീഡനത്തിനിരയായത്. യുവതിയെ കര്‍ണാടക പോലീസ് സംഘം കോഴിക്കോട്ട് നിന്ന് കണ്ടെത്തി. വെള്ളിയാഴ്ച രാത്രി ബെംഗളൂരുവിലെത്തിച്ച യുവതിയെ വൈദ്യപരിശോധയ്ക്ക് വിധേയയാക്കി.
ഹൈദരാബാദിലും കോഴിക്കോട്ടും യുവതി ജോലി ചെയ്തിരുന്നു. ഇതിനിടെ യുവതിയെ ഷെയ്ഖ് സാമ്പത്തികമായി ചൂഷണം ചെയ്തു. ഇത് ചോദ്യം ചെയ്തതിന് ഷെയ്ഖും മറ്റു പ്രതികളും കൂടി യുവതിയെ വിളിച്ചുവരുത്തി പീഡനത്തിനിരയാക്കുകയും ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു. പണം നല്‍കിയില്ലെങ്കില്‍ പീഡനദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തി. പിന്നീട് ഇവ ബംഗ്ലാദേശിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും പ്രചരിപ്പിച്ചു.
ദൃശ്യങ്ങൾ ശ്രദ്ധയില്‍പ്പെട്ട അസം പോലീസ് നല്‍കിയ വിവരത്തെത്തുടര്‍ന്നാണ് ബെംഗളൂരു പോലീസ് പ്രതികളെ പിടികൂടിയത്. കേസില്‍ രണ്ടുസ്ത്രീകള്‍ ഉള്‍പ്പെടെ ബംഗ്ലാദേശ് സ്വദേശികളായ ആറുപേരെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റു ചെയ്തിരുന്നു. റിഡോയ് ബാബു (25), സദര്‍ (23), മുഹമ്മദ് ബാബു ഷെയ്ഖ് (30), ഹക്കീല്‍ (23), നസ്രത്ത്, കാജല്‍ എന്നിവരാണ് അറസ്റ്റിലായത്. ബെംഗളൂരുവിലെ രാമമൂര്‍ത്തി നഗറില്‍ ഇവര്‍ വാടകയ്ക്ക് താമസിച്ച വീട്ടില്‍ വെച്ചാണ് യുവതിയെ പീഡനത്തിനിരയാക്കിയത്.
പ്രതികള്‍ പോലീസ് കസ്റ്റഡിയിലാണ്. പോലീസ് വെടിവെപ്പില്‍ പരിക്കേറ്റ റിഡോയ് ബാബു, സദര്‍ എന്നിവര്‍ ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
Discussion about this post