ഡൽഹി: സെൻട്രൽ വിസ്ത പദ്ധതി അനിവാര്യവും സുപ്രധാനവുമെന്ന് ഡൽഹി ഹൈക്കോടതി. പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിന്മേലാണ് കോടതിയുടെ നിരീക്ഷണം. ദുരുദ്ദേശ്യപരമാണെന്ന് കണ്ടെത്തി ഹർജി തള്ളിയ കോടതി, ഹർജിക്കാരന് ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.
2021 നവംബറിൽ പൂർത്തീകരിക്കേണ്ട പദ്ധതിയാണ് സെൻട്രൽ വിസ്ത. ഈ സാഹചര്യത്തിൽ അതിന്റെ പണി നിർത്തി വെക്കാൻ ആവശ്യപ്പെടാൻ സാധിക്കില്ലെന്നും കോടതി പറഞ്ഞു. പദ്ധതിയുടെ സാധുത സുപ്രീം കോടതി വരെ അംഗീകരിച്ചതാണെന്നും ഡൽഹി ഹൈക്കോടതി ഓർമ്മിപ്പിച്ചു.
തൊഴിലാളികൾ ജോലി സ്ഥലത്ത് താമസിച്ചാണ് പണിയെടുക്കുന്നത്. അതിനാൽ കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടി നിർമ്മാണ പ്രവർത്തനങ്ങൾ തടയാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. കൊവിഡ് വ്യാപനത്തിന് മുന്നേ തന്നെ വിഭാവനം ചെയ്ത് ആരംഭിച്ച പദ്ധതിയാണ് സെൻട്രൽ വിസ്തയെന്നും അതിന്റെ നിർമ്മാണം തടയാൻ തക്കതായ കാരണങ്ങളൊന്നും കാണുന്നില്ലെന്നും കോടതി അറിയിച്ചു.
കേസിൽ മെയ് 17ന് തന്നെ കോടതി നിലപാട് വ്യക്തമാക്കിയതാണ്. ആ ഉത്തരവ് നിലനിൽക്കുന്നതാണെന്നും കോടതി വിധിച്ചു.
Discussion about this post