തിരുവനന്തപുരം: വാക്സിൻ സ്റ്റോക്കുണ്ടായിട്ടും ആവശ്യക്കാർക്ക് വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ പിശുക്ക് കാട്ടുന്നതായി ആക്ഷേപം. മുൻഗണനാ വിഭാഗങ്ങളെ നിശ്ചയിച്ചാണ് വിതരണമെങ്കിലും രജിസ്ട്രേഷന് വലിയ ബുദ്ധിമുട്ടാണ് ജനങ്ങൾ നേരിടുന്നത്.
സംസ്ഥാനത്ത് 45 വയസ്സിൽ താഴെയുള്ളവർക്ക് നൽകാനായി വാങ്ങിയതിൽ 6,58,950 ഡോസ് തിങ്കളാഴ്ച ഉച്ചവരെ സ്റ്റോക്കുണ്ടായിരുന്നു. സ്റ്റോക്ക് നിലനിൽക്കേ മെയ് 31-ന് 60,704 ഡോസും ജൂൺ ഒന്നിന് 68,900 ഡോസും വിതരണം ചെയ്തിട്ടുണ്ട്. ബുധനാഴ്ച രണ്ടുവരെ 5617 പേർക്കും മരുന്നു നൽകിയതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ. ഈ കണക്കുകളനുസരിച്ച് 5.23 ലക്ഷം ഡോസ് സ്റ്റോക്കുണ്ട്.
അതേസമയം കോവിഡ് രണ്ടാം തരംഗ വ്യാപനം കുറഞ്ഞു തുടങ്ങിയെങ്കിലും മൂന്നാം തരംഗത്തിന്റെ ആശങ്കയിലാണ് രാജ്യം. മൂന്നാം തരംഗം ചെറുക്കാനുള്ള പ്രധാന പോംവഴിയായി പരമാവധി പേർക്ക് ആദ്യ ഡോസ് മരുന്നെങ്കിലും നൽകണമെന്നാണ് പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നത്. എന്നാൽ, 18-45 പ്രായക്കാരായ കൂടുതൽപേർക്ക് മരുന്നുനൽകാനോ മുൻഗണനാ വിഭാഗങ്ങളിൽ കൂടുതൽപേരെ ഉൾപ്പെടുത്തി വിതരണം വിപുലപ്പെടുത്താനോ സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിക്കുന്നില്ല എന്നതാണ് പ്രധാന ആക്ഷേപം.
Discussion about this post