ഋഷികേശ്: കഴിഞ്ഞ ഒരു വർഷമായി പൂർണ്ണമായും ഭാഗികമായും തുടരുന്ന ലോക്ക്ഡൗണിൽ മനുഷ്യർ മാത്രമല്ല മൃഗങ്ങളും വലയുകയാണ്. ഈ സാഹചര്യത്തിൽ ഉത്തരാഖണ്ഡിലെ പശുക്കൾക്ക് ആശ്രയമായിരിക്കുകയാണ് ഋഷികേശ് സ്വദേശി ജഗദീഷ് പ്രസാദ് ഭട്ട്. പ്രതിദിനം രണ്ടായിരം പശുക്കൾക്കാണ് അദ്ദേഹം ഭക്ഷണമെത്തിച്ച് നൽകുന്നത്.
കഴിഞ്ഞ ഒന്നര വർഷമായി താൻ ഈ പ്രവൃത്തി തുടരുകയാണെന്ന് ഭട്ട് ദേശീയ മാധ്യമത്തോട് പറഞ്ഞു. തന്റെ ഈ ഉദ്യമം ഗോമാതാവിനുള്ള കാണിക്കയാണെന്നും അദ്ദേഹം പറഞ്ഞു. ഋഷികേശിൽ ആരംഭിച്ച ഈ പുണ്യപ്രവൃത്തി ഇപ്പോൾ ഡെറാഡൂണിൽ വരെ എത്തി നിൽക്കുകയാണ്.
സനാതന ധർമ്മത്തിൽ പൂജനീയ സ്ഥാനമാണ് ഗോമാതാവിനുള്ളത്. ലോക്ക്ഡൗൺ കാലത്തെ ഇവയുടെ ദുരിതം കണ്ടാണ് താൻ ഈ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. ഇപ്പോൾ പ്രതിദിനം 2800 പശുക്കൾക്ക് വരെ പുല്ലും വെള്ളവും എത്തിക്കാൻ സാധിക്കുന്നുണ്ടെന്ന് ഭട്ട് പറയുന്നു.
രോഗബാധയുടെ കാലത്ത് അസുഖം പടർത്തുമെന്ന് ഭയന്ന് ജനങ്ങൾ ഇവയ്ക്ക് വെള്ളം പോലും നൽകിയിരുന്നില്ല. എന്നാൽ ഇപ്പോൾ ഇവയ്ക്ക് ഹരിദ്വാറിൽ നിന്നും നേരിട്ട് ഭക്ഷണമെത്തിച്ച് നൽകുന്നു.
പഞ്ചാബ് വൈദ്യുതി വകുപ്പിൽ നിന്നും വോളന്ററി റിട്ടയർമെന്റ് എടുത്ത ജഗദീഷ് പ്രസാദ് ഭട്ട് അതിരാവിലെ എഴുന്നേറ്റ് പ്രാർത്ഥനകൾക്ക് ശേഷം തന്റെ ജീപ്പുമായി ഗോക്കൾക്ക് ഭക്ഷണം നൽകാൻ പോകും. അവയ്ക്ക് ആഹാരം കൊടുത്ത ശേഷമേ അദ്ദേഹം വെള്ളം പോലും കുടിക്കാറുള്ളൂ. വിമുക്തഭടനായ ഒരു സുഹൃത്താണ് അദ്ദേഹത്തെ ഈ മഹത് കൃത്യത്തിൽ സഹായിക്കുന്നത്.
Discussion about this post