കൊൽക്കത്ത: ബംഗാളിൽ നിന്നും സംശയാസ്പദമായ സാഹചര്യത്തിൽ ബി എസ് എഫിന്റെ പിടിയിലായ ചൈനീസ് പൗരൻ ചൈനയുടെ ചാരനാണെന്ന് സൂചന. ഇയാളിൽ നിന്നും കണ്ടെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളുടെ പരിശോധനയിൽ നിന്നാണ് ഇത്തരമൊരു സൂചന അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചത്.
ചൈനീസ് പൗരനായ 35കാരൻ ഹാൻ ജുന്വെയാണ് കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിലെ മാൾഡയിൽ നിന്നും ബി എസ് എഫിന്റെ പിടിയിലായത്. ഇയാൾ ചൈനീസ് രഹസ്യാന്വേഷണ ഏജൻസിക്ക് വേണ്ടി പ്രവർത്തിക്കുന്നയാളാണ് എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ നിർണ്ണായകമായ പല വിവരങ്ങളും പുറത്തു വന്നേക്കുമെന്നാണ് സൂചന.
ഇന്ത്യ- ബംഗ്ലാദേശ് അന്താരാഷ്ട്ര അതിർത്തി കടക്കാൻ ശ്രമിക്കവെ കഴിഞ്ഞ ദിവസമായിരുന്നു ഹാൻ ജുന്വെ അതിർത്തി രക്ഷാ സേനയുടെ പിടിയിലാകുന്നത്. സംശയം തോന്നി നിൽക്കാൻ പറഞ്ഞപ്പോൾ ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് ബി എസ് എഫ് ജവാന്മാർ ഇയാളെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു.
തുടർന്ന് ഇയാളെ ചോദ്യം ചെയ്യുന്നതിനായി മൊഹദിപുരിലെ അതിർത്തി ഔട്ട്പോസ്റ്റിലേക്ക് കൊണ്ടു പോയി. ജൂൺ 2ന് ചൈനീസ് സ്വദേശിയായ സുഹൃത്തിനൊപ്പം ബിസിനസ് വിസയിൽ ഇയാൾ ബംഗ്ലാദേശിലെ ഢാക്കയിൽ എത്തുകയായിരുന്നു. ജൂൺ 8ന് ഇയാൾ ബംഗ്ലാദേശിലെ സോന മസ്ജിദിൽ എത്തി. അവിടെ നിന്നും ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കവെ കഴിഞ്ഞ ദിവസം ബി എസ് എഫിന്റെ പിടിയിലാകുകയായിരുന്നു.
ഇതിന് മുൻപ് നാല് തവണ ഇന്ത്യ സന്ദർശിച്ചിരുന്നതായി ഇയാൾ മൊഴി നൽകി. 2010ൽ ഹൈദരാബാദിലും 2019ൽ മൂന്ന് തവണ ഡൽഹിയിലെ ഗുരുഗ്രാമിലും ഇയാൾ എത്തിയിരുന്നു. സ്റ്റാർ സ്പ്രിംഗ് എന്ന പേരിൽ ഗുരുഗ്രാമിൽ തനിക്ക് ഹോട്ടൽ ഉണ്ടെന്നും ഇയാൾ അവകാശപ്പെടുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുൻപ് ജുന്വെയുടെ ബിസിനസ് പങ്കാളിയെ ഭീകര വിരുദ്ധ സേന ലഖ്നൗവിൽ നിന്നും പിടികൂടിയിരുന്നു. ഇയാളിൽ നിന്നും ജുന്വെയെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിരുന്നു. ഇയാൾക്കെതിരെ അനധികൃതമായി രാജ്യത്ത് തങ്ങിയതിന് ഉത്തർ പ്രദേശ് ഭീകരവിരുദ്ധ സേന കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഹാൻ ജുന്വെയുടെ പക്കൽ നിന്നും ലാപ്ടോപ്, രണ്ട് മൊബൈൽ ഫോണുകൾ, ബംഗ്ലാദേശി സിം കാർഡ്, ഇന്ത്യൻ സിം കാർഡ്, രണ്ട് ചൈനീസ് സിം കാർഡുകൾ, രണ്ട് പെൻ ഡ്രൈവുകൾ, മൂന്ന് ബാറ്ററികൾ, രണ്ട് ചെറിയ ടോർച്ചുകൾ, പണമിടപാട് രേഖകൾ, രണ്ട് എടിഎം കാർഡുകൾ, അമേരിക്കൻ ഡോളർ, ബംഗ്ലാദേശി ടാക്ക, ഇന്ത്യൻ രൂപ എന്നിവയും പിടികൂടി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായും ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വരാനിരിക്കുന്നതായും അന്വേഷണ സംഘം സൂചന നൽകുന്നു.
Discussion about this post