കൊല്ലം : കൊല്ലം കരിമ്പോലിൽ ബൈക്കുകള്‍ നേര്‍ക്കു നേരെ വന്നുവെന്ന നിസാര തർക്കം മൂർഛിച്ച് കൊലപാതകത്തില്‍ ചെന്നെത്തി. ഞായറാഴ്‍ച ഉച്ചയ്ക്കായിരുന്നു സംഭവം. ശക്തികുളങ്ങര കന്നിമേൽചേരി ഓംചേരിൽ കിഴക്കതിൽ വിഷ്‍ണു (29) ആണ് കുത്തേറ്റു മരിച്ചത്. സംഭവത്തില്‍ തമിഴ്‍നാട് മധുര സ്വദേശിയായ പ്രകാശ് (42), മകൻ രാജപാണ്ഡ്യൻ (19) എന്നിവരാണ് പൊലീസ് പിടിയിലായത്.
രാവിലെ 9.30 ഓടെ ഓട്ടോ ഡ്രൈവറായിരുന്ന വിഷ്‍ണു സുഹൃത്തും സഞ്ചരിച്ച ബൈക്കും പ്രതി പ്രകാശിന്റെ ബൈക്കും കരിമ്പോലിൽ ജംഗ്ഷന് സമീപം നേർക്കുനേർ വന്നു. അപ്പോൾ സൈഡ് കൊടുത്തില്ലെന്നു പറഞ്ഞ് വാക്കുതർക്കമുണ്ടായി. റോഡിലെ വെള്ളക്കെട്ടൊഴിവാക്കാൻ വിഷ്‍ണു ശ്രമിച്ചതാണ് തർക്കത്തിലേക്ക് നയിച്ചത്.
ഇതേച്ചൊല്ലി പ്രകാശും വിഷ്‍ണുവും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും നടന്നു. തുടര്‍ന്ന് ഉച്ചയ്ക്ക് മകന്‍ രാജപാണ്ഡ്യനെയും കൂട്ടി വീണ്ടും എത്തിയ പ്രകാശ് വിഷ്‍ണുവിന്‍റെ ബൈക്ക് തടഞ്ഞുനിർത്തി ഇറച്ചിവെട്ടുന്ന കത്തികൊണ്ട് കുത്തി വീഴ്‌ത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് ബൈക്ക് ഉപേക്ഷിച്ച് അച്ഛനും മകനും ഓടിരക്ഷപ്പെട്ടു. കുത്തേറ്റ് റോഡില്‍ വീണുകിടന്ന വിഷ്‍ണുവിനെ ആശുപത്രിയിലെത്തിക്കാൻ ആരും തയ്യാറായില്ല. ഒടുവില്‍ പൊലീസ് എത്തിയാണ് വിഷ്‍ണുവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. പക്ഷേ വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.
മണിക്കൂറുകള്‍ക്കകം പ്രതികൾ പിടിയിലായി. കാവനാട്ട് അരവിളക്കടവിൽ നിന്ന് അച്ഛനും മകനും വള്ളത്തിൽ കുരീപ്പുഴ ഭാഗത്തേക്ക് രക്ഷപ്പെട്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ ഊർജിത തിരച്ചിലിനൊടുവില്‍ കുരീപ്പുഴ കടവിൽ നിന്നാണ് അച്ഛനും മകനും പിടിയിലാകുന്നത്. തമിഴ്‍നാട് മധുര സ്വദേശികളായ പ്രകാശും മകനും കാവനാട്ട് വാടകയ്ക്ക് താമസിക്കുകയായിരുന്നു.
Discussion about this post