കൊച്ചി: കേന്ദ്രസര്‍ക്കാര്‍ ദ്വീപിലെ ജനതയ്ക്ക് എതിരെ ‘ജൈവായുധം’ പ്രയോഗിച്ചു എന്ന വിദ്വേഷ പരാമര്‍ശത്തില്‍ ബിജെപി ലക്ഷദ്വീപ് ഘടകം പ്രസിഡന്റ് സി. അബ്ദുല്‍ ഖാദർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് ചുമത്തപ്പെട്ട സിനിമാ സംവിധായിക ഐഷാ സുല്‍ത്താന മുൻകൂർ ജാമ്യമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു.
ഐഷാ സുല്‍ത്താനയോട് ഈ മാസം 20ന് കവരത്തി സ്‌റ്റേഷനില്‍ നേരിട്ട് ഹാജരാകാനാണ് പോലീസ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ക്രിമിനല്‍ നടപടി ചട്ടത്തിലെ അറസ്റ്റ് നിര്‍ബന്ധമല്ലാത്ത 41എ പ്രകാരമുള്ള നോട്ടീസാണ് കവരത്തി പൊലീസ് ആയിഷ സുല്‍ത്താനയ്ക്ക് നല്‍കിയതെങ്കിലും കവരത്തിയിലെത്തിയാല്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നാണ് ഐഷാ സുൽത്താന ഹര്‍ജിയില്‍ പറയുന്നത്. കൊച്ചിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ മുഖേനയാണ് ഹർജി ഫയല്‍ ചെയ്തത്. ഹർജി നാളെ പരിഗണിക്കും
മീഡിയവൺ ചാനലിൽ നടന്ന ചർച്ചക്കിടെ ആയിഷ സുൽത്താന, ‘കേന്ദ്രസർക്കാർ ലക്ഷദ്വീപിൽ ജൈവായുധം പ്രയോഗിച്ചു’ എന്ന പരാമർശം നടത്തിയിരുന്നു. കൊറോണയെ കേന്ദ്ര സർക്കാർ ലക്ഷദ്വീപിലെ ജനങ്ങൾക്കെതിരെ ഒരു ജൈവായുധമായി ഉപയോഗിക്കുകയാണ് എന്ന ഐഷ സുൽത്താനയുടെ പരാമർശത്തിനെതിരെ യുവമോർച്ച സംസ്ഥാന സെക്രട്ടറി ബി.ജി. വിഷ്ണു തിരുവനന്തപുരം കൻറോൺമെൻറ് പൊലീസിലും പരാതി നൽകിയിരുന്നു.
ലക്ഷദ്വീപിലെ കൊവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിൽ പരാതി പോകുകയും കോടതി അത് തള്ളുകയുംചെയ്ത സാഹചര്യത്തിൽ അറിഞ്ഞു വെച്ചു കൊണ്ട് ഐഷ നടത്തിയ പരാമർശം മത- സാമുദായിക സ്പർദ്ധ വളർത്തുന്നതും നീതിന്യായ വ്യവസ്ഥയെയും നിയമപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെയും അട്ടിമറിക്കാൻ ലക്ഷ്യം വെച്ചിട്ടുള്ളതുമാണെന്ന് യുവമോർച്ച ചൂണ്ടിക്കാട്ടിയിരുന്നു. കോവിഡ് രണ്ടാം തരംഗത്തിൽ രോഗവ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ഇത്തരം പ്രസ്താവനകൾ പ്രതിരോധ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും യുവമോർച്ച പരാതിയിൽ പറഞ്ഞിരുന്നു.
Discussion about this post