തിരുവനന്തപുരം: പ്രായക്കുറവിനെ പരിഹസിച്ച് എല്‍കെജി കുട്ടിയെന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ ആക്ഷേപിച്ചതോടെ കൗണ്‍സില്‍ യോഗത്തില്‍ പൊട്ടിത്തെറിച്ച് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. ബിജെപി പ്രവര്‍ത്തകര്‍ തനിക്കെതിരെ സൈബര്‍ ആക്രമണങ്ങൾ നടത്തുകയാണെന്നും അവർ പറഞ്ഞു. ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട ശുചീകരണ വിവാദം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിൽ മേയറുടെ അനുഭവ സമ്പത്തും പ്രായവും പരാമര്‍ശിക്കപ്പെട്ടതാണ് മേയറിനെ ചൊടിപ്പിച്ചത്
തിരുവനന്തപുരം നഗരസഭയുടെ ഹിറ്റാച്ചികള്‍ കാണുന്നില്ലെന്ന് ബിജെപി കൗണ്‍സിലര്‍ കരമന അജിത്ത് ആരോപണം ഉന്നയിച്ചിരുന്നു.”നഗരസഭയ്ക്ക് സ്വന്തമായി രണ്ട് ഹിറ്റാച്ചിയുണ്ട്. ഏതാണ്ട് 70 ലക്ഷം രൂപ മുടക്കിയാണ് രണ്ടും വാങ്ങിയത്. കുറെ മാസങ്ങളായി രണ്ടും കാണാനില്ല. അന്വേഷിക്കുമ്പോള്‍ ഒരിടത്ത് നിന്നും തൃപ്തികരമായ മറുപടി അല്ല എനിക്ക് ലഭിച്ചത്. എവിടെ ചോദിച്ചാലും ആര്‍ക്കും അറിയില്ല, അവിടെ കാണും, ഇവിടെ കാണും, എവിടെയോ കാണും എന്നൊക്കെയുള്ള മറുപടികളാണ് കിട്ടിയത്. എന്തായാലും അതിന്റെ പുറകേ അന്വേഷിച്ചിറങ്ങാമെന്ന് ഞാനും കരുതി. കാരണം എകെജി സെന്ററിലെ എല്‍കെജി കുട്ടികള്‍ക്ക് മേയര്‍ കസേരയിലിരുന്ന് കളിച്ച് നശിപ്പിക്കാനുള്ളതല്ലല്ലോ ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന് വാങ്ങുന്ന ലക്ഷങ്ങളുടെ മുതലുകള്‍.” കരമന അജിത്ത്തന്റെ ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടിയിരുന്നു. .
കോവിഡ് പശ്ചാത്തലത്തില്‍ പൊതുനിരത്തില്‍ പൊങ്കാല ഇല്ലാതിരുന്നിട്ടും മാലിന്യനീക്കത്തിന് 21 ലോറികള്‍ നഗരസഭ വാടകയ്‌ക്കെടുത്തതിൽ ലക്ഷങ്ങളുടെ അഴിമതി നടന്നുവെന്നാണ് ആരോപണം. വിഷയത്തില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ പലതവണ കൊമ്പുകോര്‍ത്തു. ശുചീകരണ വിവാദത്തില്‍ വിജിലന്‍സ് ആന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യം കൗണ്‍സില്‍ വോട്ടടെടുപ്പിന് ശേഷം തള്ളി.യുഡിഎഫ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. പൊതുസ്ഥലങ്ങളില്‍ പൊങ്കാല നടന്നില്ലെങ്കിലും 28 ലോഡ് മാലിന്യം നീക്കിയെന്നാണ് ഭരണപക്ഷത്തിന്റെ വിശദീകരണം.
അഴിമതി നടന്നെന്ന ആരോപണം ചര്‍ച്ച ചെയ്യാനായി വിളിച്ച കൗണ്‍സില്‍ യോഗത്തിലാണ് സംഭവം. മേയര്‍ക്ക് ഇത്തരം വിഷയങ്ങളില്‍ പരിചയമില്ലെന്ന വിമര്‍ശനം പലരും ചര്‍ച്ചയില്‍ ഉന്നയിച്ചിരുന്നു. മൂന്ന് മണിക്കൂറോളം അത് കേട്ടിരുന്ന മേയര്‍ക്ക് ഒടുവില്‍ ക്ഷമ നശിച്ചു. ‘വ്യക്തമായി പറയാം. ഈ പ്രായത്തില്‍ മേയറായിട്ടുണ്ടെങ്കില്‍ അതനുസരിച്ച് പ്രവര്‍ത്തിക്കാനുമറിയാം. അതിനു വേണ്ടിയുള്ള ഒരു സംവിധാനത്തിലൂടെയാണ് ഞാന്‍ വളര്‍ന്നു വന്നതെന്ന് അഭിമാനത്തോടെ എനിക്ക് പറയാന്‍ സാധിക്കും. നിങ്ങളുടെ അണികളുണ്ടല്ലോ, ഫേസ്ബുക്കും വാട്‌സ് ആപ്പും ഉപയോഗിക്കുന്ന പുതിയ തലമുറയിലെ ആളുകള്‍, ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും ഇടുന്ന കമന്റുകള്‍ നിങ്ങളെ കാണിച്ചാല്‍ വീട്ടിലുള്ള അമ്മ പെങ്ങന്മാരെപോലെയാണ് ഈ മേയറെന്ന് നിങ്ങള്‍ക്ക് ഓര്‍മ്മ വരും,’ ആര്യ രാജേന്ദ്രന്‍ പറഞ്ഞു.
ഇതോടെ പ്രായം കുറഞ്ഞ മേയര്‍ മുതര്‍ന്ന കൗണ്‍സില്‍ അംഗങ്ങളെ ബഹുമാനിക്കുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നു. മേയറുടെ വാക്കുകളെ പിന്തുണച്ച് ഭരണപക്ഷവും എതിര്‍ത്ത് പ്രതിപക്ഷവും എഴുന്നേറ്റതോടെ കൗണ്‍സില്‍ യോഗത്തില്‍ ആകെ ബഹളമായി.
Discussion about this post