കേന്ദ്ര സർക്കാരിന്റെ ‘പിഎം ശ്രീ’ പദ്ധതി കേരളത്തിൽ നടപ്പാക്കാനുള്ള നിലവിലെ യു.ഡി.എഫ് സർക്കാരിന്റെ നീക്കത്തിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. മുൻപ് പ്രതിപക്ഷത്തിരുന്നപ്പോൾ ഇതേ പിഎം ശ്രീ പദ്ധതിയെ നഖശിഖാന്തം എതിർത്തവരാണ് യുഡിഎഫെന്നും, അന്ന് കോൺഗ്രസും ലീഗും ചേർന്ന് ഈ വിഷയത്തിൽ വലിയ വിവാദങ്ങൾ ഉയർത്താനാണ് ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അന്ന് എൽ.ഡി.എഫ് സർക്കാർ കേന്ദ്രവുമായി ചർച്ചകൾ നടത്തുമ്പോൾ ‘ബിജെപി-സിപിഎം ഡീൽ’ എന്നും ‘കേരളം കേന്ദ്രത്തിന് കീഴടങ്ങി’ എന്നും അപവാദ പ്രചാരണം നടത്തിയവരാണ് ഇപ്പോൾ ഭരണം കിട്ടിയപ്പോൾ അതേ പദ്ധതിയുമായി യാതൊരു മടിയുമില്ലാതെ മുന്നോട്ട് പോകുന്നതെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
മുൻ എൽഡിഎഫ് സർക്കാർ ധാരണാപത്രത്തിൽ ഒപ്പിട്ടതുകൊണ്ട് മാത്രമാണ് ഈ പദ്ധതിയുമായി തങ്ങൾക്ക് മുന്നോട്ട് പോകേണ്ടി വരുന്നതെന്ന യുഡിഎഫിന്റെ പുതിയ ന്യായീകരണത്തെ പ്രതിപക്ഷ നേതാവ് ശക്തമായി തള്ളി. മുൻ സർക്കാർ ഒപ്പിട്ടതുകൊണ്ട് പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകാൻ കഴിയില്ലെന്ന വാദം തെറ്റാണ്. ഇത്തരം തെറ്റായ വാദങ്ങൾ നിരത്തി ജനങ്ങളെ വഴിതെറ്റിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്.
കേരളത്തിലെ യുഡിഎഫ് നേതൃത്വം ദേശീയതലത്തിലെ കോൺഗ്രസിന്റെ രാഷ്ട്രീയ നിലപാട് എന്തെന്ന് ആലോചിക്കണമെന്ന് പിണറായി വിജയൻ ഓർമ്മിപ്പിച്ചു. ഇന്ത്യയിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന മറ്റ് സംസ്ഥാന സർക്കാരുകളെല്ലാം ഈ പദ്ധതിയുടെ ഭാഗമായാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
പിണറായി വിജയന്റെ വാക്കുകൾ “ഇന്ത്യയിലുള്ള കോൺഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാന സർക്കാരുകളും പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നുണ്ട്. ഒരു വിയോജിപ്പും ഒരു കോൺഗ്രസ് സർക്കാരും ഇതുവരെ ഈ പദ്ധതിക്കെതിരെ പുറപ്പെടുവിച്ചിട്ടില്ല. അവർ പദ്ധതിയിൽ ഒപ്പിടുകയും കേന്ദ്രത്തിന്റെ ദേശീയ വിദ്യാഭ്യാസ നയം എന്തൊക്കെയാണോ നിർദ്ദേശിച്ചിരിക്കുന്നത് അതെല്ലാം അതുപോലെ നടപ്പാക്കാൻ തയ്യാറാവുകയും ചെയ്തിട്ടുണ്ട്. കോൺഗ്രസിന്റെ യഥാർത്ഥ നിലപാട് എന്താണെന്നതാണ് ഇവിടെ പ്രസക്തമായ ചോദ്യം.”












