കേരളത്തിൽ യു.ഡി.എഫ്. സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ പുതുക്കിയ ബജറ്റിനെതിരെ കടുത്ത വിമർശനങ്ങളും പരിഹാസങ്ങളുമായി ബി.ജെ.പി നേതാക്കൾ രംഗത്ത്. തൃശ്ശൂരിൽ വെച്ച് വാർത്താസമ്മേളനം നടത്തിയ നേതാക്കൾ, ഈ ബജറ്റ് വെറുമൊരു കൺകെട്ട് സർക്കസ് മാത്രമാണെന്ന് കുറ്റപ്പെടുത്തി.
കോൺഗ്രസ് ഭരണത്തിൽ ജനങ്ങൾക്ക് യാതൊരുവിധ പ്രതീക്ഷയ്ക്കും വകയില്ലെന്ന് തെളിയിക്കുന്നതാണ് ഈ ബജറ്റെന്ന് നേതാക്കൾ ആരോപിച്ചു. ബി.ജെ.പി നിയമസഭാ കക്ഷി നേതാവ് ബി. ബി. ഗോപകുമാർ ബജറ്റിനെ തീർത്തും നിരാശാജനകം എന്നാണ് വിശേഷിപ്പിച്ചത്. പിണറായി വിജയനിൽ നിന്ന് വി. ഡി. സതീശനിലേക്ക് മുഖ്യമന്ത്രി കസേരയിൽ ആളുമാറി എന്നതൊഴിച്ചാൽ മുൻ സർക്കാരിന്റെ നയങ്ങളിൽ നിന്നും യാതൊരുവിധ മാറ്റവും ഈ ബജറ്റിൽ കാണാനില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ വെറും വഞ്ചനയായിരുന്നു എന്ന് തെളിയിക്കുന്നതാണ് ഈ ബജറ്റെന്ന് ബി.ജെ.പി ദേശീയ നിർവ്വാഹക സമിതി അംഗം പി. കെ. കൃഷ്ണദാസ് പരിഹസിച്ചു. ബജറ്റ് വെറും ‘വട്ടപ്പൂജ്യ’മാണെന്നും ഇതിന് ഒരു എൽ.കെ.ജി നിലവാരം പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫിന്റെ വെറുമൊരു കവല പ്രസംഗത്തോട് ഉപമിക്കാവുന്നതായിരുന്നു മുഖ്യമന്ത്രിയുടെ ബജറ്റ് പ്രസംഗം. മുൻപ് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളെല്ലാം യു.ഡി.എഫ് വിസ്മരിച്ചുവെന്നും, ഭരണത്തിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ ഒട്ടും വ്യത്യാസമില്ലെന്ന് ഈ ബജറ്റിലൂടെ തെളിഞ്ഞതായും കൃഷ്ണദാസ് കൂട്ടിച്ചേർത്തു.
ജനങ്ങളെ പറ്റിക്കുന്ന വെറുമൊരു കൺകെട്ട് സർക്കസാണ് ബജറ്റെന്ന് ബി.ജെ.പി നേതാവ് എം. ടി. രമേശ് വിമർശിച്ചു. യാഥാർത്ഥ്യ ബോധമില്ലാത്ത വെറും പ്രസംഗം മാത്രമാണ് നിയമസഭയിൽ നടന്നത്. രാജ്യത്ത് എവിടെയെങ്കിലും ബജറ്റ് അവതരണത്തിന് പകരം പ്രസംഗ മത്സരം നടത്തുകയാണെങ്കിൽ അതിനുള്ള ഒന്നാം പുരസ്‌കാരം മുഖ്യമന്ത്രി വി. ഡി. സതീശന് നൽകാമായിരുന്നു എന്ന് അദ്ദേഹം പരിഹസിച്ചു.








