കൊച്ചിന്: അന്തിമഘട്ട നിര്‍മാണം പുരോഗമിക്കുന്ന വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് നേരില്‍ വിലയിരുത്താന്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കൊച്ചിന്‍ ഷിപ്പ്‌യാഡില്‍ എത്തി. നാവികസേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിങ്ങിനൊപ്പമാണ് മന്ത്രി എത്തിയിരിക്കുന്നത്. ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന ആദ്യ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്തിന്റെ സീ ട്രയല്‍സ് ആരംഭിക്കുന്നതിനു മുന്നോടിയായാണു മന്ത്രിയുടെ പരിശോധന. തുടർന്ന് നാവികസേനാ ആസ്ഥാനത്തു നടക്കുന്ന വിവിധ പരിപാടികളില്‍ മന്ത്രി പങ്കെടുക്കും.
ഇന്നലെ രാത്രി 7.30ന് പ്രത്യേക വിമാനത്തില്‍ നാവികസേനാ വിമാനത്താവളത്തിലെത്തിയ രാജ്‌നാഥ് സിങ്ങിനെ ദക്ഷിണ നാവിക കമാന്‍ഡ് മേധാവി വൈസ് അഡ്മിറല്‍ എ.കെ. ചാവ്ലയാണ് സ്വീകരിച്ചത്.
വിമാന വാഹിനിയുടെ ബേസിന്‍ ട്രയല്‍സ് വിജയകരമായതോടെയാണു സീ ട്രയല്‍സിന് കപ്പല്‍ ഒരുങ്ങുന്നത്. കടലിലേക്കു കൊണ്ടുപോയി യന്ത്രസംവിധാനങ്ങള്‍ എല്ലാം പ്രവര്‍ത്തിപ്പിച്ചു പരിശോധനകള്‍ നടത്തുകയും കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്നുറപ്പാക്കുകയും ചെയ്യാനാണു സീ ട്രയല്‍സ് നടത്തുന്നത്. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ജെട്ടിയിലാണ് ഐഎന്‍എസ് വിക്രാന്ത് ഉള്ളത്. ഈ വര്‍ഷം തന്നെ കപ്പല്‍ പ്രവര്‍ത്തന സജ്ജമാക്കി ഇറക്കുമെന്നാണ് പ്രഖ്യാപനം. കോവിഡ് മൂലം കപ്പലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകിയിട്ടുണ്ട്.
ദക്ഷിണ നാവിക കമാന്‍ഡിനു കീഴിലെ വിവിധ പരിശീലന സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്ന മന്ത്രി നിലവിലെ പരിശീലന പരിപാടികളും സേനയുടെ മറ്റു പ്രവര്‍ത്തനങ്ങളും വിലയിരുത്തും. കോവിഡ് പ്രതിരോധത്തിനായി സേന വികസിപ്പിച്ച സാങ്കേതിക വിദ്യകള്‍ മന്ത്രിക്കു പരിചയപ്പെടുത്തുന്നതിന് പ്രസന്റേഷനും ഒരുക്കിയിട്ടുണ്ട്. ഇന്നു വൈകിട്ടുതന്നെ മന്ത്രി ന്യൂഡല്‍ഹിയിലേക്കു മടങ്ങും.
Discussion about this post