ഡല്‍ഹി: ഗര്‍ഭിണികള്‍ക്ക് കോവിഡ് വാക്സിന് നല്‍കുന്നത് സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങൾ തയാറാക്കി. പ്രതിരോധ കുത്തിവെപ്പ് നല്കുന്നവര് ഗര്‍ഭിണിയെ ബോധവത്കരിക്കേണ്ട കാര്യങ്ങളാണ് മാര്‍ഗനിര്‍ദേശത്തിലുള്ളത്. പഠനത്തിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ വിവരങ്ങള്‍ ചോദ്യോത്തര രൂപത്തിലാണ് തയാറാക്കിയത്. ഇതുപ്രകാരം ഗര്‍ഭിണിയെ കൃത്യമായി ബോധവത്കരിച്ചശേഷം വേണം അവര്‍ക്ക് പ്രതിരോധ വാക്സിന് നല്‍കേണ്ടത്. മറ്റേതൊരു വ്യക്തിയെപ്പോലെയും ഗര്‍ഭിണിയും വീട്ടുകാരും ശാരീരിക അകലം പാലിക്കുകയും കൃത്യമായി മാസ്ക് ധരിക്കുകയും ഇടക്കിടെ സോപ്പിട്ട് കൈ കഴുകുകയും വേണം. കോവിന്‍ പോര്‍ട്ടലില്‍ വാക്സിനുവേണ്ടി രജിസ്റ്റര്‍ ചെയ്യണം.
കോവിഡ് പോസിറ്റിവായ ശേഷം പ്രസവിച്ച സ്ത്രീകളിലെ 95 ശതമാനം കുഞ്ഞുങ്ങളും നല്ല ആരോഗ്യവാന്മാരായിരിക്കുന്നതായി ചൂണ്ടിക്കാട്ടുന്നു. വളരെ അപൂര്‍വ അവസരങ്ങളില്‍ മാസം തികയാത്ത പ്രസവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതില്‍തന്നെ രണ്ടര കിലോഗ്രാമില്‍ കുറഞ്ഞ ശരീരതൂക്കമുള്ള കുഞ്ഞുങ്ങള്‍ വളരെ അപൂര്‍വമായിരുന്നു.
കോവിഡ് ബാധിച്ച 90 ശതമാനം പേര്‍ക്കും ആശുപത്രിവാസംപോലും വേണ്ടിവന്നില്ലെന്ന് മാത്രമല്ല, യാതൊരു ആരോഗ്യപ്രശ്നങ്ങളും ഉണ്ടായില്ല. ഗര്‍ഭിണിയായിരിക്കെ കോവിഡ് ബാധിച്ചാല്‍ അത് ആരോഗ്യത്തിന് ഭീഷണിയാകുന്നില്ല. മറ്റു മാരക രോഗങ്ങള്‍, അമിതവണ്ണം, രക്തസമ്മര്‍ദം, 35 വയസ്സില്‍ കൂടിയവരുടെ ഗര്‍ഭധാരണം എന്നിവരൊക്കെ ജാഗ്രത പാലിക്കണമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
Discussion about this post