ഡല്‍ഹി: റഷ്യ വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്പുട്‌നിക്കിന്റെ ഉത്പാദനം പരീക്ഷണാടിസ്ഥാനത്തിൽ ഇന്ത്യയില്‍ ആരംഭിച്ചു. മോര്‍പന്‍ ലാബോറട്ടറീസിന്റെ ഹിമാചല്‍ പ്രദേശിലെ നിര്‍മാണശാലയിലാണ് ഉത്പാദനം ആരംഭിച്ചത്. മോര്‍പന്‍ ലാബോറട്ടറീസും റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും സംയുക്ത പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇവിടെ നിര്‍മിക്കുന്ന ആദ്യ ബാച്ച് ഗുണനിലവാര പരിശോധയ്ക്കുവേണ്ടി ഗമേലിയ സെന്ററിലേക്ക് അയക്കും.
2021 ജൂണിലാണ് ആര്‍.ഡി.ഐ.എഫും, മോര്‍പന്‍ ലാബോറട്ടറീസും സ്പുട്‌നിക് വാക്‌സിന്‍ ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവെച്ചത്. ”മഹാമാരി ഇനിയും അവസാനിക്കാത്തതിനാലും പുതിയതും കൂടുതല്‍ അപകടകാരികളായ വകഭേദങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാലും ഇന്ത്യയില്‍ ആര്‍.ഡി.ഐ.എഫ്. സ്പുട്‌നിക് വി ഉത്പാദനത്തിന്റെ ശേഷി വര്‍ധിപ്പിക്കുകയാണ്”- ആര്‍.ഡി.ഐ.എഫിന്റെ സി.ഇ.ഒ. കിറില്‍ ഡിമിട്രിവ് പറഞ്ഞു. മോര്‍പന്‍ ലാബോറട്ടറീസുമായുള്ള സഹകരണം കൂടുതല്‍ സ്പുട്‌നിക് വാക്‌സിന്‍ ലഭ്യമാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗ്ലാന്‍ഡ് ഫാര്‍മ, ഹെറേറോ ബയോഫാര്‍മ, പാനസി ബയോടെക്, സ്‌റ്റെലിസ് ബയോഫാര്‍മ, വിര്‍ഷോ ബയോടെക് തുടങ്ങിയ കമ്പനികളുമായും വാക്‌സിന്‍ ഉത്പാദനത്തിന് ആര്‍.ഡി.ഐ.എഫ്. കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ കമ്പനികളുമായി സഹകരിക്കുന്നതിലൂടെ ഇക്കൊല്ലം 850 ദശലക്ഷം ഡോസ് സ്പുട്‌നിക് വാക്‌സിന്‍ ഉത്പാദിപ്പിക്കപ്പെടുമെന്നാണ് കണക്കാക്കപ്പെടുന്നത്.
Discussion about this post