‘1857 ൽ ത്സാൻസി റാണി വെള്ളക്കാരോട് യുദ്ധം ചെയ്യുന്ന സമയത്ത് എനിക്ക് 12 വയസ്സായിരുന്നു’. ഇന്ന് ജീവിച്ചിരിക്കുന്ന ആരെങ്കിലും ഒരാൾ ഇങ്ങനെയൊരു കാര്യം പറഞ്ഞാൽ നമ്മൾ വിശ്വസിക്കുമോ, ഒരിക്കലും ഇല്ല അല്ലേ? എന്നാൽ അങ്ങനെ ഒരാളുണ്ട്. ഭൂമിയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി, സന്യാസി എന്നൊക്കെ പറയാം അദ്ദേഹത്തെ, പേര് ഹനുമാൻ ദാസ് ബാബ. വയസ്സ് ഏകദേശം 170.
ഇന്ത്യയിലെ പൗരാണിക നഗരമായ വൃന്ദാവനത്തിലാണ് അദ്ദേഹത്തിന്റെ താമസം. ശ്രീകൃഷ്ണന്റെ ബാല്യം ചിലവഴിച്ച സ്ഥലമാണ് വൃന്ദാവനം. ഉത്തർപ്രദേശിലെ മഥുരയിൽ നിന്നും 16 കിലോമീറ്റർ അകലെയാണ് വൃന്ദാവൻ സ്ഥിതി ചെയ്യുന്നത്. കൃഷ്ണന്റെയും രാധയുടെയും സ്നേഹത്തിന്റെ അടയാളങ്ങളായ ധാരാളം ക്ഷേത്രങ്ങളാണ് ഇവിടുത്തെ പ്രത്യേകത. കൃഷ്ണൻ തന്റെ സഹോദരനായ ബലരാമനോടും മറ്റ് ഗോപികമാരോടും ഒപ്പമാണ് ഇവിടെ ജീവിച്ചിരുന്നതെന്ന് പറയപ്പെടുന്നു.
പശുക്കളെ ഗോശാലയിൽ മാത്രമേ ഇപ്പോൾ കാണുവാൻ സാധിക്കുകയുള്ളൂ. ശ്രീകൃഷ്ണൻ രാസലീലയാടുവാൻ രാത്രി കാലങ്ങളിൽ ഇവിടെയെത്തുന്നന്നുണ്ടെന്നാണ് ഇവിടെത്തുകാരുടെ വിശ്വാസം. വൃന്ദാവനിലെ നിധിവൻ എന്ന സ്ഥലത്താണ് കൃഷ്ണനെത്തുന്നത് എന്നും പറയപ്പെടുന്നു. തന്റെ ഏറ്റവും പ്രിയപ്പെട്ട രാധയോടും മറ്റു ഗോപികമാരോടുമൊപ്പം പുലരുവോളം നൃത്തം ചെയ്തും ആഹ്ളാദിച്ചുമൊക്കെ പുലർച്ചെയാകുമ്പോഴേയ്ക്കും കൃഷ്ണൻ മടങ്ങുമത്രെ.
ഈ വൃന്ദാവനിലാണ് ഹനുമാൻ ബാബയുടെ താമസം. അദ്ദേഹത്തിന് 10 വയസ്സ് പ്രായമുണ്ടായിരുന്ന സമയത്ത് ബറേലിയിൽ നിന്നുള്ള ഒരു ലാലാജി അദ്ദേഹത്തിനു ദിവ്യശക്തി ഉണ്ടെന്ന് കണ്ട് അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോയി. അവിടെ അദ്ദേഹം അത്ഭുത പ്രവൃത്തികൾ കാട്ടി. മക്കളിലാത്ത അമ്മമാർക്ക് കുഞ്ഞുങ്ങളുണ്ടായി, കൃഷിക്കാർക്ക് നല്ല രീതിയിൽ വിളവ് ലഭിച്ചു. ഉത്തർപ്രദേശിലെ ബറേലിയിൽ അദ്ദേഹത്തിന് 48 ഏക്കർ ആശ്രമം ഉണ്ടായിരുന്നു.
എന്നാൽ ഒരു ദിവസം രാത്രി എല്ലാം കൃഷ്ണനിൽ അർപ്പിച്ച് അദ്ദേഹം വൃന്ദാവനത്തിലെത്തി. ബറേലിയിലെ മറ്റ് സന്യാസികൾ അദ്ദേഹത്തിന്റെ പേരിൽ അനുഗ്രഹ വർഷം എന്ന പേരിൽ പരിപാടികൾ പോലും സംഘടിപ്പിക്കുന്നുണ്ടായിരുന്നു.
യുവാവായിരുന്നപ്പോൾ വൃന്ദാവനത്തിന്റെ പവിത്രമായ മണ്ണിൽ എത്തിയ ബാബ പിന്നെ കൃഷ്ണ സാമീപ്യമറിഞ്ഞ്, ഭക്തിയിൽ മുഴുകി ഇവിടെത്തന്നെ കഴിയുകയാണ് ചെയ്തത്. ഇവിടെ ബാബ സ്ഥാപിച്ച ഗോശാലയിൽ ആയിരക്കണക്കിന് പശുക്കളുണ്ടിന്ന്.അമ്മ റാണി ലക്ഷ്മീഭായിയുടെ സേവികയായിരുന്നുവെന്നും, 1858 ൽ മരിച്ചുവെന്നും ബാബ പറയുന്നു.
പ്രായാധിക്യം മൂലം കൊഴിഞ്ഞു പോയ പല്ലുകൾ വീണ്ടും ഹനുമാൻ ബാബയ്ക്ക് വളർന്നുവെന്ന് പോലും ഭക്തർ പറയുന്നുണ്ട്. ചെറിയ ഒരു മുറിയിൽ തുളസി മാലമാത്രം ആഭരണമാക്കി കാവി വസ്ത്രം പുതച്ചാണ് ഇരിപ്പ്. സഹായത്തിനായി ഒരു ശിഷ്യൻ ഒപ്പമുണ്ട്.
കൃഷ്ണ ബലരാമ മന്ദിറിൽ നിന്ന് അൽപ്പം അകലെയുള്ള വൃന്ദാവൻ പരിക്രമ പാതയിലൂടെയാണ് ഹനുമാൻ ബാബയുടെ ആശ്രമത്തിലെത്തുക. മറ്റ് ആഹാരങ്ങളൊക്കെ ഒഴിവാക്കി പലപ്പോഴും പാൽ മാത്രമാണ് അദ്ദേഹത്തിന്റെ ഭക്ഷണം. ഹരേ കൃഷ്ണയല്ലാതെ മറ്റൊന്നും അദ്ദേഹം ഉച്ചരിക്കാറില്ല. ‘ഈ ജീവിതം കൃഷ്ണനെ മാത്രം സേവിക്കാനാണ്, ജയ് റാം എല്ലാ സമയത്തും ചൊല്ലുക.‘ അനുഗ്രഹം തേടിയെത്തുന്ന വിദേശികളോട് അദ്ദേഹം പലപ്പോഴും പറയുന്നത് ഇത് മാത്രമായിരുന്നു.
Discussion about this post