രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണ വില കുറഞ്ഞ നിരക്കിൽ തുടരുകയാണെങ്കിൽ രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ കുറവുണ്ടായേക്കുമെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പൂരി. ആഗോള വിപണിയിലെ ഈ അനുകൂല സാഹചര്യം അടുത്ത കുറച്ചു ആഴ്ചകൾ കൂടി തുടരുകയാണെങ്കിൽ ഇന്ധനവില കുറയ്ക്കുന്നത് സർക്കാരിന് പരിഗണിക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി വ്യാഴാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
പടിഞ്ഞാറൻ ഏഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങൾ അവസാനിച്ചതിന് പിന്നാലെ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 71 ഡോളറിന് താഴേക്ക് പതിച്ചിരുന്നു. ഇറാനും അമേരിക്കയും തമ്മിൽ നടത്തിയ പരോക്ഷ ചർച്ചകളിൽ വലിയ പുരോഗതിയുണ്ടായതായി ഖത്തർ വ്യക്തമാക്കിയതോടെയാണ് ആഗോള എണ്ണവിലയിൽ ഈ ഇടിവുണ്ടായത്. എന്നാൽ രാജ്യാന്തര വിപണിയിൽ വില കുറഞ്ഞിട്ടും എന്തുകൊണ്ട് ഇന്ത്യയിൽ പെട്രോൾ വില കുറയുന്നില്ല എന്ന ചോദ്യത്തിന് മന്ത്രി കൃത്യമായ മറുപടി നൽകി.
ഇന്ത്യയിലെ പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ നിലവിൽ പ്രോസസ്സ് ചെയ്യുന്നത് പടിഞ്ഞാറൻ ഏഷ്യൻ പ്രതിസന്ധിയുടെ ഏറ്റവും ഉയർന്ന ഘട്ടത്തിൽ കൂടിയ വിലയ്ക്ക് വാങ്ങിയ എണ്ണയാണ്. എണ്ണ കമ്പനികൾ സാധാരണയായി കുറഞ്ഞത് രണ്ട് മാസം മുൻപെങ്കിലും ക്രൂഡ് ഓയിൽ വാങ്ങി സംഭരിച്ച ശേഷമാണ് അത് ശുദ്ധീകരിച്ച് പെട്രോളും ഡീസലുമായി വിപണിയിലെത്തിക്കുന്നത്.
അതായത്, ഇപ്പോൾ വിപണിയിലുള്ള ഇന്ധനം ഏപ്രിൽ അല്ലെങ്കിൽ മെയ് മാസത്തിന്റെ തുടക്കത്തിൽ ഉയർന്ന വിലയ്ക്ക് വാങ്ങിയ എണ്ണ ഉപയോഗിച്ച് നിർമ്മിച്ചതാണ്. ജൂൺ പകുതിയോടെയാണ് അമേരിക്കയും ഇറാനും തമ്മിൽ യുദ്ധം അവസാനിപ്പിക്കാൻ ധാരണയായതും എണ്ണവില കുറഞ്ഞു തുടങ്ങിയതും. അതിനാൽ, വരും ആഴ്ചകളിലും ആഗോള വിപണിയിൽ ഇതേ കുറഞ്ഞ നിരക്ക് തുടർന്നാൽ മാത്രമേ ചില്ലറ വിൽപ്പന വിലയിൽ മാറ്റമുണ്ടാകൂ. കഴിഞ്ഞ ജൂൺ 30 വരെയുള്ള കാലയളവിൽ ഉൽപ്പാദനച്ചെലവിനേക്കാൾ കുറഞ്ഞ നിരക്കിൽ പെട്രോളും ഡീസലും എൽപിജിയും വിറ്റഴിച്ചതുവഴി രാജ്യത്തെ എണ്ണ കമ്പനികൾക്ക് കനത്ത സാമ്പത്തിക ബാധ്യതയുണ്ടായതായി മന്ത്രി വെളിപ്പെടുത്തി.
“ചെലവിനേക്കാൾ കുറഞ്ഞ വിലയ്ക്ക് പെട്രോളും ഡീസലും പാചകവാതകവും വിറ്റതിലൂടെ ജൂൺ 30 വരെയുള്ള കാലയളവിൽ എണ്ണ കമ്പനികൾക്ക് 74,781 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. രാജ്യാന്തര വിപണിയിൽ ഇപ്പോൾ വില കുറഞ്ഞിട്ടുണ്ടെങ്കിലും കമ്പനികൾ ഇപ്പോഴും പഴയ ഉയർന്ന നിരക്കിൽ വാങ്ങിയ ക്രൂഡ് ഓയിലാണ് ശുദ്ധീകരിക്കുന്നത്.”
പടിഞ്ഞാറൻ ഏഷ്യൻ പ്രതിസന്ധി മുൻനിർത്തി നടത്തിയ വാർത്താസമ്മേളനത്തിൽ, മുൻ സാമ്പത്തിക വർഷത്തെ അവസാന പാദവും പുതിയ വർഷത്തെ ആദ്യ പാദവും ഉൾപ്പെടെ എണ്ണ കമ്പനികളുടെ ആകെ അണ്ടർ-റിക്കവറി ( 2.1 ലക്ഷം കോടി രൂപയാണെന്ന് എഎൻഐ റിപ്പോർട്ട് പ്രകാരം മന്ത്രി ഹർദീപ് സിങ് പൂരി കൂട്ടിച്ചേർത്തു. ഭാവിയിലെ ഇത്തരം പ്രതിസന്ധികൾ മറികടക്കാൻ ഇന്ത്യ തങ്ങളുടെ എണ്ണ സംഭരണ ശേഷിവർദ്ധിപ്പിക്കാൻ പദ്ധതിയിടുന്നതായും കേന്ദ്രമന്ത്രി അറിയിച്ചു.








