ദുബായ്: രാത്രി 12 മണിയോടെ ജബൽ അലി തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കണ്ടെയ്നർ കപ്പലിൽ വൻ തീപിടിത്തമുണ്ടായി. കപ്പലിൽ വലിയ പൊട്ടിത്തെറിയുണ്ടായതായും തുടർന്നാണ് തീപടർന്നതെന്നുമാണ് റിപ്പോർട്ട്. സിവിൽ ഡിഫൻസ് സംഘമെത്തി തീകെടുത്തി. സംഭവത്തിൽ ആളപായമില്ലെന്ന് ദുബായ് മീഡിയ ഓഫിസ് അറിയിച്ചു.
കപ്പലിലുണ്ടായിരുന്ന 14 ജീവനക്കാരെയും രക്ഷപ്പെടുത്തി. കപ്പലിലുണ്ടായിരുന്ന 130 കണ്ടെയ്നറുകളിൽ മൂന്നെണ്ണത്തിൽ തീപിടിക്കാവുന്ന വസ്തുക്കളായിരുന്നുവെന്ന് ദുബായ് പൊലീസ് കമാൻഡർ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മാറി പറഞ്ഞു.
ഗൾഫ് മേഖലയിലെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്നാണ് ജബൽ അലിയിലേത്. 67 ബർത്തുകളും 134.68 ചതുരശ്ര കി.മീ(52 ചതുരശ്ര മൈൽ) വലിപ്പവുമുള്ള ഈ തുറമുഖം ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിർമ്മിത താവളവും മധ്യേഷ്യയിലെ ഏറ്റവും വലിയ തുറമുഖവുമാണ്. 120 രാജ്യങ്ങളിൽ നിന്നുള്ള 5,500 കമ്പനികൾക്ക് ഈ തുറമുഖ നഗരം കൂടൊരുക്കുന്നു.
സ്വതന്ത്ര വ്യാപാര മേഖലയിലെ പ്രത്യേക അവകാശങ്ങൾ ലക്ഷ്യം വെച്ച് രാജ്യാന്തര സ്ഥാപനങ്ങൾക്ക് പ്രവേശനാനുമതി നൽകുന്ന വ്യവസായിക മേഖലയായ ജബൽ അലി സ്വതന്ത്രമേഖല(Jebel Ali Free Zone -JAFZ) സ്ഥാപിക്കപ്പെടുന്നത് 1985 ലാണ് . കോർപറേറ്റ് നികുതിയിൽ നിന്ന് 50 വർഷത്തേക്കുള്ള ഇളവ്, വരുമാന നികുതി ഇല്ലാത്തത്, കയറ്റുമതി-ഇറക്കുമതി തീരുവയില്ലാത്തത്, കറൻസിയിന്മേൽ നിയന്ത്രണമില്ലാത്തത്, എളുപ്പത്തിലുള്ള തൊഴിൽ നിയമനം എന്നിവ ഇവിടെ ലഭിക്കുന്ന പ്രത്യേക ഇളവുകളാണ്. അമേരിയ്ക്കക്ക് പുറത്ത് അമേരിക്കൻ വ്യോമയാന കപ്പലുകൾ ഏറ്റവും കൂടുതലായി സന്ദർശിക്കുന്ന ഒരു തുറമുഖമാണ് ജബൽ അലി.
Discussion about this post