അയോദ്ധ്യയിലെ രാമക്ഷേത്രം, ഭാരതത്തിന്റെ അഭിമാനമായ രാമജന്മഭൂമിയിലെ ആ പുണ്യത്തിനായുള്ള കാത്തിരിപ്പിലാണ് ഓരോ ഹൈന്ദവ വിശ്വാസികളും. 300 അടി നീളത്തിലും 280 അടി വീതിയിലുമായി 84000 ചതുരശ്ര അടി വിസ്തൃതിയില്‍ ഉയരുന്ന ഈ ക്ഷേത്രം ഭാരതീയ വാസ്തുകലയിലെ ഒരു നിത്യവിസ്മയമായിരിക്കും. 1100 കോടി രൂപയാണ് ക്ഷേത്ര നിര്‍മാണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്.
എന്നാൽ ഇതിനൊപ്പം ഭാരതത്തിനു അഭിമാനസ്തംഭമാകാൻ മറ്റൊരു ക്ഷേത്രം കൂടി ഉയരുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ക്ഷേത്രമെന്ന ഖ്യാതിയുമായി തെലങ്കാനയിലാണ് ഇത് ഒരുങ്ങുന്നത്. ഉയര്‍ന്ന് നില്‍ക്കുന്ന കോട്ടകള്‍, മഹാന്‍മാരുടെ ശവകൂടിരങ്ങള്‍, എണ്ണിയാല്‍ തീരാത്ത ആരാധനാലയങ്ങള്‍, ദക്ഷിണേന്ത്യയിലെ ഒരു കുഞ്ഞു സംസ്ഥാനമായ തെലങ്കാന വിനോദസഞ്ചാരികള്‍ക്ക് പ്രിയങ്കരമാണ് എന്നും.
ഹൈദരാബാദിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള യാദഗിരിഗുട്ടയിലെ മനോഹരമായ മലനിരകളിലെ ലക്ഷ്മി നരസിംഹ സ്വാമിയുടെ പുരാതന ഗുഹാക്ഷേത്രമാണ് ഏകദേശം 12,00 കോടി രൂപ ചെലവിൽ പുനരുജ്ജീവിപ്പിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും, ചെലവേറിയ ക്ഷേത്രനഗരമാണ് യദാദ്രിയിലൂടെ തെലങ്കാനയിൽ യാഥാർത്ഥ്യമാകുന്നത്.
യാദഗിരിഗുട്ടയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രം, ഇപ്പോൾ യാദാദ്രി എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. മുൻപ് 2500 ചതുരശ്രയടി വിസ്തീർണ്ണം മാത്രമായിരുന്നു ഇതിനെങ്കിൽ ഇന്ന് ക്ഷേത്ര സമുച്ചയം 14.5 ഏക്കറിൽ വ്യാപിച്ചു കിടക്കുന്നു. ഗുഹാക്ഷേത്രം സ്ഥിതിചെയ്യുന്ന പ്രധാന കുന്നും അതിനോട് ചേർന്നുള്ള മറ്റ് എട്ട് കുന്നുകളും വനങ്ങളും മനോഹരമായ ഒരു ക്ഷേത്ര നഗരമായി വികസിപ്പിക്കയാണ് തെലങ്കാന സർക്കാർ.
പ്രതിഷ്ഠ കൊണ്ട് മാത്രമല്ല ദ്രാവിഡ രീതിയിലുള്ള ഇവിടുത്തെ തച്ചുശാസ്ത്ര രീതിയും യദാദ്രി കുന്നിന് മുകളിലുള്ള ക്ഷേത്രത്തെ വേറിട്ട് നിര്‍ത്തുന്നു. ഗുഹയ്ക്കുള്ളിലാണ് ക്ഷേത്രം നിലകൊള്ളുന്നത്. ജ്വാല, ഗണ്ഡഭേരുണ്ഡ, യോഗാനന്ദ എന്നീ മൂന്ന് ഭാവങ്ങളിലാണ് ഇവിടുത്തെ നരസിംഹ പ്രതിഷ്ഠകള്‍. ക്ഷേത്ര സമീപത്ത് തന്നെ ഹനുമാന്‍ പ്രതിഷ്ഠയുള്ള ക്ഷേത്രവും നിലകൊള്ളുന്നുണ്ട്. തച്ചുശാസ്ത്ര ഭംഗി വിളിച്ചോതുന്ന ഈ ക്ഷേത്രം തെലങ്കാനയില്‍ സന്ദര്‍ശകര്‍ ഏറ്റവും കൂടുതല്‍ എത്തുന്ന ഒരു ക്ഷേത്രം കൂടിയാണ്.
യദാദ്രി പദ്ധതിയുടെ ആകെ ചെലവ് 1,800 കോടി രൂപയാണ്. മതിലുകളുടെ നിർമ്മാണം, 250 ഏക്കറിലെ ക്ഷേത്രനഗരം വികസിപ്പിക്കൽ, ഭൂമി ഏറ്റെടുക്കൽ , റോഡുകൾ സ്ഥാപിക്കൽ, വിവിഐപി കോട്ടേജുകളുടെ നിർമ്മാണം, കുടിവെള്ള വിതരണം വർദ്ധിപ്പിക്കൽ എന്നിവ ഉൾപ്പെടുന്ന പദ്ധതിക്കായി ഇതുവരെ 837 കോടി രൂപ ചെലവഴിച്ചു.
ഈ ക്ഷേത്ര സമുച്ചയത്തിൽ ഏഴ് താഴികക്കുടങ്ങളാണൂള്ളത്. അതിൽ 100 അടി ഉയരമുള്ളതാണ് പ്രധാന താഴികക്കുടം. പ്രധാന ക്ഷേത്ര സമുച്ചയവുമായി ബന്ധപ്പെട്ട വാസ്തുവിദ്യാ ജോലികൾ, അകത്തും പുറത്തും ഉള്ള പ്രകാരങ്ങൾ ,വിവിധതരം കല്ലിൽ കൊത്തിയ തൂണുകൾ, അനുബന്ധ ക്ഷേത്രങ്ങൾ, വിവിധ ദേവീദേവന്മാരുടെ ശിൽപങ്ങൾ, അൽവാറുകൾ എന്നിവയുടെ നിർമ്മാണം ഇതിനോടകം പൂർത്തിയായി. 1500 ഓളം തൊഴിലാളികളാണ് കഴിഞ്ഞ നാലു വർഷമായി ഇവിടെ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്. ഇതിൽ 500 ഓളം പേരും വിവിധ സംസ്ഥാങ്ങളിൽ നിന്നുള്ള തച്ചുശാസ്ത്ര വിദഗ്ധരാണ്.
2016 ഏപ്രിലിൽ ആരംഭിച്ച ജോലികൾ ഇന്നും പുരോഗമിക്കുന്നു എന്ന് അറിയുമ്പോൾ തന്നെ മനസ്സിലാക്കാം ബ്രഹ്മാണ്ഡമായ ഒരു ദേവാലയമാണ് ഒരുങ്ങുന്നതെന്ന്. ക്ഷേത്രങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട തിരുവെഴുത്തുകൾ, മറ്റ് വേദഗ്രന്ഥങ്ങൾ എന്നിവ അനുസരിച്ചാണ് ക്ഷേത്രനിർമ്മാണം മുന്നോട്ട് പോകുന്നത്.
സിമൻറ്, കോൺക്രീറ്റ്, ഇഷ്ടികകൾ എന്നിവ ഉപയോഗിക്കാതെ തന്നെ ഇത് പുനർനിർമിക്കുന്നു എന്നതാണ് ക്ഷേത്രത്തിന്റെ പ്രത്യേകത. ക്ഷേത്ര വാസ്തുവിദ്യയ്ക്കായി തെലങ്കാനയിലെ കകതിയ ചക്രവർത്തിമാർ ഉപയോഗിക്കുന്ന കൃഷ്ണശില അഥവാ കറുത്ത ഗ്രാനൈറ്റ് ആണ് ഉപയോഗിക്കുന്നത്. ഇത് 10-11 നൂറ്റാണ്ടുകൾ വരെ നിലനിൽക്കാൻ മാത്രം ശേഷിയുള്ളതാണ്.
തിരുപ്പതി തിരുമല മാതൃകയിൽ യദാദ്രിയെ ആഗോളതലത്തിൽ അറിയപ്പെടുന്ന ഒരു ആരാധനാലയമായി വികസിപ്പിക്കാനാണ് തെലങ്കാന സർക്കാരിന്റെ ലക്ഷ്യം. മുഖ്യമന്ത്രി ചന്ദ്രശേഖര റാവു തന്റെ സ്വപ്നപദ്ധതിയാണ് ഈ ക്ഷേത്രനഗരിയെ കാണുന്നത്. അദ്ദേഹം നേരിട്ടാണ് ഇതിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതും. ഇതിനോടകം മൂന്ന് തവണ അദേഹം യദാദ്രിയിൽ എത്തിയിട്ടുണ്ട്. മാത്രമല്ല എല്ലാ ദിവസവും റിവ്യൂ മീറ്റിംഗുകളും ഇതുമായി ബന്ധപ്പെട്ട് നടത്താറുണ്ട്. യദാദ്രി പദ്ധതി പൂർത്തികരിക്കുന്നതോടെ നാലായിരത്തോളം പേർക്കാണ് ഇവിടെ തൊഴിൽ ലഭിക്കുക.












