തൃശൂർ: മിൽമ ചെയർമാൻ പി.എ. ബാലൻ മാസ്റ്റര്‍ (73) അന്തരിച്ചു. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് മൂന്നു മാസമായി എറണാകുളത്തെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു.
3000ല്‍ പരം ക്ഷീരസഹകരണ സംഘങ്ങളും 10 ലക്ഷത്തിലേറെ ക്ഷീരകര്‍ഷകരും, 3000 കോടിയിലേറെ വിറ്റുവരവുമുള്ള കേരളത്തിലെ ഏറ്റവും വലിയ സഹകരണ പ്രസ്ഥാനമായി മില്‍മയെ വളര്‍ത്തുന്നതില്‍ മുന്‍കൈയെടുത്തു പ്രവര്‍ത്തിച്ച കര്‍ഷക നേതാവാണ് ബാലന്‍ മാസ്റ്റര്‍.
മില്‍മയുടെ സ്ഥാപക നേതാക്കളിലൊരാളായ ബാലന്‍ മാസ്റ്റര്‍ 30 വര്‍ഷത്തിലേറെ മില്‍മയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു. ആറു വര്‍ഷമായി മില്‍മയുടെ എറണാകുളം മേഖല യൂണിയന്‍ ചെയര്‍മാനാണ്. തൃശ്ശൂര്‍ ജില്ലാ മില്‍ക്ക് സപ്ലൈ യൂണിയന്‍ ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കാര്‍ഷിക കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായ ബാലന്‍, മില്‍ക്ക് സൊസൈറ്റീസ് അസോസിയേഷന്‍ പ്രസിഡന്റ്, സംസ്ഥാന സഹകരണ യൂണിയന്‍ മെമ്പര്‍ എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു.
ഇന്ത്യന്‍ ഇക്കണോമിക് ആന്‍ഡ് റിസര്‍ച്ച് അസോസിയേഷന്റെ ലീഡിങ് മില്‍ക്ക് എന്റര്‍പ്രണര്‍ പുരസ്‌കാരവും മികച്ച സഹകാരിക്കുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. തൃശ്ശൂര്‍ അവിണിശ്ശേരി ക്ഷീരസംഘം പ്രസിഡന്റാണ്.
Discussion about this post