മരിച്ചു പോയ ഉറ്റവർക്ക് വേണ്ടി മാത്രം ജീവിക്കുന്ന ഒരു ജനതയുണ്ട് ഈ ഭൂമിയുടെ ഒരു ഭാഗത്ത്. ഇന്തോനേഷ്യയിലെ തോറാജൻ വിഭാഗത്തിൽ പെട്ടവരാണ് മരണപ്പെട്ട ഉറ്റവരുടെ മൃതദേഹങ്ങളെ മൂന്ന് വർഷത്തിലൊരിക്കൽ പുറത്തെടുത്ത് അണിയിച്ചൊരുക്കുന്നത്. മാനേൻ എന്ന ഉത്സവമായാണ് അവർ ഈ ചടങ്ങ് നടത്തുന്നത്.
ഇന്തോനേഷ്യയിലെ സുലാവെസി പ്രാന്തപ്രദേശത്താണ് ഈ ആചാരം നടക്കുന്നത്. ഈ ഗ്രാമക്കാര്‍ മൃതദേഹം പൂർണമായി നശിച്ചു പോകാതിരിക്കാൻ പുതിയ ശവപ്പെട്ടിയിലാവും ഇവരെ അടക്കം ചെയ്യുക. ആദ്യം അടക്കം ചെയ്യുമ്പോൾ തുണികൾ കൊണ്ടുള്ള കെട്ടുകൾക്കുള്ളിലായിരിക്കും മൃതശരീരം വയ്‌ക്കുക. മൃതശരീരം നശിച്ചു പോകാതിരിക്കാനുള്ള മാർഗമാണിത്.
മൃതദേഹം കല്ലറകളില്‍ അടക്കാറില്ല. പെട്ടിയില്‍ അടച്ചശേഷം ഗുഹകളിലും, മരച്ചില്ലകളിലുമാണ് സൂക്ഷിക്കുന്നത്. എല്ലാവര്‍ഷവും പെട്ടിതുറന്ന് മൃതദേഹം പുറത്തെടുത്ത് അവരെ പുതുവസ്ത്രങ്ങള്‍ ധരിപ്പിച്ച് അണിയിച്ചൊരുക്കി ഗ്രാമത്തില്‍ വലിയ ജനാവലിയുടെ അകമ്പടിയോടെ പ്രദക്ഷിണം വച്ചശേഷം പുതിയ പെട്ടിയില്‍ അല്ലെങ്കില്‍ പഴയ പെട്ടിയില്‍ ആവശ്യമുള്ള അറ്റകുറ്റപ്പണികള്‍ നടത്തി വീണ്ടും അടക്കം ചെയ്തു സൂക്ഷിക്കുന്നു.
തോറാജൻകാരുടെ വിശ്വാസം അനുസരിച്ച് അവർ മരിച്ചാൽ ആത്മാവ് എവിടെയാണോ അവർ പിറന്നത് അവിടെ തിരിച്ചെത്തുമെന്നാണ് വിശ്വസിക്കുന്നത്. അതിനാൽ സ്വന്തം കുടുംബം വിട്ട് അധികം അവർ പുറത്തു പോവാറില്ല.
നൂറ്റാണ്ടുകൾക്ക് മുൻപ് ബാറുപ്പു എന്ന ഗ്രാമത്തിലാണ് ഈ ആചാരം ആദ്യമായി തുടങ്ങിയത്. പോങ് റുമാസെക് എന്ന വേട്ടക്കാരൻ കാട്ടിൽ വച്ച് മരത്തിനു കീഴെ ജീർണ്ണാവസ്ഥയിൽ ഒരു മൃതദേഹം കണ്ടെത്തി. അയാൾ തന്റെ കൈവശമുണ്ടായിരുന്ന വസ്ത്രങ്ങൾ ധരിപ്പിച്ച് ആ മൃതദേഹത്തെ കുഴിയിൽ അടക്കം ചെയ്തു, അതിനു ശേഷം പോങിനു സൗഭാഗ്യം ലഭിച്ചുവെന്നാണ് ഈ തോറാജൻ വംശജരുടെ വിശ്വാസം.
കൊച്ചു കുഞ്ഞുങ്ങളുടെ മൃതദേഹവും ഇങ്ങനെ പുറത്തെടുത്ത് ഇതുപോലെ ഒരുക്കി പുതിയ കളിപ്പാട്ടങ്ങളും പാവകളും ഉള്‍പ്പെടെയാണ് പെട്ടിയില്‍ അടക്കം ചെയ്യുന്നത്. യാത്രാമദ്ധ്യേ ദൂരെ സ്ഥലങ്ങളില്‍ പോയി ആരെങ്കിലും മരിച്ചാല്‍ അവരുടെ മൃതദേഹം പുറത്തെടുത്ത് മരിച്ച സ്ഥലം വരെ കൊണ്ടുപോയശേഷം തിരികെ കൊണ്ടുവരുന്നു.
സമൂഹത്തിലെ ഉന്നതസ്ഥാനീയരായ വ്യക്തികള്‍ മരണപ്പെട്ടാല്‍ അവരുടെ മൃതദേഹം സൂക്ഷിക്കാനായി പ്രത്യേകം കല്ലില്‍കൊത്തിയ വലിയ ഗുഹകളും നിര്‍മ്മിച്ചിട്ടുണ്ട് . ഈ മൃതദേഹങ്ങളെ എത്രത്തോളം ഗംഭീരമായി ഒരുക്കുന്നോ അതിലാണ് തങ്ങളുടെ അഭിമാനമെന്നാണ് ഇവരുടെ വിശ്വാസം.
Discussion about this post