നാഗ്പുർ: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗ വ്യാപനം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുന്നൊരുക്കവുമായി ആർ എസ് എസ്. രാജ്യത്താകമാനം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മെഡിക്കൽ പരിശീലനം ലഭിച്ച സ്വയംസേവകരെ രണ്ടര ലക്ഷം കേന്ദ്രങ്ങളിൽ വിന്യസിക്കുമെന്ന് സംഘടന അറിയിച്ചു.
ഇതിനായി 27,166 ശാഖകളിലെ പ്രവർത്തകർ തയ്യാറാകുകയാണെന്നും ആർ എസ് എസ് അറിയിച്ചു. പ്രാന്ത പ്രചാരകന്മാരുടെ നേരിട്ടുള്ള നിർദ്ദേശങ്ങൾക്കനുസരിച്ചാണ് പരിശീലനം പുരോഗമിക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും വാക്സിനേഷൻ ബോധവത്കരണ ക്യാമ്പുകളിലും നിലവിൽ ആരോഗ്യ പ്രവർത്തകർക്കൊപ്പം സേവന നിരതരാണ് പ്രവർത്തകർ. ഇവർക്കുള്ള മെഡിക്കൽ പരിശീലനം ഓഗസ്റ്റ് മാസത്തിൽ അവസാനിക്കുമെന്നും സെപ്റ്റംബറിൽ ഇവർ സേവന രംഗത്തിറങ്ങുമെന്നും ആർ എസ് എസ് വ്യക്തമാക്കി.
കൊവിഡ് വ്യാപനത്തിൽ നിന്നും അമ്മമാരെയും കുഞ്ഞുങ്ങളെയും രക്ഷിക്കാൻ ജാഗ്രതാ സമിതികൾ രൂപീകരിച്ചാണ് ആർ എസ് എസ് പ്രവർത്തിക്കുന്നത്. സംഘടനക്ക് രാജ്യത്താകമാനം 39,454 ശാഖകളുണ്ട്. ഇവയിൽ 12,288 എണ്ണം ഇ-ശാഖകളാണ്.
Discussion about this post