ഇടയ്ക്കിടെ കടലിൽ അപ്രത്യക്ഷമാകുകയും പിന്നീട് പ്രത്യപ്പെടുകയും ചെയ്യുന്ന ക്ഷേത്രം. കേൾക്കുമ്പോൾ കൗതുകം തോന്നുന്നുണ്ടാകാം അല്ലെ! എന്നാൽ യഥാർത്ഥത്തിൽ അങ്ങനെ ഒരു ക്ഷേത്രവും നമ്മുടെ ഭൂമിയിൽ ഉണ്ട് എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? അറബിക്കടലിന്റെയും കംബായ് ഉൾക്കടലിന്റെയും ഇടയിലായി സ്ഥിതി ചെയ്യുന്ന ഒരു പുരാതന ശിവക്ഷേത്രമാണ് സ്തംഭേശ്വർക്ഷേത്രം. കാഴ്ചക്കാർക്ക് വാസ്തുവിദ്യയിൽ അസാധാരണമായ ഒന്നുമില്ലാത്ത വളരെ ലളിതമായ ക്ഷേത്രമാണിത്. ഗുജറാത്തിലെ ഈ ശിവക്ഷേത്രം സന്ദർശിക്കേണ്ട ഒന്ന് തന്നെയാണ്. എല്ലാ ദിവസവും കടലിൽ മുങ്ങി പോവുകയും വീണ്ടും പൊങ്ങി വരികയും ചെയ്യുന്ന ക്ഷേത്രമായതിനാൽ, ഇന്ത്യയിലെ അപ്രത്യക്ഷമാവുന്ന ശിവക്ഷേത്രം എന്നാണ് അറിയപ്പെടുന്നത്.
ചില സമയങ്ങളിൽ അപ്രത്യക്ഷമാകുന്ന ഈ ക്ഷേത്രം എന്നും സഞ്ചാരികൾക്കിടയിൽ കൗതുകമുണർത്തുന്ന ഒന്നാണ്. ഏകദേശം 150 ൽ അധികം വർഷം പഴക്കമുള്ള ശിവക്ഷേത്രമാണിത്. ക്ഷേത്രം ഉയർന്ന വേലിയേറ്റ സമയത്ത് വെള്ളത്തിൽ മുങ്ങുകയും വേലിയേറ്റം കുറയുമ്പോൾ വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. വേലിയേറ്റം കുറഞ്ഞു ക്ഷേത്രം പ്രത്യക്ഷപ്പെടുന്ന സമയത്താണ് തീർത്ഥാടകർക്ക് പ്രവേശനം ഉള്ളത്. അതിരാവിലെയുള്ള വേലിയിറക്ക സമയങ്ങളിലാണ് ക്ഷേത്രം കാണാനും പ്രവേശിക്കിക്കാനും അനുമതിയുള്ളത്.
പതിനെട്ട് പുരാണങ്ങളിൽ ഒന്നായ സ്കന്ദപുരാണത്തിൽ ഈ ശിവക്ഷേത്രത്തിന്റെ ഐതിഹ്യം വ്യക്തമാക്കുന്നുണ്ട്. ശിവഭഗവാന്റെ പുത്രനായ മുരുകൻ ദേവാസുര യുദ്ധത്തിലെ അസുരനായ താരകാസുരനെ വധിക്കുകയുണ്ടായി. തന്റെ പിതാവിന്റെ ഭക്തനായ താരകാസുരനെ വധിച്ചതിൽ മുരുകന് അത്യധികം മനഃക്ലേശം ഉണ്ടായി. തുർടർന്ന് തന്റെ മനഃക്ലേശം മുരുകൻ ദേവന്മാരെ അറിയിക്കുകയുണ്ടായി. അപ്പോൾ മഹാവിഷ്ണു മുരുകനെ ഇപ്രകാരം ആശ്വസിപ്പിച്ചു ”മറ്റുള്ളവരുടെ നാശത്തിന് കാരണക്കാരനായ ദുഷ്ടനായ ഒരു അസുരനെ വധിച്ചതിൽ നീ വിഷമിക്കേണ്ടതില്ല. എന്നിരുന്നാലും നിനക്ക് തെല്ലും ആശ്വാസം ലഭിക്കുന്നില്ലെങ്കിൽ, ശിവലിംഗം സ്ഥാപിച്ചു പൂജിക്കുന്നത് മനസ്സിന് ശാന്തത പ്രദാനം ചെയ്യും.” ഇതനുസരിച്ചു മുരുകൻ മൂന്ന് ശിവലിംഗങ്ങൾ സ്ഥാപിച്ചു. അതിൽ ഒന്നാണ് സ്തംഭേശ്വർ മഹാദേവ ക്ഷേത്രത്തിൽ ഉള്ളത് എന്നാണ് വിശ്വാസം.
ഹൈന്ദവ മതത്തിലെ പതിനെട്ടു പുരാണങ്ങളിൽ ഏറ്റവും വലുതാണ് സ്കന്ദപുരാണം. ശിവന്റേയും പാർവ്വതിയുടേയും പുത്രനായ കാർത്തികേയന്റെ ലീലകളാണ് പ്രധാനമായും ഈ പുരാണത്തിൽ പ്രതിപാദിക്കുന്നത്. ശിവനെപ്പറ്റിയും അദ്ദേഹത്തിന്റെ തീർത്ഥാടന കേന്ദ്രങ്ങളെപ്പറ്റിയുമുള്ള പുരാവൃത്തങ്ങളും ഇതിൽ പരാമർശിക്കുന്നുണ്ട്. വ്യാസമഹർഷിയാണ് ഈ പുരാണം രചിച്ചത്. ഈ പുരാണത്തിൽ കർണ്ണാടകത്തിലെ വിജയനഗരത്തിനടുത്തുള്ള ഹേമകൂട പ്രദേശത്തെ ശൈവ പാരമ്പര്യത്തെപ്പറ്റിയും, കാശിഖണ്ഡത്തിൽ വാരണാസിയിലെ ശൈവ പാരമ്പര്യത്തെപ്പറ്റിയും ഉത്‌കലഖണ്ഡത്തിൽ ഒഡിഷയിലെ പുരുഷോത്തമക്ഷേത്ര മാഹാത്മ്യത്തെപ്പറ്റിയും വർണ്ണിക്കുന്നുണ്ട്.
ലോകമെമ്പാടുമുള്ള തീർത്ഥാടകരും വിനോദ സഞ്ചാരികളും പ്രകൃതിയുടെ അത്ഭുത പ്രതിഭാസം കാണാൻ ഈ ശിവക്ഷേത്രത്തിൽ എത്താറുണ്ട്. വഡോദര, ഭരുച്ച്, ഭാവ് നഗർ തുടങ്ങിയ സ്ഥലങ്ങളുമായി കവി കമ്പോയി റോഡ് മാർഗം ബന്ധപെട്ടു കിടക്കുന്നതിനാൽ ഇവിടെ എത്തിച്ചേരാൻ വളരെ എളുപ്പമാണ്. ഇവിടെ എത്തിയാൽ ശിവക്ഷേത്രം മുങ്ങുന്നതും പൊങ്ങുന്നതും കാണുവാൻ വേണ്ടി ഒരു ദിവസം മുഴുവൻ ചിലവഴിക്കേണ്ടതായി വരും. ക്ഷേത്രത്തിന്റെ ശാന്തവും സമാധാനപരവുമായ ചുറ്റുപാടിൽ ധ്യാനിക്കാനും കഴിയും. വിസ്മയ കാഴ്ചകൾ നേരിട്ട് കാണാനും പ്രകൃതിയോട് അടുക്കാനും കടൽ ആർത്തിരമ്പുന്ന ഈ സൗന്ദര്യം ആസ്വദിക്കാനും നിരവധിപേരാണ് നാനാഭാഗത്തു നിന്നും ദിനം പ്രതി ഇവിടെ എത്തിച്ചേരാറുള്ളത്.
ഹൈന്ദവവിശ്വാസം അനുസരിച്ച് ത്രിമൂർത്തികളിലെ ഏറ്റവും ശക്തനായ മൂർത്തിയുമാണ് ശിവൻ. ആധുനിക ഹിന്ദുമതത്തിലെ ശൈവവിഭാഗം ശിവനെ പ്രധാനദേവനായി ആരാധിക്കുന്നു. ത്രിമൂർത്തികളിൽ സംഹാരത്തിന്റെ ദൈവമായാണ് ശിവനെ പരാമർശിക്കുന്നത്. ശൈവസമ്പ്രദായത്തിലെ പാരമ്പര്യ പ്രകാരം പ്രപഞ്ചം നിർമ്മിക്കുന്നതും പരിപാലിക്കുന്നതും പരിവർത്തനം ചെയ്യുന്നതും എല്ലാം ശിവനാണ് എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ശിവ ഭഗവാനെ പൂജിക്കുന്നത് ഇഹ ലോകത്തിലെ ഏറ്റവും വലിയ പുണ്യമായാണ് കണക്കാക്കപ്പെടുന്നത്. അതു കൊണ്ട് തന്നെ ഇത്തരത്തിലുള്ള ശിവ ക്ഷേത്രങ്ങൾക്ക് പ്രാധന്യവും എറെയാണ്. ഈ ക്ഷേത്രങ്ങൾ ഒരിക്കലെങ്കിലും സന്ദർശിക്കാനാകുന്നത് ഓരോ ഭക്തൻറെയും ജന്മപുണ്യമാണെന്നതിൽ സംശയമില്ല.
https://www.youtube.com/watch?v=fia-_z4EDI4
Discussion about this post