പകർച്ചവ്യാധി ബാധിച്ച ജീവനക്കാരെ സംരക്ഷിക്കുന്നതിന് വിവിധ നടപടികൾ സ്വീകരിച്ചിട്ടും ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യയ്ക്ക് അഞ്ച് പൈലറ്റുമാർ ഉൾപ്പെടെ 56 സ്റ്റാഫ് അംഗങ്ങളെയാണ് ജൂലൈ 14 വരെ കോവിഡ് മൂലം നഷ്ടപ്പെട്ടത്. ലോക്സഭയിലുന്നയിച്ച ചോദ്യത്തിന് കേന്ദ്ര സിവിൽ ഏവിയേഷൻ സഹമന്ത്രി വി.കെ. സിംഗ് രേഖാമൂലം നൽകിയ മറുപടിയിലാണ് മൊത്തം 3,523 എയർ ഇന്ത്യ ലിമിറ്റഡ് ജീവനക്കാരെ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചത്.
അഞ്ച് പൈലറ്റുമാരെയാണ് ദേശീയ വിമാനക്കമ്പനികൾക്ക് നഷ്ടപ്പെട്ടത്. വന്ദേ ഭാരത് വിമാനങ്ങൾ പ്രവർത്തിപ്പിച്ചിരുന്ന ഹർഷ് തിവാരി, ജി.പി.എസ്. ഗിൽ, പ്രസാദ് കർമക്കർ, സന്ദീപ് റാണ, അമിതേഷ് പ്രസാദ് എന്നിവരാണ് കോവിഡ് പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കെ ജീവൻ വെടിഞ്ഞത്.
കോവിഡ് ബാധിതരായ ജീവനക്കാർക്ക് ഉചിതമായ നഷ്ടപരിഹാരവും മറ്റ് ആനുകൂല്യങ്ങളും നൽകുന്നതിന് എയർ ഇന്ത്യ ജീവനക്കാരുടെ അസോസിയേഷനുകളിൽ നിന്ന് നിരവധി പദ്ധതികൾ സ്വീകരിച്ചിട്ടുണ്ടെന്നും പ്രസ്താവനയിൽ പറഞ്ഞു.
”പകർച്ചവ്യാധി ബാധിച്ച ജീവനക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും ആവശ്യങ്ങൾ സംരക്ഷിക്കുന്നതിനായി വിവിധ നടപടികൾ സ്വീകരിച്ചു. 17 ദിവസത്തെ ശമ്പളത്തോടു കൂടി ക്വാറന്റൈൻ അവധി, ഒരു സ്ഥിരം ജീവനക്കാരന്റെ മരണത്തിന് 10,00,000 രൂപ നഷ്ടപരിഹാരം, ഒരു സ്ഥിരകാല കരാർ ജീവനക്കാരന്റെ മരണത്തിന് 5,00,000 രൂപ , കരാർ തൊഴിലാളികളുടെ കുടുംബങ്ങൾക്ക് 90,000 രൂപ അല്ലെങ്കിൽ രണ്ട് മാസത്തെ ശമ്പളം എന്നിങ്ങനെയുള്ള ആനുകൂല്യങ്ങൾ പ്രാബല്യത്തിലാക്കിയിട്ടുണ്ട്”.അദ്ദേഹം അറിയിച്ചു.
ദുരിതബാധിതർക്ക് ആശുപത്രിയിൽ പ്രവേശനം പോലുള്ള മെഡിക്കൽ സൗകര്യങ്ങളും ദേശീയ വിമാനക്കമ്പനി നൽകിയിട്ടുണ്ട്. കോവിഡ് കെയർ സെന്ററുകൾ പല നഗരങ്ങളിലും തുറന്നിട്ടുണ്ട്. ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും സൗജന്യ വാക്‌സിനേഷൻ നടത്തിയെന്ന് പറഞ്ഞിരുന്നെങ്കിലും വാക്സിനേഷൻ ഡ്രൈവ് വൈകിയതായി എയർലൈൻ മാനേജ്‌മെന്റിനെതിരെ പരാതിയുയർന്നിരുന്നു .
ഇൻഡിഗോയും വിസ്താരയുമടക്കമുള്ള വിമാനക്കമ്പനികൾക്കും പൈലറ്റുകളെ നഷ്ടമായി. വിസ്താരയ്ക്ക് രണ്ടു പേരെ നഷ്ടപ്പെട്ടപ്പോൾ, ഇൻഡിഗോയ്ക്ക് ഏഴ് പേരെയാണ് നഷ്ടപ്പെട്ടത്.
മറ്റുള്ള തൊഴിൽ മേഖലകളിൽ കോവിഡ് ബാധമൂലമുള്ള അപകട സാധ്യതകളെപ്പറ്റി പറ്റി നിർദ്ദേശങ്ങളും മുൻകരുതലുകളുമുള്ളപ്പോഴും വിമാനക്കമ്പനികൾ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളിലെ (ബസ് മുതൽ ഓട്ടോ വരെ) ജീവനക്കാരുടെ സുരക്ഷയിൽ ഇപ്പോഴും ഫലപ്രദമായ കരുതൽ നടപടികൾ കൈക്കൊണ്ടിട്ടില്ലെന്നത് ദൗർഭാഗ്യകരമാണ്.
Discussion about this post