അഹമ്മദാബാദ്: യുവതിയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച കേസിൽ ഭർത്താവായ പൊലീസുകാരനും കോൺഗ്രസ് നേതാവും അറസ്റ്റിൽ. വഡോദര പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടറായ അജയ് ദേശായിയും കോണ്‍ഗ്രസ് നേതാവ് കൃതിസിങ് ജഡേജയുമാണ് പിടിയിലായത്.
പ്രതികൾക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയതായി അഹമ്മദാബാദ് പൊലീസ് അറിയിച്ചു. കഴിഞ്ഞ ജൂണ്‍ നാലാം തീയതി രാത്രിയാണ് ഭാര്യ സ്വീറ്റി പട്ടേലിനെ അജയ് കൊലപ്പെടുത്തിയത്. പിന്നീട് അദാലി ഗ്രാമത്തില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കൃതിസിംഗിന്റെ ഹോട്ടലില്‍ കൊണ്ടുപോയി കത്തിക്കുകയായിരുന്നു.
കൊലപാതകം നടന്ന ദിവസം അജയും സ്വീറ്റിയും തമ്മില്‍ വഴക്കിട്ടിരുതായി പൊലീസ് പറയുന്നു. ജൂണ്‍ അഞ്ചിന് രാവിലെ സ്വീറ്റിയുടെ മൃതദേഹം പുതപ്പിൽ പൊതിഞ്ഞ് അജയ് കാറില്‍ കയറ്റി ഹോട്ടലില്‍ എത്തിച്ച് കത്തിക്കുകയായിരുന്നു. ഹോട്ടലിന്റെ പിറകുവശത്തുവെച്ചായിരുന്നു മൃതദേഹം കത്തിച്ചതെന്ന് പൊലീസ് കണ്ടെത്തി.
കൊലക്കുറ്റത്തിനാണ് അജയ് ദേശായിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മൃതദേഹം ഉപേക്ഷിക്കാനും കത്തിക്കാനും സഹായിച്ച കുറ്റം ചുമത്തിയാണ് കോൺഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.
Discussion about this post