ബംഗലൂരു: കർണ്ണാടക മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് യെദ്യൂരപ്പ. രാജിയെക്കുറിച്ച് കഴിഞ്ഞ ദിവസം മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ ഇന്ന് വിശദീകരിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. യെദ്യൂരപ്പയുടെ പ്രകടനം മികച്ചതാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
താൻ എല്ലാ കാലവും അഗ്നിപരീക്ഷകളിലൂടെയാണ് കടന്നു പൊയ്ക്കൊണ്ടിരുന്നത് എന്ന് യെദ്യൂരപ്പ പറഞ്ഞു. പ്രകൃതിക്ഷോഭങ്ങൾ ഉൾപ്പെടെയുള്ള ദുരന്തങ്ങളെ തന്റെ സർക്കാർ നല്ല രീതിയിൽ നേരിട്ടതായും അദ്ദേഹം പറഞ്ഞു.
കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് യെദ്യൂരപ്പയുടെ രണ്ടുവർഷ കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം. പാർട്ടി കേന്ദ്ര നേതൃത്വം എന്ത് തീരുമാനമെടുത്താലും അത് സ്വീകരിക്കുമെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.
താൻ രാജി വെക്കുകയാണെന്നും ഉടൻ ഗവർണറെ കാണുമെന്നും യെദ്യൂരപ്പ അറിയിച്ചു. ഇനിയും വരുന്ന പത്ത് പതിനഞ്ച് വർഷക്കാലം താൻ ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2023ൽ നടക്കാനിരിക്കുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഭരണത്തുടർച്ച ലഭ്യമാക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഷിമോഗ ജില്ലയിലെ ശികാരിപുര മണ്ഡലത്തിൽ നിന്നും എട്ട് തവണ എം എൽ എ ആയ നേതാവാണ് ബി എസ് യെദ്യൂരപ്പ. നാല് തവണ കർണാടക മുഖ്യമന്ത്രിയായ ഏക നേതാവാണ് അദ്ദേഹം. കർണാടക നിയമസഭയിൽ മൂന്ന് തവണ പ്രതിപക്ഷ നേതാവായ ഏക വ്യക്തിയും യെദ്യൂരപ്പയാണ്.
Discussion about this post