കാലിഫോർണിയ: 130 സ്ത്രീകളെ വശീകരിച്ച ശേഷം ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ ഡേറ്റിംഗ് ഗെയിം സീരിയൽ കില്ലർ റോഡ്നി ജയിംസ് ആൽകാല തടവിൽ മരിച്ചു. 77 വയസ്സായിരുന്നു. കൊലപാതകങ്ങളിൽ കുറ്റക്കാരനെന്നു കണ്ടെത്തി വധശിക്ഷക്ക് വിധിക്കപ്പെട്ട് തടവിൽ കഴിയുകയായിരുന്നു ഇയാൾ. 1977 മുതൽ 1979 വരെയുള്ള കാലയളവിനിടെ നടത്തിയ 5 കൊലപാതകങ്ങൾക്കാണ് ഇയാൾക്ക് 2010ൽ വധ ശിക്ഷ വിധിക്കപ്പെട്ടത്. ന്യൂയോർക്കിലെ 2 കൊലപാതകങ്ങളിൽ നിരപരാധിയാണെന്നു വാദിച്ച ഇയാൾക്കു കോടതി 2013ൽ 25 വർഷം തടവുശിക്ഷയും അധികമായി വിധിച്ചിരുന്നു.
അമേരിക്കയിൽ പ്രേക്ഷക പ്രീതി നേടിയ 1978ലെ ടെലിവിഷൻ ഷോയായ ‘ദ ഡേറ്റിങ് ഗെയിമി’ലെ ഏറ്റവും മികച്ച ബാച്ച്ലറായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയായിരുന്നു ആൽകാല. എന്നാൽ അവിവാഹിതരായ സ്ത്രീകളും പുരുഷൻമാരും ഏറ്റവും അനുയോജ്യരായ പങ്കാളിയെ ഡേറ്റിനായി തിരഞ്ഞെടുക്കുന്ന ഗെയിം ഷോയിൽ ജേതാവായ ആൽകാലക്കൊപ്പം ഡേറ്റിനു പോകാൻ ഷോയിൽ പങ്കെടുത്ത യുവതികൾ തയാറായിരുന്നില്ല.
തുടർന്ന് സ്ത്രീകളെ വശീകരിച്ചതിനുശേഷമുള്ള കൊലപാതകങ്ങൾ ഇയാൾ പതിവാക്കി. ഇതോടെ ഇയാൾ ‘ദ ഡേറ്റിങ് ഗെയിം കില്ലർ’ എന്നറിയപ്പെടാൻ തുടങ്ങി. പിന്നീട് 1977ൽ മരിച്ച 28 കാരിയുടെ കൊലപാതകത്തിനും ഇയാൾക്കെതിരെ കേസെടുത്തിരുന്നു. തെക്കുപടിഞ്ഞാറൻ വയോമിങ്ങിലെ ഒറ്റപ്പെട്ട സ്ഥലത്തുനിന്നു കണ്ടെത്തിയ യുവതിയുടെ ശരീരാവശിഷ്ടങ്ങളിൽ നടത്തിയ ഡിഎൻഎ പരിശോധനയിലാണു ആൽകാല കുടുങ്ങിയത്. മരണസമയത്ത് യുവതി 6 മാസം ഗർഭിണിയായിരുന്നു.
ആളുകളെ വധിക്കുമ്പോൾ ലഭിക്കുന്ന ആനന്ദത്തിനു വേണ്ടി മാത്രമാണ് ഇയാൾ കൊലപാതകങ്ങൾ നടത്തിയിരുന്നതെന്നാണ് അന്വേഷണ സംഘങ്ങൾ കണ്ടെത്തിയിരുന്നത്. ഇരകളെ ക്രൂരമായി പീഡിപ്പിച്ചതിനു ശേഷം വധിക്കുന്നതായിരുന്നു ഇയാളുടെ രീതി. കൊലപാതകത്തിനു ശേഷം മൃതദേഹങ്ങളില്‍ നിന്ന് ഊരിയെടുക്കുന്ന കമ്മലുകൾ ട്രോഫികൾ എന്നപോലെ ഇയാൾ സൂക്ഷിച്ചിരുന്നു. ഇയാൾ നടത്തിയ ആകെ കൊലപാതകങ്ങളുടെ എണ്ണത്തിന് കൃത്യമായ കണക്കില്ല.
കൊലചെയ്ത സ്ത്രീകളുടെ മൃതദേഹങ്ങളോടും ഇയാൾ ലൈംഗിക വൈകൃതങ്ങൾ കാട്ടിയിരുന്നു. 12 വയസ്സുമുതൽ പ്രായമുള്ള പെൺകുട്ടികൾ ഇയാളുടെ ക്രൂരതകൾക്ക് ഇരയാക്കപ്പെട്ടിരുന്നു. വിധിപ്രഖ്യാപനത്തിനു ശേഷം ആൽകാലയുടെ പക്കൽനിന്നു ലഭിച്ച യുവതികളുടെയും പെൺകുട്ടികളുടെയും നൂറിൽ അധികം ഫോട്ടോകളും പൊലീസ് പുറത്തുവിട്ടിരുന്നു. മറ്റ് പല കേസുകളിലും അന്വേഷണം പുരോഗമിക്കവെയായിരുന്നു അൽകാലയുടെ മരണം.
സാൻ ജോക്വയ്ൻ താഴ്‌വരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ സ്വാഭാവിക കാരണങ്ങളാലാണു മരണമെന്നു ജയിൽ അധികൃതർ അറിയിച്ചു.
Discussion about this post