മുംബൈ: അശ്ലീല വീഡിയോ നിര്‍മ്മാണക്കേസില്‍ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്ര അറസ്റ്റിലായതിന് പിന്നാലെ തന്‍റെ അന്തസിനെ കളങ്കപ്പെടുത്തുന്ന വാര്‍ത്തകളാണ് വിവിധ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലായി നല്‍കിയത് എന്ന് ചൂണ്ടിക്കാട്ടി മാനനഷ്ടക്കേസുമായി ബോളിവുഡ് നടി ശില്‍പ ഷെട്ടി. 25 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ബോംബെ ഹൈക്കോടതിയില്‍ ശില്‍പ കേസ് നല്‍കിയിരിക്കുന്നത്.
‘തന്‍റെ മാന്യതയെ ഹനിക്കുന്നതും വ്യക്തിഹത്യ ചെയ്യുന്നതുമാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍. ഇത് പ്രസിദ്ധീകരിച്ച മാധ്യമസ്ഥാപനങ്ങള്‍ നിരുപാധികം മാപ്പ് പാരായണം. ഇത്തരം ഉള്ളടക്കങ്ങൾ എടുത്തു കളയണം.തെറ്റായ വാർത്തകൾ പ്രസിദ്ധീകരിച്ചതിന് 25 കോടി നഷ്ടപരിഹാരം നൽകണം’. ശില്‍പയുടെ ഹര്‍ജിയില്‍ പറയുന്നു. ചില മാധ്യമങ്ങളെ തന്നെക്കുറിച്ച് തെറ്റായ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് ശാശ്വതമായി വിലക്കണമെന്നും അത്തരം വാർത്തകൾ മൂലമുണ്ടായ നാശനഷ്ടങ്ങൾ ഒരിക്കലും പണം നൽകി നികത്താനാവുന്നതല്ലെന്നും ശിൽപ വ്യക്തമാക്കുന്നു.
ഇത്തരം റിപ്പോര്‍ട്ടുകള്‍ സമൂഹത്തില്‍ തന്‍റെ മാന്യതയെ കളങ്കപ്പെടുത്തി. തന്‍റെ ആരാധകർ, അഭ്യുദയകാംക്ഷികൾ, സഹപ്രവർത്തകർ, ബിസിനസ് പാര്‍ട്ണര്‍മാര്‍, പരസ്യകമ്പനികള്‍, ബ്രാന്‍റുകള്‍ ഇവരുടെയെല്ലാം ഇടയിൽ പേര് കളങ്കപ്പെടുത്തി. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ജീവിക്കാനുള്ള അവകാശത്തിന്റെ അഭേദ്യമായ ഭാഗമാണ് തന്റെ പ്രശസ്തി എന്നും ശിൽപ ഹർജിയിൽ വ്യക്തമാക്കുന്നു
Discussion about this post