ഡൽഹി: മുത്തലാഖ് നിരോധനത്തിന്റെ വാർഷികമായ ഓഗസ്റ്റ് 1 മുസ്ലീം വനിതാവകാശ ദിനമായി ആചരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. സാമൂഹ്യ അനാചാരമായിരുന്ന മുത്തലാഖ് നിർത്തലാക്കാൻ കേന്ദ്ര സർക്കാർ നിയമം കൊണ്ടു വന്ന ഓഗസ്റ്റ് 1 മുസ്ലീം വനിതാവകാശ ദിനമായി ആചരിക്കാൻ തീരുമാനിച്ചതായി കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി പറഞ്ഞു.
നിയമം നിലവിൽ വന്നതിന് ശേഷം മുത്തലാഖ് കേസുകളിൽ ഗണ്യമായ കുറവ് വന്നതായി കേന്ദ്ര മന്ത്രി അറിയിച്ചു. രാജ്യത്താകമാനമുള്ള സ്വതന്ത്ര ചിന്താഗതിക്കാരായ മുസ്ലീം വനിതകൾ ഈ നിയമത്തെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു. രാജ്യത്തെ മുസ്ലീം സ്ത്രീകളുടെ സ്വയം പര്യാപ്തത, ആത്മാഭിമാനം, ആത്മവിശ്വാസം എന്നിവ വർദ്ധിപ്പിക്കാനും അവരുടെ ഭരണഘടനാപരവും മൗലികവും ജനാധിപത്യപരവുമായ അവകാശങ്ങൾ സംരക്ഷിക്കാൻ മോദി സർക്കാരിന് കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്ലീം വനിതാവകാശ ദിനമായ ഇന്ന് തലസ്ഥാനത്ത് നടക്കുന്ന പരിപാടിയിൽ മുഖ്താർ അബ്ബാസ് നഖ്വിക്കൊപ്പം കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനിയും ഭൂപേന്ദർ യാദവും പങ്കെടുക്കും.
Discussion about this post