ജനീവ: ഐക്യരാഷ്ട്ര രക്ഷാസമിതിയെ നയിക്കാൻ നരേന്ദ്ര മോദി. ഐക്യരാഷ്ട്ര രക്ഷാസമിതി യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് അദ്ദേഹം. രക്ഷാസമിതിയുടെ ആഗസ്റ്റിലെ പ്രസിഡന്റ് സ്ഥാനം ഇന്ത്യ ഏറ്റെടുത്തതിന് പിന്നാലെയാണ് സമിതിയുടെ സുപ്രധാനമായ ഒരു യോഗത്തെ നയിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറെടുക്കുന്നത്.
സ്വതന്ത്ര ഇന്ത്യയുടെ 75 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ രാഷ്ട്രീയ നേതാവ് ഐക്യരാഷ്ട്ര സഭയുടെ 15 അംഗ പരമോന്നത സമിതിയുടെ യോഗത്തിൽ അധ്യക്ഷനാകുന്നത്. മുന്നിൽ നിന്ന് നയിക്കാനുള്ള പ്രധാനമന്ത്രിയുടെഈ തീരുമാനം നമ്മുടെ വിദേശ നയത്തിൽ രാഷ്‌ട്രീയ നേതൃത്വത്തിന്റെ പ്രതിബദ്ധതയുടെ തെളിവാണെന്ന് യു എന്നിലെ മുൻ ഇന്ത്യൻ സ്ഥിരം പ്രതിനിധി സയദ് അക്ബറുദ്ദീൻ പറഞ്ഞു.
വിർച്വൽ യോഗത്തെയായിരിക്കും പ്രധാനമന്ത്രി അഭിസംബോധന ചെയ്യുക. സമുദ്ര സുരക്ഷ, സമാധാന പാലനം, ഭീകരവിരുദ്ധ ദൗത്യം എന്നീ വിഷയങ്ങളിലെ ചർച്ചകൾക്കാകും ഇന്ത്യ നേതൃത്വം വഹിക്കുക. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ, വിദേശകാര്യ സെക്രട്ടറി ഹർഷ ഷ്രിംഗ്ല എന്നിവരും മറ്റ് യോഗങ്ങളിൽ അധ്യക്ഷത വഹിക്കും.
സിറിയ, ഇറാക്ക്, സൊമാലിയ, യെമൻ, പശ്ചിമേഷ്യ എന്നിവ ഉൾപ്പെടെ ഒട്ടേറെ വിഷയങ്ങൾ ഈ മാസത്തെ യോഗത്തിൽ ചർച്ചയാകും. സൊമാലിയ,മാലി, ലെബനണിലെ യു എൻ സേന എന്നിവ സംബന്ധിച്ചും തീരുമാനമുണ്ടാകും.
Discussion about this post