ടോക്യോ: ഇന്ത്യൻ പുരുഷ ടീമിന് പിന്നാലെ വനിതാ ഹോക്കി ടീമും ടോക്യോ ഒളിമ്പിക്സിന്റെ സെമിയിൽ കടന്നു. ക്വാർട്ടർ ഫൈനലിൽ കരുത്തരായ ഓസ്ട്രേലിയയെയാണ് ഇന്ത്യ പരാജയപ്പെടിത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ വിജയം.
22ആം മിനിട്ടിൽ പെനാൽട്ടിയിലൂടെ ഗുർജീത് കൗറാണ് ഇന്ത്യയുടെ വിജയ ഗോൾ നേടിയത്. ടൂർണമെന്റിൽ ഇതുവരെ തോൽവി അറിയാതെ മുന്നേറിയ ഓസീസിനെയാണ് ഇന്ത്യൻ വനിതകൾ തകർത്തു വിട്ടത്. ലോക റാങ്കിംഗിൽ രണ്ടാം സ്ഥാനത്തുള്ള ടീമാണ് ഓസ്ട്രേലിയ. ഗോൾ കീപ്പർ സബിതയുടെ തകർപ്പൻ സേവുകളും ഇന്ത്യൻ വിജയത്തിൽ നിർണായകമായി. 2016 റിയോ ഒളിമ്പിക്സിൽ ഓസ്ട്രേലിയയോട് 6-1ന് ഇന്ത്യൻ വനിതകൾ പരാജയപ്പെട്ടിരുന്നു. അതിനുള്ള അവിസ്മരണീയ പ്രതികാരമായി നോക്കൗട്ട് റൗണ്ടിലെ ഈ വിജയം. 12 ടീമുകൾ മാറ്റുരച്ച അന്ന് 12ആം സ്ഥാനത്തായിരുന്നു ഇന്ത്യ ഫിനിഷ് ചെയ്തത്.
1980ൽ മോസ്കോയിലായിരുന്നു ഇന്ത്യൻ വനിതാ ഹോക്കി ടീം ആദ്യമായി ഒളിമ്പിക്സ് കളിക്കുന്നത്. അന്ന് നാലാം സ്ഥാനത്തെത്തിയതായിരുന്നു ഇതുവരെയുള്ള മികച്ച പ്രകടനം.
Discussion about this post