1965 ഡിസംബറിലെ ഒരു രാത്രി,രാജസ്ഥാനിലെ ഇന്ത്യ-പാക് അതിർത്തി ഗ്രാമമായ തനോട്ടിലേക്ക് പാകിസ്താനിൽ നിന്നും ഷെല്ലുകൾ കുത്തിച്ചെത്താൻ തുടങ്ങുന്നു. ഇന്ത്യ-പാക് സംഘർഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ അതിർത്തി കടന്നും ആക്രമണം നടന്നേക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുമ്പോഴാണ് തനോട്ട് മാതാദേവി മന്ദിർ തകർക്കാനായി പാകിസ്താൻ ഷെല്ലാക്രമണം ആരംഭിച്ചത്. ഏതാണ്ട് മൂവായിരത്തോളം ഷെല്ലുകളാണ് അന്ന് തനോട്ടിൽ പതിച്ചത്. പിറ്റേ ദിവസം ട്രെക്കുകളുമായി ജനങ്ങളുടെ മൃതദേഹങ്ങൾ മാറ്റാൻ എത്തിയ സൈന്യം കണ്ടത് സാധാരണ ജീവിതം നയിക്കുന്ന ജനങ്ങളെയും, തലയുയർത്തി നിൽക്കുന്ന തനോട്ട് മാതാദേവി മന്ദിറുമാണ്.
പാകിസ്താന്‍ ടാങ്കറുകളുടെ വഴിമുടക്കിയ, ഗ്രാമവാസികള്‍ക്കും പട്ടാളക്കാര്‍ക്കും അഭയമേകിയ ദേവിയുടെ അനുഗ്രഹകഥയാണ് പാകിസ്താന്‍ അതിര്‍ത്തിക്ക് സമീപം സ്ഥിതി ചെയ്യുന്ന തനോട്ട് മാതാ ക്ഷേത്രത്തിന് പറയാനുള്ളത്. രാജസ്ഥാനിലെ ഈ ക്ഷേത്രത്തില്‍ അന്ന് നിര്‍വീര്യമാക്കിയ ബോംബുകള്‍ ഇന്നും സൂക്ഷിച്ചിരിക്കുന്നു.
ജെയ്‌സാല്‍മര്‍ നഗരത്തില്‍ നിന്ന് 150 കിലോമീറ്റര്‍ മാറിയാണ് തനോട്ട് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബിഎസ്എഫിന്റെ മേല്‍നോട്ടത്തിലുള്ള ക്ഷേത്രത്തിനകത്ത് ഷെല്ലുകള്‍ സൂക്ഷിച്ചിരിക്കുന്നു.
1965ലെ യുദ്ധത്തിന് ശേഷം അതിര്‍ത്തി സുരക്ഷ സേനയുടെ മേല്‍നോട്ടത്തിലാണ് ഈ ക്ഷേത്രത്തിലെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്. ഏറെ സുരക്ഷാ പ്രാധാന്യമുള്ള ഈ ഗ്രാമത്തില്‍ അന്‍പതില്‍ താഴെ വീടുകളും അഞ്ഞൂറില്‍ താഴെ തദ്ദേശിയരുമേയുള്ളു. തരിശുനിലമായി കിടക്കുന്ന ഈ ഗ്രാമത്തിലേക്ക് ഏത് സമയവും ശത്രു രാജ്യത്തിന്റെ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ട്.
1200 ഓളം വര്‍ഷത്തെ പഴക്കം ക്ഷേത്രത്തിനുണ്ടെന്നാണ് കരുതുന്നത്. താനോട്ട് മാതയാണ് ഇവിടുത്തെ പ്രതിഷ്‍ഠ. 1971-ലെ ഇന്ത്യ-പാക് യുദ്ധത്തിലെ സുപ്രധാന പോരാട്ടകേന്ദ്രമായിരുന്ന ലോങ്കേവാലയുടെ സമീപ പ്രദേശമാണിവിടം.
അന്നത്തെ യുദ്ധത്തില്‍ ഇന്ത്യന്‍ സൈന്യം പാകിസ്ഥാനികള്‍ക്ക് വരുത്തിയ നാശം അവര്‍ ഇപ്പോഴും മറക്കുന്നില്ല. 1971 ഡിസംബര്‍ നാലിലെ യുദ്ധത്തില്‍ ലോങ്വാല പോസ്റ്റ് പിടിച്ചെടുക്കാന്‍ പാകിസ്ഥാന്‍ നടത്തിയ ശ്രമത്തില്‍ അവരുടെ 34 ടാങ്കുകളും അഞ്ഞൂറ് വാഹനങ്ങളും ഇരുനൂറ് ജവാന്‍മാരെയും നഷ്ടമായി.
യുദ്ധത്തില്‍ തനോട്ട് ക്ഷേത്രം തകര്‍ക്കാനായി ഷെല്ലുകളും ഗ്രനേഡുകളും പാകിസ്താന്‍ പട്ടാളം നിക്ഷേപിച്ചെങ്കിലും സ്ഫോടനം നടന്നില്ല. പിന്നീട് അവ കണ്ടെടുത്ത് ഇന്ത്യന്‍ സൈന്യം നിര്‍വീര്യമാക്കി. ആ ഷെല്ലുകളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്.
പാക് സേനയുടെ ആക്രമണത്തില്‍ നിന്നും ഗ്രാമത്തെ രക്ഷിച്ചത് ഈ ക്ഷേത്രമാണെന്നും വിശ്വാസമുണ്ട്. 1971ലെ യുദ്ധകാലത്തായിരുന്നു അത്. ഇന്ത്യന്‍ മണ്ണില്‍ കടന്നാക്രമണം നടത്തിയ പാകിസ്താന്‍ ടാങ്കുകള്‍ പൂഴിയില്‍ പുതഞ്ഞു പോയെന്നും മണിക്കൂറുകളോളം നീങ്ങാനാവാതെ കിടന്നുവെന്നും ഇന്ത്യന്‍ സൈന്യത്തിന് അതിലൂടെ അവരെ തുരത്താനായെന്നും നാട്ടുകാര്‍ പറയുന്നു. അന്ന് ഗ്രാമവാസികളും പട്ടാളക്കാരും ക്ഷേത്രത്തില്‍ അഭയം പ്രാപിച്ചെന്നും ആര്‍ക്കും അപകടം സംഭവിക്കാതെ പുറത്തിറങ്ങാന്‍ സാധിച്ചെന്നും നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.തനോട്ട് മാതായുടെ ദര്‍ശനം നടത്താതെ ഒരു പട്ടാളക്കാരനും അതിര്‍ത്തിയിലേക്ക് പോകാറില്ല എന്നതാണ് സത്യം.
Discussion about this post