ചെങ്കുത്തായി നേരെ ആകാശത്തേക്ക് കേറി പോകുന്ന പോലെ കാണുമ്പോൾ തന്നെ തലകറങ്ങുന്ന ആകാശ ഗോവണിയെ കുറിച്ച് കേട്ടിട്ടുണ്ടോ..? അങ്ങനെ ഒരു അത്ഭുത പാറയുള്ളത് കൊളംബിയയിലാണ്. കൊളംബിയയുടെ മുഖമുദ്ര എന്ന് പറയാവുന്ന കാഴ്ചകളില്‍ ഒന്നാണ് റോക്ക് ഓഫ് ഗ്വാട്ടപ്പെ. കൊളംബിയയിലെ മെഡെലിനില്‍ നിന്നു രണ്ടു മണിക്കൂര്‍ അകലെയായി സ്ഥിതിചെയ്യുന്ന മനോഹര നഗരമാണ് ഗ്വാട്ടപ്പെ. നഗരത്തിന്‍റെ ഏതു ഭാഗത്തു നിന്ന് നോക്കിയാലും കാണാനാവുന്ന വിധത്തില്‍ ആകാശത്തേക്ക് തലയുയര്‍ത്തി നില്‍ക്കുന്ന ഒരു ഭീമന്‍ പാറയാണ് ഇവിടുത്തെ പ്രത്യേകത. അന്തിയോക്വിയ പ്രവിശ്യയിലെ ഗ്വാട്ടപ്പെ പട്ടണത്തില്‍ സ്ഥിതിചെയ്യുന്ന കൂറ്റന്‍ പാറക്കെട്ടാണ് ഇത്. ‘ഗ്വാട്ടപ്പെയുടെ പാറ’ എന്ന അര്‍ഥത്തില്‍ സ്പാനിഷ് ഭാഷയില്‍ ‘എല്‍ പെനോന്‍ ഡി ഗ്വാട്ടപ്പെ’ എന്നാണ് വിളിക്കുന്നത്. ഗ്വാട്ടപ്പെയുമായി അതിര്‍ത്തി പങ്കിടുന്ന എൽ പെനോൾ പട്ടണത്തിലാണ് ഈ പാറയുടെ മറുഭാഗം സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടു തന്നെ അവിടുത്തുകാര്‍ ഇതിനെ ‘ലാ പിയേഡ്ര ഡെൽ പെനോൾ’ എന്നും വിളിക്കുന്നു.
ക്വാർട്സ്, ഫെൽഡ്‌സ്പാർ, മൈക്ക എന്നിവയാല്‍ നിര്‍മിക്കപ്പെട്ട ഈ പാറയ്ക്ക് ചരിത്രാതീതകാലത്തോളം പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നത്. കാലങ്ങളായി കാലാവസ്ഥയെയും മണ്ണൊലിപ്പിനെയും പ്രതിരോധിച്ച പാറയെ, പണ്ടുകാലത്ത് പ്രദേശവാസികളായിരുന്ന തഹാമി ഗോത്രവര്‍ഗ്ഗക്കാര്‍ ദൈവമായി കണ്ട് ആരാധിച്ചിരുന്നു എന്നതാണ് ചരിത്രം. പാറ എന്നര്‍ത്ഥം വരുന്ന ‘മുജാരെ’ എന്നായിരുന്നു അവര്‍ ഇതിനെ വിളിച്ചിരുന്നത്. ഗ്വാട്ടപ്പെയിലെയും പെനോളിലെയും ആളുകളുടെ വിശ്വാസവുമായി ഈ പാറ ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. എന്നാൽ ആര്‍ക്കാണ് ഇതിന്‍റെ ഉടമസ്ഥാവകാശം എന്നതിനെച്ചൊല്ലി വര്‍ഷങ്ങളായി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കല്ലിന്‍റെ പടിഞ്ഞാറൻ മുഖത്ത് ഇംഗ്ലീഷ് അക്ഷരമാലയിലെ “ജി” യും അപൂർണ്ണമായ “യു” ഉം കാണാം. ഗ്വാട്ടപ്പെ നിവാസികള്‍ തങ്ങളുടെ പട്ടണത്തിന്‍റെ പേര് ഇതിന്മേല്‍ വരച്ചു വെക്കാന്‍ ശ്രമിച്ചിരുന്നു. ഇത് കണ്ട എൽ പെനോൾ നിവാസികൾ ആ ശ്രമം തടഞ്ഞു.
അതോടെ നഗരത്തിന്‍റെ പേര് പാറമേല്‍ അപൂര്‍ണമായി അവശേഷിച്ചു എന്നാണ് പ്രചരിക്കുന്ന കഥ. ഏകദേശം 2,135 മീറ്റര്‍ ഉയരമുള്ള പാറയുടെ അടിത്തട്ടിൽ നിന്ന് മുകളിലേക്ക് സഞ്ചാരികള്‍ക്ക് കയറാൻ സാധിക്കും. ഇതിനായി, 740 പടികളുള്ള ഗോവണി പാറയുടെ ഒരു വശത്തായി നിര്‍മിച്ചിട്ടുണ്ട്. കുത്തനെ സിഗ്സാഗ് മോഡലില്‍ നിര്‍മിച്ച ഈ പടികളിലൂടെ കയറുന്നത് അല്‍പ്പം കഠിനമാണ്. എങ്കിലും പാറയുടെ ഏറ്റവും മുകളിലെത്തിയാൽ അതിമനോഹരമായ കാഴ്ചാനുഭവമാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. 1954 ജൂലൈയിൽ ലൂയിസ് വില്ലെഗാസ്, പെഡ്രോ നെൽ റാമിറെസ്, റാമൻ ഡിയാസ് എന്നീ സാഹസിക സഞ്ചാരികളാണ് ആദ്യമായി ഈ പാറയിൽ കയറിയത്. അഞ്ച് ദിവസമെടുത്തു അവര്‍ ഏറ്റവും മുകളിലെത്താന്‍. മരത്തടികള്‍ ഉപയോഗിച്ചാണ് അവര്‍ മുകളിലേക്കെത്തിയത്. 1940 കളിൽ കൊളംബിയൻ സർക്കാർ ഈ പറയെ ദേശീയ സ്മാരകമായി പ്രഖ്യാപിച്ചു.
പാറയുടെ ഏറ്റവും അടിഭാഗത്ത് സഞ്ചാരികള്‍ക്കായുള്ള ഭക്ഷണ, മാർക്കറ്റ് സ്റ്റാളുകളുണ്ട്. പടികൾ പകുതിയോളം മുകളിലേക്ക് കയറിയാല്‍ കന്യാമറിയത്തിന്‍റെ ദേവാലയം കാണാം. ഏറ്റവും മുകളില്‍ എത്തിയാല്‍ മൂന്ന് നിലകളുള്ള വ്യൂപോയിന്‍റ് ടവർ, ഒരു കൺവീനിയൻസ് സ്റ്റോർ, ഇരിക്കാനുള്ള സ്ഥലം എന്നിവയുമുണ്ട്. യാത്രയുടെ ഓര്‍മ്മക്കായി കരകൌശല വസ്തുക്കൾ, പോസ്റ്റ്കാർഡുകൾ, മറ്റ് പ്രാദേശിക വസ്തുക്കൾ എന്നിവ ഇവിടെ നിന്നും വാങ്ങാം. വ്യൂപോയിന്‍റ് ടവറിന്‍റെ ഏറ്റവും മുകളിലേക്കെത്താന്‍ വീണ്ടും പടികള്‍ കയറണം. ഇവിടെ നിന്ന് നോക്കിയാല്‍ കാണുന്ന അഞ്ഞൂറ് കിലോമീറ്റര്‍ വിസ്തൃതിയില്‍ പരന്നുകിടക്കുന്ന ഡാമിന്‍റെ കാഴ്ചയാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. ഒരുപാട് അത്ഭുത കാഴ്ചകളും നിഗൂഢതകളും പേറി എന്നും തലയെടുപ്പോടെ സഞ്ചാരികളെ വരവേൽക്കുകയാണ് ഈ ആകാശ ഗോവണി. എന്നെങ്കിലും ആ കാഴ്ച കാണാൻ നമുക്കും ഭാഗ്യം ലഭിച്ചേക്കാം….
https://www.youtube.com/watch?v=3zTwRj8Vho0
Discussion about this post