അടുത്തിടെ സൗദി അറേബ്യ ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മറ്റൊന്നുമല്ല, മുസ്ലീങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട നിഷ്ഠകളിൽ ഒന്നായ ബാങ്ക് വിളിയിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത് നിയന്ത്രിക്കണം. അതിനു പിന്നാലെ മറ്റൊരു പരിഷ്ക്കാരം കൂടി ഉണ്ടായി, ഇന്ത്യൻ ഇതിഹാസങ്ങളായ രാമായണത്തെയും, മഹാഭാരതത്തെയും കുറിച്ച് സൗദിയിലെ വിദ്യാർത്ഥികളിൽ അവബോധം ഉണ്ടാക്കണം. അതിനായി നടപടികളും സ്വീകരിച്ചു.
അത് കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടപ്പോൾ വീണ്ടുമൊരു പരിഷ്ക്കാരം സൗദി നടപ്പാക്കി. മുൻപൊക്കെ സൗദിയിലെ സർക്കാർ സ്ക്കൂളിൽ നൽകിയിരുന്ന പുസ്തകങ്ങളിൽ മുസ്ലീം ഇതര സമുദായങ്ങളെ “പന്നികൾ”, “കുരങ്ങുകൾ” എന്ന് പരാമർശിക്കുന്ന രീതികൾ ഉണ്ടായിരുന്നു. ആ ഭാഗങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മുകളിൽ നിന്ന് ഒരു നിർദേശം വന്നു. സ്വാഭാവികമായും പലരും ചിന്തിച്ചു ഈ തീവ്ര ഇസ്ലാം രാജ്യം ഇതെങ്ങോട്ടാണ് പോകുന്നത്. ഏറ്റവും കൂടുതൽ ആശങ്കയിലായത് പാകിസ്താനെ പോലെ തീവ്ര ഇസ്ലാം ഭാവം ഭീകരവാദമാക്കി മാറ്റിയ രാജ്യങ്ങളായിരുന്നു. എന്നാൽ ഈ പരിഷ്ക്കാരങ്ങളുടെ ഒക്കെ പിന്നിൽ പ്രവർത്തിച്ചത് ഒരു യുവ രാജകുമാരനായിരുന്നു, പാകിസ്ഥാനെ ചൊൽപ്പടിക്ക് നിർത്താൻ കെൽപ്പുള്ള, ഭാരതീയ മൂല്യങ്ങളെയും, ഇതിഹാസങ്ങളെയും ഒന്നു പോലെ ബഹുമാനിക്കുന്ന വ്യക്തിത്വം, മുഹമ്മദ് ബിൻ സൽമാൻ അൽ സൗദ് എന്ന പ്രവാസികളുടെ പ്രിയങ്കരനായ രാജകുമാരൻ.
1985 ഓഗസ്റ്റ് 31 ന് സൽമാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരന് മൂന്നാമത്തെ പങ്കാളിയായ ഫഹ്ദ ബിന്ത് ഫലാഹ് ബിൻ സുൽത്താൻ അൽ ഹത്‌ലീനിൽ പിറന്ന മകനാണ് മുഹമ്മദ് ബിൻ സൽമാൻ അൽ സൗദ്.
ഫഹ്ദയുടെ മൂത്ത പുത്രനായ സൽമാൻ, പിതാവിനാകട്ടെ ഏഴാമത്തെ മകനായിരുന്നു. സൗദി റിസർച്ച് ആൻഡ് മാർക്കറ്റിംഗ് ഗ്രൂപ്പ് മുൻ ചെയർമാൻ തുർകി ബിൻ സൽമാൻ, ഖാലിദ് ബിൻ സൽമാൻ എന്നിവരായിരുന്നു സൽമാന്റെ സഹോദരങ്ങൾ.
കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം സൽമാൻ സൗദി കാബിനറ്റിലെ എക്സ്പർട്ട് കമ്മീഷന്റെ കൺസൾട്ടന്റായാണ് ജോലി ചെയ്തത്. 2009 ഡിസംബർ 15 ന്, 24 ആം വയസ്സിൽ, റിയാദ് പ്രവിശ്യയുടെ ഗവർണറായ പിതാവിന്റെ ഉപദേഷ്ടാവായി രാഷ്ട്രീയത്തിലേക്കിറങ്ങി.
റിയാദ് കോംപറ്റിറ്റീവ് കൗൺസിലിന്റെ സെക്രട്ടറി ജനറൽ, കിംഗ് അബ്ദുൽ അസീസ് ഫൗണ്ടേഷൻ ഫോർ റിസർച്ച് ആൻഡ് ആർക്കൈവ്സ് ബോർഡ് ചെയർമാന്റെ പ്രത്യേക ഉപദേഷ്ടാവ്, ബോർഡ് അംഗം എന്നിങ്ങനെ സൽമാൻ ഒരു സ്ഥാനത്ത് നിന്ന് മറ്റൊന്നിലേക്ക് ഉയരാൻ തുടങ്ങി.
2011 ഒക്ടോബറിൽ കിരീടാവകാശി സുൽത്താൻ ബിൻ അബ്ദുൽ അസീസ് അന്തരിച്ചു. ഇതോടെ രണ്ടാം ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായി സൽമാൻ രാജകുമാരൻ അധികാരത്തിലേറി.
2012 ജൂണിൽ കിരീടാവകാശി നയീഫ് ബിൻ അബ്ദുൽ അസീസ് മരണമടഞ്ഞു, തുടർന്ന് സൽമാന്റെ പിതാവ് പുതിയ കിരീടാവകാശിയും ആദ്യത്തെ ഉപപ്രധാനമന്ത്രിയുമായി. 2014 ഏപ്രിൽ 25 ന് സൽമാനെ മന്ത്രിയായി നിയമിച്ചു. 2015 ജനുവരി 23 ന് അബ്ദുല്ല രാജാവ് മരിച്ചതോടെ സൽമാൻ പ്രതിരോധ മന്ത്രിയായും റോയൽ കോർട്ട് സെക്രട്ടറി ജനറലായും മാറി.
രണ്ട് വർഷം മുൻപ് മാലിദ്വീപിലേക്ക് ബ്രസീലിൽ നിന്നും റഷ്യയിൽ നിന്നും മറ്റിടങ്ങളിൽ നിന്നുമുള്ള 150 ഓളം സുന്ദരികളായ മോഡലുകൾ പറന്നെത്തി. മാലിദ്വീപിലെ ഒരു സ്വകാര്യ ദ്വീപിൽ അവർക്കായി സർവ്വസന്നാഹങ്ങളും ഒരുങ്ങിയിരുന്നു. ദ്വീപിൽ നാല് ഡസനോളം സ്വകാര്യ വില്ലകളും ഉണ്ടായിരുന്നു. പണം വാരിക്കോരി ചിലവഴിച്ച് ആ ദ്വീപിൽ ഒരു പാർട്ടി നടക്കുകയായിരുന്നു. വാർത്താ മാദ്ധ്യമങ്ങളെ പോലും അറിയിക്കാതെ, രഹസ്യാത്മകത ഉറപ്പുവരുത്താൻ, ദ്വീപിൽ സ്മാർട്ട്‌ഫോണുകൾ കൊണ്ടുവരാൻ പോലും ജീവനക്കാരെ അനുവദിക്കാതെയായിരുന്നു വിരുന്ന്. എന്നാൽ സംഭവം എങ്ങനെയോ മണത്തറിഞ്ഞ് വാൾസ്ട്രീറ്റ് ജേർണലിലെ മാദ്ധ്യമപ്രവർത്തകർ രഹസ്യമായി അവിടെ കയറികൂടി, അങ്ങനെ ഒരു കാര്യം പുറത്തറിഞ്ഞു. കോടികൾ ചിലവഴിച്ച് മാലിദ്വീപിൽ മോഡലുകൾക്കായി വിരുന്നൊരുക്കിയത് മറ്റാരുമല്ല. അത് സാക്ഷാൻ മുഹമ്മദ് ബിൻ സൽമാൻ അൽ സൗദ് തന്നെയായിരുന്നു. യുവതികൾ അവരുടെ വില്ലകളിൽ താമസമാക്കിയതിനുശേഷം മാത്രമാണ് മുഹമ്മദ് ബിൻ സൽമാനെയും സുഹൃത്തുക്കളെയും വഹിച്ചുകൊണ്ടുള്ള സീപ്ലെയിനുകൾ മാലിയിൽ എത്തിയത്. ഇത് സൗദി ഭരണകൂടത്തിൽ കുറച്ച് വിവാദങ്ങൾക്ക് തിരികൊളുത്തുകയും ചെയ്തു.
പ്രിൻസ് മഷോർ ബിൻ അബ്ദുൽ അസീസിന്റെ മകളായ സാറാ ബിന്ത് മഷൂർ രാജകുമാരിയെയാണ് ബിൻ സൽമാൻ വിവാഹം കഴിച്ചത് .അഞ്ച് മക്കളാണ് ഇദ്ദേഹത്തിനുള്ളത്. 2018 ൽ മുഹമ്മദ് ബിൻ സൽമാൻ അൽ സൗദിന്റെ സ്വകാര്യ ആസ്തി 3 ബില്യൺ യുഎസ് ഡോളറായിരുന്നുവെന്നാണ് വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട്.
ഇന്ത്യയെ എതിർക്കാൻ സൗദിയുടെ സഹായം തേടിയ പാകിസ്ഥാനു മുന്നിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാജ്യത്തിന്റെ പരമോന്നത ബഹുമതി നൽകി ആദരിച്ചതിനു പിന്നിലും ബിൻ സൽമാന് പങ്കുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. 2019 ൽ ഇന്ത്യ സന്ദർശിച്ച സൽമാൻ രാജകുമാരൻ പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്ന് പാകിസ്ഥാനിലേക്ക് നേരിട്ടുള്ള യാത്രയും ഒഴിവാക്കിയിരുന്നു. മാത്രമല്ല കശ്മീരിന്റെ പ്രത്യേക പദവി നിർത്തലാക്കിയതിൽ ഇടപെടണമെന്ന പാകിസ്ഥാന്റെ ആവശ്യം തള്ളി സൗദി ഇന്ത്യയ്ക്കൊപ്പം നിലയുറപ്പിച്ചതിനു പിന്നിലും മറ്റാരുമായിരുന്നില്ല.
കശ്മീര്‍ വിഷയത്തില്‍ അടിയന്തിരമായി ഓര്‍ഗനൈസേഷന്‍ ഓഫ് ദ ഇസ്‌ലാമിക് കോര്‍പ്പറേഷന്‍ സെഷന്‍ വിളിച്ചു ചേര്‍ക്കാത്തതില്‍ സൗദിക്കെതിരെ പാകിസ്ഥാന്‍ വലിയ രീതിയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. കശ്മീരില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ സൗദി കാണുന്നില്ലെന്നായിരുന്നു പാകിസ്ഥാന്‍ പറഞ്ഞത്. ഇതിന് പിന്നാലെ പാകിസ്ഥാനുമേല്‍ വായ്പ തിരികെയടക്കാന്‍ സൗദി അറേബ്യ സമ്മര്‍ദ്ദവും ശക്തമാക്കിയിരുന്നു.
സൗദിയുടെ സമീപകാല നടപടികളിലെല്ലാം രാജാവിന്റെ ഏറ്റവും വലിയ ഉപദേഷ്ടാവായിരുന്നു മകൻ മുഹമ്മദ് ബിൻ സൽമാൻ. മുഹമ്മദ് ബിൻ സൽമാനാണ് സൗദി വിഷൻ 2030 എന്ന ദീർഘകാല പദ്ധതിക്ക് രൂപം നൽകിയത്. 2020 ആവുമ്പോഴേക്കും എണ്ണ വരുമാനത്തിൽ നിന്ന് പൂർണമായും മാറിനിന്നുകൊണ്ടുള്ള സാമ്പത്തിക വ്യവസ്ഥിതിക്ക് മുൻതൂക്കം നൽകിക്കൊണ്ടുള്ളതാണ് വിഷൻ 2030. സ്വകാര്യവത്‌കരണം ശക്തിപ്പെടുത്താനും സൗജന്യങ്ങളിൽ നിയന്ത്രണം കൊണ്ടുവരാനുമുള്ള നീക്കത്തിനൊപ്പം തന്നെ സൗദി പിന്തുടരുന്ന മൂല്യങ്ങളിൽ നിന്നും ഇസ്‌ലാമിക തത്ത്വങ്ങളിൽ നിന്ന് വ്യതിചലിക്കാതെ വിനോദസഞ്ചാര വികസന പദ്ധതികളും അദ്ദേഹം നിർദേശിച്ചു.
ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ആരാംകോയുടെ ഓഹരികൾ വിൽക്കാനുള്ള തീരുമാനവും ഇതോടൊപ്പം വന്നു. രണ്ടര ലക്ഷം കോടി ഡോളറാണ് ഓഹരി വിൽപ്പനയിലൂടെ സമാഹരിക്കാൻ സൗദി ലക്ഷ്യമിടുന്നത്. ഈ വിഷയങ്ങളിലെല്ലാം സൽമാൻ രാജാവിന്റെ വലംകൈയായും ബുദ്ധികേന്ദ്രമായും പ്രവർത്തിക്കുന്നതും സൽമാൻ രാജകുമാരൻ തന്നെ.
പ്രതിരോധ മന്ത്രി എന്ന പദവിക്കൊപ്പം തന്നെ ഉപപ്രധാനമന്ത്രി സ്ഥാനവും സാമ്പത്തിക വികസന സമിതി അധ്യക്ഷസ്ഥാനവും ആരാംകോയുടെ ചെയർമാൻ പദവിയും കൂടി പുതിയ കിരീടാവകാശി നിലനിർത്തുമ്പോൾ ഒരു കാര്യം ഉറപ്പാണ്- സൗദിയുടെ തീരുമാനങ്ങളെല്ലാം ഇനി കിരീടാവകാശിയുടേതു തന്നെയാവും.
Discussion about this post