ഡൽഹി: ചില അംഗങ്ങൾ തെരുവിലെ സ്വഭാവം സഭയ്ക്കുള്ളിലും കാണിക്കുന്നുവെന്ന് കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി. തൃണമൂൽ കോൺഗ്രസ് എം പി അർപ്പിത ഘോഷ് രാജ്യസഭയുടെ കവാടത്തിലെ ചില്ലു പാളി പൊട്ടിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തൃണമൂൽ അംഗങ്ങൾ തെരുവിലെ കലാപം സഭയ്ക്കുള്ളിലേക്കും പടർത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അക്രമത്തിന്റെ പാരമ്പര്യം പിന്തുടർന്ന് പാർലമെന്റിനെ മലീമസമാക്കാൻ ചിലർ ശ്രമിക്കുകയാണ്. നശീകരണത്തിലാണ് ഇവർക്ക് താത്പര്യം. ബംഗാൾ കലാപം ഇവർ പാർലമെന്റിലും ആവർത്തിക്കാൻ ശ്രമിക്കുന്നു. ഇത് ഇവരുടെ അംഗത്വം റദ്ദാക്കാൻ പര്യാപ്തമായ കുറ്റമാണെന്നും നഖ്വി പറഞ്ഞു.
കഴിഞ്ഞ ദിവസം പാർലമെന്റിലേക്ക് ബലം പ്രയോഗിച്ച് തള്ളിക്കയറാൻ ശ്രമിക്കുന്നതിനിടെ മൊബൈൽ ഫോൺ വലിച്ചെറിഞ്ഞാണ് അർപ്പിത ഘോഷ് രാജ്യസഭയിൽ നാശനഷ്ടം വരുത്തിയത്. ഇതിനിടെ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് കൈക്ക് പരിക്കേറ്റിരുന്നു.
അച്ചടക്കമില്ലാതെ പെരുമാറിയതിന് ആറ് തൃണമൂൽ കോൺഗ്രസ് എം പിമാർക്കെതിരെ കഴിഞ്ഞ ദിവസം ഉപരാഷ്ട്രപതി നടപടി സ്വീകരിച്ചിരുന്നു. ഇവരെ ഒരു ദിവസത്തേക്ക് സഭയിൽ നിന്നും പുറത്താക്കിയതായി സഭാനാഥനായ ഉപരാഷ്ട്രപതി വെങ്കൈയ്യ നായിഡു അറിയിച്ചിരുന്നു. സഭയിൽ പ്ലക്കാർഡുകളുമായി പ്രവേശിച്ചതിനും സഭയുടെ അന്തസ്സിന് നിരക്കാതെ പെരുമാറിയതിനുമായിരുന്നു നടപടി.
ഡോല സെൻ, നദീമുൾ ഹഖ്, അർപ്പിത ഘോഷ്, മൗസം നൂർ, ശാന്ത ഛേത്രി, അബീർ രഞ്ജൻ ബിശ്വാസ് എന്നിവരെയാണ് സഭയിൽ നിന്നും സസ്പെൻഡ് ചെയ്തത്.
Discussion about this post