ആലപ്പുഴ: അമിത വേഗത്തിലും നമ്പർ പ്ലേറ്റ് മനഃപൂര്‍വം ഇളക്കിമാറ്റിയും റോഡിലൂടെ പായുന്ന വാഹന നിയമലംഘകരെ പിടികൂടാന്‍ ‘ഓപറേഷന് റാഷു’മായി മോട്ടോര്‍ വാഹനവകുപ്പ്. തിങ്കള്‍ മുതല്‍ ബുധന്‍വരെ ജില്ലയില്‍ നടത്തിയ പരിശോധനയില്‍ 265 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
ചങ്ങനാശ്ശേരിയിലുണ്ടായ അപകടത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മത്സരയോട്ടം നടത്തുന്നവരെ പിടികൂടാനായി ട്രാന്‍സ്പോര്‍ട്ട് കമീഷണറുടെ നിര്‍ദേശപ്രകാരമാണ് ഓപറേഷന് റാഷ് നടത്തുന്നത്. ചേര്‍ത്തല, ആലപ്പുഴ, കുട്ടനാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലാണ് വ്യാപക പരിശോധന നടന്നത്.
അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്നവരെ പിഴ അടച്ചു മാത്രം രക്ഷപ്പെടാന്‍ അനുവദിക്കാതെ കേസുകള്‍ ഇ -കോടതിയിലേക്ക് (വെര്‍ച്വല്‍ കോടതി) മാറ്റും. ഒന്നിലേറെ തവണ ഗതാഗത നിയമലംഘനത്തിന് ഇ- കോടതി കയറേണ്ടി വന്നാല്‍ ശിക്ഷ വര്‍ധിക്കും. വാഹന രജിസ്ട്രേഷന്, ഡ്രൈവിങ്ലൈസൻസ് എന്നിവ റദ്ദു ചെയ്യുന്നതിനും നടപടി സ്വീകരിക്കും. ആലപ്പുഴ ബൈപാസില്‍ അപകടകരമായ രീതിയില്‍ മറ്റുള്ള യാത്രക്കാര്‍ക്ക് ഭീഷണിയാകുന്ന തരത്തില്‍ വാഹനമോടിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാകും.
മൂന്ന് ദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ വാഹനങ്ങള്‍ അമിത വേഗത്തില്‍ ഓടിച്ച 48 പേര്‍ക്കെതിരെയും അശ്രദ്ധമായും അപകടകരമായും വാഹനമോടിച്ച 26 പേര്‍ക്കെതിരെയും വാഹന രൂപമാറ്റം വരുത്തിയ 67 പേര്‍ക്കെതിരെയും അമിത ശബ്ദം പുറപ്പെടുവിച്ച 124 പേര്‍ക്കെതിരെയും നടപടി എടുത്തു. ലൈസന്‍സ് റദ്ദു ചെയ്യാന്‍ 16 പേര്‍ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്കി.
കഴിഞ്ഞ ഒരു വര്‍ഷമായി ജില്ലയില്‍ സൈലന്‍സര്‍ മാറ്റിവെച്ച് അമിത ശബ്ദം ഉണ്ടാക്കിയ 764 വാഹന ഉടമകള്‍ക്കെതിരെ കേസുകള്‍ എടുത്തിട്ടുണ്ട്. വാഹനത്തിന് രൂപമാറ്റം വരുത്തിയാല്‍ ഓരോ രൂപമാറ്റത്തിനും 5000 രൂപ വീതം പിഴയീടാക്കും. പ്രായപൂര്‍ത്തി ആകാത്തവര്‍ വാഹനമോടിച്ചാല്‍ മാതാപിതാക്കള്‍ക്കെതിരെയും വാഹന ഉടമക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ പി.ആര്. സുമേഷ് അറിയിച്ചു.
Discussion about this post