കോഴിക്കോട്: നാടിനെ നടുക്കിയ കരിപ്പൂര്‍ വിമാന ദുരന്തം നടന്നിട്ട് ഒരു വര്‍ഷം പിന്നിടുമ്പോളും നഷ്ടപരിഹാരം ലഭിക്കാതെ പകുതിയിലേറെപ്പേര്‍ ദുരിതത്തിൽ. 79 പേര്‍ക്കു മാത്രമാണ് പൂര്‍ണ നഷ്ടപരിഹാരം ലഭിച്ചത്. ഇവർക്കായി 65.5 കോടി രൂപ എയര്‍ ഇന്ത്യ എക്‌സ്പ്രസ് നഷ്ടപരിഹാരമായി നല്‍കി.
ഗുരുതരമായി പരിക്കേറ്റ യാത്രക്കാരുടെ ചികിത്സ പൂര്‍ത്തിയാകാത്തതും, എയര്‍ ഇന്ത്യ എക്സ്പ്രസ് നല്‍കിയ സമ്മതപത്രം പലരും തിരിച്ചു നല്‍കാത്തതുമാണ് നഷ്ടപരിഹാര വിതരണം പൂര്‍ത്തിയാവാത്തതിന് കാരണമെന്നാണ് സൂചന.
2020 ഓഗസ്റ്റ് ഏഴിന് രാത്രി കരിപ്പൂരുകാരുടെ മനസ്സില്‍ നിന്നും ഒരിക്കലും മറയില്ല. കൊവിഡിന്‍റെ അടച്ച് പൂട്ടലുകള്‍ക്കിടെ അന്ന് രാത്രി അണമുറിയാതെ തോര്‍ന്ന പെരുമഴയത്ത് ആകാശത്ത് നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് പറന്നിറങ്ങിയ ദുരന്തമായി ഐ.എക്‌സ് 1344 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം. 21 ജീവനുകള്‍ അന്നില്ലാതായി. 150 ല്‍ പരം പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍. അവരില്‍ പലരും ഇന്ന് പാതിജീവിതം ജീവിക്കുന്നു. മരണമടഞ്ഞവരില്‍ ഏറെയും കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ളവരായിരുന്നു. നിരവധി പ്രവാസി കുടുംബങ്ങളുടെ അത്താണിയാണ് അന്ന് ഇല്ലാതായത്. യാത്രക്കാരും ജീവനക്കാരുമുള്‍പ്പടെ 190 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തില്‍ 92 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
അപകടത്തിന്റെ കാരണം വ്യക്തമാക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല. വിമാന കമ്പനിയായ ബോയിംഗില്‍ നിന്ന് വിശദാംശങ്ങള്‍ കിട്ടാന്‍ വൈകുന്നതാണ് കാരണമെന്നാണ് അന്വേഷണം സംഘം നല്‍കുന്ന വിശദീകരണം.
Discussion about this post