തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ കെ എസ് എഫ് ഇ ശാഖകളിൽ നടന്നത് വൻ ക്രമക്കേടെന്ന് റിപ്പോർട്ട്. മാനേജര്‍മാരടക്കമുള്ള ജീവനക്കാര്‍ക്കെതിരെ നടപടിക്ക് ശുപാർശ ചെയ്ത് വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചു. ഓപ്പറേഷന്‍ ബചത് എന്ന പേരില്‍ സംസ്ഥാനത്തെ കെ.എസ്.എഫ്.ഇ ശാഖകളില്‍ കഴിഞ്ഞ നവംബര്‍ 27 ന് നടത്തിയ റെയ്ഡിന്‍റെ റിപ്പോര്‍ട്ടും നടപടി ശുപാർശയുമാണ് വിജിലന്‍സ് സര്‍ക്കാരിന് കൈമാറിയിരിക്കുന്നത്.
മുപ്പത്തിയഞ്ച് ശാഖകളിലായി നടന്ന റെയ്ഡില്‍ കള്ളപ്പണം വെളുപ്പിക്കല്‍, പൊള്ളച്ചിട്ടികള്‍, ബിനാമി ഇടപാടുകള്‍ തുടങ്ങി ഗുരുതര ക്രമക്കേടുകളാണ് കണ്ടെത്തിയിരിക്കുന്നത്. ക്രമക്കേട് കണ്ടെത്തിയ ബ്രാഞ്ചുകളിലെ മാനേജര്‍മാര്‍ക്കും ചില ജീവനക്കാര്‍ക്കുമെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്താണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
റെയ്ഡ് നടന്ന് എട്ടു മാസത്തിന് ശേഷമാണ് സര്‍ക്കാരിന് വിജിലന്‍സ് റിപ്പോര്‍ട്ട് നൽകിയിരിക്കുന്നത്. റെയ്ഡ് നടത്തിയ വിജിലന്‍സ് യൂണിറ്റുകളില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിക്കാത്തതാണ് സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് കൈമാറുന്നത് എട്ടു മാസം വൈകിയതെന്നാണ് വിശദീകരണം.ധനവകുപ്പിന് കീഴിലുള്ള സ്ഥാപനത്തില്‍ നടന്ന റെയ്ഡ് അന്നത്തെ ധനമന്ത്രി തോമസ് ഐസക്കും, കെ.എസ്.എഫ്.ഇ ചെയര്‍മാനും തള്ളിപ്പറഞ്ഞിരുന്നു. വിജിലന്‍സ് റെയ്ഡ് സര്‍ക്കാരിനെ തന്നെ പ്രതിരോധത്തിലാക്കിയിരുന്നു.
Discussion about this post