ഡൽഹി: ദളിത് ചരിത്രം പറയാതെ ഇന്ത്യാ ചരിത്രം പൂർണ്ണമാകില്ലെന്ന് ആർ എസ് എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ. ആർ എസ് എസ് എന്നും സംവരണത്തിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ ‘ആധുനിക ദളിത് ചരിത്ര സൃഷ്ടാക്കൾ‘ എന്ന പുസ്തകം പ്രകാശനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സംവരണം നമ്മുടെ രാജ്യത്തിന്റെ ചരിത്രപരമായ ആവശ്യമാണ്. ദശാബ്ദങ്ങളായി ആർ എസ് എസ് സംവരണത്തെ പിന്തുണയ്ക്കുകയാണ്. സമൂഹത്തിലെ ഏതെങ്കിലും ഒരു വിഭാഗം നേരിടുന്ന അസമത്വം ഇല്ലാതെയാകുന്ന കാലത്തോളം സംവരണം അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദളിത് സമൂഹത്തിന്റെ സംഭാവനകളെ അഭിമാനപൂർവ്വം സ്മരിക്കാതെ ഒരിക്കലും ഇന്ത്യയുടെ രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക ചരിത്രം പൂർണ്ണമാകില്ല. ബ്രിട്ടീഷുകാർ വരുന്നതിന് മുൻപുള്ള ഇന്ത്യയുടെ ചരിത്രം നോക്കിയാൽ അവിടെ ദളിതരുടെ സംഭാവനകൾ എന്നൊരു ഭാഗം കാണാൻ കഴിയില്ല. കാരണം, അക്കാലത്ത് ഇന്ത്യയിൽ അത്തരമൊരു വേർതിരിവ് ഉണ്ടായിരുന്നില്ല.
ചന്ദ്രഗുപ്ത അഹല്യാബായ് ഹോൽക്കർ ഏത് സമുദായാംഗമായിരുന്നുവെന്ന് ഹൊസബലെ ചോദിച്ചു. അദ്ദേഹമില്ലാത്ത ഇന്ത്യയുടെ ചരിത്രം സങ്കൽപ്പിക്കാനാകുമോയെന്നും ഹൊസബലെ ചോദിച്ചു. ദളിത് സമൂഹത്തിന്റെ സംഭാവനകളെക്കുറിച്ച് സങ്കൽപ്പിക്കാതെ ഭക്തി പ്രസ്ഥാനത്തെക്കുറിച്ച് മനസ്സിലാക്കാൻ നമുക്ക് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിന് മുഴുവൻ മാർഗദർശനം നൽകുന്ന, വഴികാട്ടിയാകുന്ന, സാമൂഹ്യ മാറ്റത്തിനായി ശബ്ദമുയർത്തുന്ന വ്യക്തികൾ കടന്നുവരുന്ന സമുദായം എല്ലാവരാലും ആദരിക്കപ്പെടുന്നതാണ്. ബാബു ജഗ്ജീവൻ റാം, കാൻഷിറാം, കെ ആർ നാരായണൻ, ബാബാ സാഹിബ് അംബേദ്ക്കർ തുടങ്ങിയ മഹാരാഥന്മാരെക്കുറിച്ചാണ് ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നതെന്ന് ഹൊസബലെ പറഞ്ഞു.
സംവരണം രാജ്യത്ത് അനിവാര്യമാണ്. സംവരണത്തിന്റെ ആവശ്യകത രാജ്യത്ത് നിലനിൽക്കുമ്പോൾ അത് നിറവേറ്റപ്പെടണം. നമ്മൾ ഏവരും അതിനായി പ്രയത്നിക്കണം. സാമൂഹിക ഉദ്ഗ്രഥനത്തിനായുള്ള എല്ലാ പരിശ്രമങ്ങളെയും നാം പ്രോത്സാഹിപ്പിക്കണം. രാജ്യത്തിന്റെ പുതുചരിത്ര സൃഷ്ടിയിൽ പങ്കാളികളാകാൻ ഏവരും ശ്രമിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഇന്നത്തെ തലമുറയുടെ മേൽ ചരിത്രപരമായ പല ഉത്തരവാദിത്വങ്ങളും ഉണ്ട്. രാജ്യത്തിന്റെ പുതുചരിത്ര രചനയിൽ വലിയ പങ്കാണ് അവർക്ക് വഹിക്കാനുള്ളതെന്നും ദത്താത്രേയ ഹൊസബലെ ഓർമ്മിപ്പിച്ചു.
Discussion about this post