ഹിമാചൽ പ്രദേശിലെ കിന്നൗർ ജില്ലയിൽ ബുധനാഴ്ചയുണ്ടായ വലിയ ഉരുൾപൊട്ടലിൽ 40 പേർ മണ്ണിനടിയിലായതായി സംശയിക്കുന്നു. 40 യാത്രക്കാരുമായി സഞ്ചരിച്ച ഹിമാചൽ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എച്ച്ആർടിസി) ഉൾപ്പെടെ നിരവധി വാഹനങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ അകപ്പെട്ടിരിക്കുകയാണ്. കിന്നൂരിലെ റെകോംഗ് പിയോയിൽ നിന്ന് ഷിംലയിലേക്ക് പോവുകയായിരുന്നു ബസ്.
കരസേന, ദേശീയ ദുരന്ത പ്രതികരണ സേന (എൻഡിആർഎഫ്), ലോക്കൽ റെസ്ക്യൂ ടീമുകൾ എന്നിവരെ രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചിട്ടുണ്ടെന്ന് കിന്നൗർ ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു. മേഖലയിൽ ഇപ്പോഴും വലിയ കല്ലുകൾ വീഴുന്നുണ്ടെന്നും ഇത് രക്ഷാപ്രവർത്തനം നടത്തുന്നതിൽ പ്രശ്നങ്ങൾ സങ്കീർണ്ണത കൂട്ടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈയിൽ കിന്നൗർ ജില്ലയിലെ ബസ്തേരിക്ക് സമീപം വാഹനത്തിൽ വലിയ പാറക്കല്ലുകൾ വീണ് ഒമ്പത് വിനോദസഞ്ചാരികൾ കൊല്ലപ്പെട്ടിരുന്നു. സാംഗ്ല-ചിറ്റ്കുലിലെ ബസ്തേരിക്കടുത്ത് നിർത്താതെ പെയ്ത മഴയിൽ നിരവധി തവണ മണ്ണിടിച്ചിലുണ്ടായതിനാൽ പാലം തകർന്ന് ചില വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി പോലീസ് പറഞ്ഞു. നിരവധി പാറക്കല്ലുകൾ താഴേക്ക് വീണ് പാലം തകരുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂർ എന്നിവർ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി.
മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു.
Discussion about this post