കബൂൾ: അഫ്ഗാനിസ്ഥാനിലെ സുപ്രധാനമായ രണ്ട് നഗരങ്ങൾ പിടിച്ചെടുത്തതായി താലിബാൻ അവകാശപ്പെടുന്നു. കാണ്ഡഹാറും ഹെറാത്തും പിടിച്ചടക്കിയതായാണ് താലിബാൻ വൃത്തങ്ങൾ അറിയിച്ചത്. അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളിൽ 12 പിടിച്ചടക്കിയതായും താലിബാൻ വ്യക്തമാക്കുന്നു.
ഇതോടെ തലസ്ഥാന നഗരമായ കബൂളിൽ സൈന്യം സുരക്ഷ ശക്തമാക്കി. അഫ്ഗാനിസ്ഥാനിൽ ക്രമസമാധാനം തകർന്നതോടെ അമേരിക്കയും ബ്രിട്ടണും നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കാൻ ശ്രമങ്ങൾ ആരംഭിച്ചു. ഇതിനായി ഇരു രാജ്യങ്ങളും പ്രത്യേകം സൈനിക സംഘങ്ങളെ നിയോഗിച്ചു.
അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭീകരർ നടത്തുന്നത് സമാനതകളില്ലാത്ത ക്രൂരതകളും ഭീകരമായ നരനായാട്ടുമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങക്ക് റിപ്പോർട്ട് ചെയ്യുന്നു. ഭീകരരുടെ പിടിയിൽ നിന്നും രക്ഷപ്പെടാൻ ജനങ്ങൾ കൂട്ടത്തോടെ നഗരങ്ങൾ ഉപേക്ഷിച്ച് കബൂളിലേക്ക് പലായനം ചെയ്യുകയാണ്.
തെരുവുകളിൽ വികൃതമാക്കപ്പെട്ട മൃതദേഹങ്ങൾ ചിതറിക്കിടക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ട് പോയി ക്രൂരമായ ലൈംഗികാതിക്രമങ്ങൾക്ക് വിധേയരാക്കുകയാണ്. യുവാക്കളെ നിർബന്ധിച്ച് ഭീകര സംഘങ്ങളിൽ ചേർക്കുകയാണ്.
30 ദിവസത്തിനുള്ളിൽ കബൂൾ നിയന്ത്രണത്തിലാക്കാനും 90 ദിവസത്തിനുള്ളിൽ പിടിച്ചെടുക്കാനും താലിബാന് സാധിക്കുമെന്നാണ് അമേരിക്കൻ ഇന്റലിജൻസ് റിപ്പോർട്ട്.
Discussion about this post