റാഞ്ചി: ജാർഖണ്ഡ്- ബിഹാർ സർക്കാരുകൾ തലയ്ക്ക് ഒരു കോടി രൂപ വിലയിട്ടിരുന്ന
മാവോയിസ്റ്റിനെ പിടികൂടി നിർണായക മുന്നേറ്റവുമായി ജാർഖണ്ഡ് പൊലീസ്. 30 പൊലീസുകാരെ കൊലപ്പെടുത്തിയ മാവോയിസ്റ്റ് രമേഷ് ഗഞ്ജു (45) എന്ന ആസാദിനെയാണ് ചത്ര പൊലീസ് കീഴടക്കിയത്.
ചത്ര ജില്ലയിലെ ലോവലോംങ് പ്രദേശത്തുനിന്നാണ് സിആർപിഎഫ് പൊലീസ് സംയുക്ത സംഘം രമേഷ് ഗഞ്ജുവിനെ അതിസാഹസികമായി പിടികൂടിയത്. ജാർഖണ്ഡ്, ബിഹാർ സംസ്ഥാനങ്ങളിൽനിന്നായി 30 പൊലീസുകാരെ ആസാദും സംഘവും കൊലപ്പെടുത്തിയിട്ടുണ്ടെന്നും ഇയാൾക്കെതിരെ 48 കേസുകൾ നിലവിലുണ്ടെന്ന് സംസ്ഥാന പൊലീസ് വക്താവും ഐജി ഓപ്പറേഷൻസുമായ എ.വി.ഹോംകർ അറിയിച്ചു.
അടുത്തിടെ അച്ചടക്ക നടപടിയുടെ ഭാഗമായി സിപിഐ മാവോയിസ്റ്റിൽനിന്ന് ഇയാളെ മാറ്റി നിർത്തിയിരുന്നെങ്കിലും ലോവലോംങ് പ്രദേശത്ത് സജീവമായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സംയുക്ത സംഘം പ്രദേശം വളഞ്ഞാണ് ഗഞ്ജുവിനെ കീഴടക്കിയത്. പ്രദേശത്തെ ചില കറുപ്പ് വ്യാപാരികളെ തട്ടിയെടുത്ത് വില പേശുന്നതിനിടെയാണ് കൊടും മാവോയിസ്റ്റ് പിടിയിലാവുന്നത്. രഹസ്യ വിവരത്തെത്തുടർന്ന് ഒളിത്താവളം വളഞ്ഞ പൊലീസ് സിആർപിഎഫ് സംഘം രണ്ടു ലക്ഷം രൂപയും പിടിച്ചെടുത്തു. പൊലീസ് നീക്കം മണത്തറിഞ്ഞ് ഗഞ്ജുവിന്റെ രണ്ടു സഹായികൾ രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു.
മൂന്നു മാസം മുൻപ് ഒരു ആദിവാസി യുവതിയെ പീഡിപ്പിച്ചുവെന്നാരോപിച്ച് ഗഞ്ജുവിനെ സിപിഐ മാവോയിസ്റ്റ് പ്രദേശിക കമ്മിറ്റി ഒഴിവാക്കിയിരുന്നതായി പൊലീസ് അറിയിച്ചു. സംഘടനയിൽനിന്നു പുറത്താക്കിയതോടെ ഇയാൾ കറുപ്പ് വ്യാപാരത്തിലേക്ക് കടക്കുകയും കറുപ്പ് വ്യാപാരികളെ ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം രണ്ടു കറുപ്പ് വ്യാപാരിയെ തട്ടിയെടുത്ത് വിലപേശുന്നതിനിടെയാണ് പിടിയിലായത്. ഒളിത്താവളത്തിലെ പരിശോധനയിൽ കാര്യമായ ആയുധങ്ങളോ, മാവോയിസ്റ്റ് ലഘുലേഖകളോ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പൊലീസ് അറിയിച്ചു. ചത്രയിലെ സദർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ദുങ്കിക്കോച്ചിയിലെ താമസക്കാരനായിരുന്നു ഗഞ്ജു.
സിപിഐ മാവോയിസ്റ്റിൽനിന്നു താൽക്കാലികമായി മാറ്റി നിർത്തിയിരുന്നെങ്കിലും സംഘടന ശക്തിപ്പെടുത്താൻ ഇയാളെ രഹസ്യമായി നിയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞു. യുവാക്കളെ സംഘടനയിലേക്ക് ആകർഷിക്കാനാണ് ഇയാൾ കറുപ്പ് കച്ചവടത്തിലേക്ക് തിരിഞ്ഞതെന്നാണ് പൊലീസ് നൽകുന്ന വിവരം. രണ്ടു പതിറ്റാണ്ടിലേറെ സിപിഐ മാവോയിസ്റ്റിൽ സജീവമായിരുന്ന ഗഞ്ജു ജാർഖണ്ഡിലെ ചത്ര, ലതേഹർ, ജില്ലകളിലും അയൽ സംസ്ഥാനമായ ബിഹാറിലെ ഗയ, ഔറംഗബാദ് ജില്ലകളുടെയും ചുമതലക്കാരനായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Discussion about this post